Tuesday, December 17, 2013

വഴി മാറി നടക്കവേ..

സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ചിട്ടില്ലാത്ത, നടന്നു സ്കൂളിൽ പോയിട്ടില്ലാത്ത ബാല്യകാലത്തിന്റെയോ കൌമാരത്തിന്റെയോ വലിയ രസങ്ങൾ ഒന്നും കിട്ടാതെ പോയ ഒരുവൾ ആണ് ഞാൻ..വല്ലപ്പോഴും ഉമ്മയുടെ വീട്ടില് പോകുമ്പോഴോ ആണ്ടിനും സംക്രാന്തിക്കും ഉപ്പയുടെ തറവാട്ടിൽ താമസിക്കുന്ന അവസരങ്ങളിലോ മാത്രമാണ് ഞാൻ എന്റെ വീട്ടുകാർ അല്ലാത്തവരോട് ഇട പഴകിയിരുന്നത്..സ്കൂൾ ബസിലെ  പോക്കും വരവുമായും വീട്ടിൽ ഉള്ളപ്പോൾ മാരിയോ കളിച്ചും പുസ്തകങ്ങൾ വായിച്ചും നേരം കളഞ്ഞു ഞാൻ.. കവിത കുത്തിക്കുറിക്കലും കൗമാരം എത്തിയപ്പോൾ ഒരു പ്രണയവും(മാന്യമായി ചീറ്റി )എല്ലാമായി വലിയ ബഹളങ്ങൾ ഇല്ലാതെ പോയ കാലം. അങ്ങോട്ട് കേറി മുട്ടാൻ അന്നും ഇന്നും എനിക്ക് മടിയാണ്..ആദ്യം കണ്ടാൽ ജാടയാണെന്ന് കരുതും  മിണ്ടി തുടങ്ങിയാൽ സ്വൈര്യവും തരില്ല..അതാണ് നമ്മുടെ പോളിസി..

അങ്ങനെ ഒരു തരത്തിൽ ഞാൻ പ്ലസ് റ്റു കഴിഞ്ഞു ഡിഗ്രിക്ക് ചേർന്നു .പ്ലസ് റ്റുവിൽ  വെച്ച് ഡിഗ്രി വേണോ മെഡിസിൻ വേണോ എന്ന ചോദ്യത്തിനു അന്ന് ഞാൻ ഉത്തരം പറഞ്ഞത് ഡിഗ്രി മതി എന്നായിരുന്നു. എന്തോ, എഴുത്തിനോടുള്ള ഇഷ്ടം,ഭാഷ പഠിക്കാൻ ഉള്ള കൊതി..BA.Communicative English. കോട്ടയത്തെ പ്രശസ്തമായ CMS കോളേജിൽ..അറിയാമായിരിക്കും, ക്ലാസ്സ്മേറ്റ്സ് , ബോഡി ഗാർഡ് പോലുള്ള സിനിമകളുടെ ലോക്കെഷൻ. സ്വന്തം നാടിന്റെ തന്നെ സംസ്കാരം അറിയാത്ത ഇംഗ്ലീഷ് മിഡിയം ബേബി തെക്കൻ കേരളത്തിൽ ഒരു അന്തവും കുന്തവുമില്ലാതെ ചെന്ന് പെട്ടു..കാമ്പസിന്റെ ഒഴിഞ്ഞ ഭാഗത്തുള്ള ഡിപാർട്ട്‌മെന്റ്..അവിടെ സ്നേഹിച്ചും വഴക്ക് കൂടിയും കാന്റീനിലെ പരിപ്പുവട ചവിട്ടി പൊട്ടിച്ചു തിന്നും മൂന്നു വര്ഷം.അങ്ങനെ ഉഴപ്പി കൂട്ടുകാരും സിനിമ കാണലും ബർത്ത്ഡേ ആഘോഷങ്ങളും ഒക്കെയായി അങ്ങ് കൂടി, ഫസ്റ്റ് ക്ലാസ്സിൽ ഡിഗ്രി പാസ്‌ ആയി..

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മഴക്കാലം അതായിരുന്നു. സായിപ്പു ഇരുനൂറു കൊല്ലം മുൻപ് നട്ട അപ്പൂപ്പൻ മരങ്ങളെ നനച്ച മഴകൾ..


പ്രേമിക്കാത്തവരും പ്രേമിച്ചു പോകുന്ന ക്യാമ്പസ്‌..ഒരു ക്യാമ്പസ്‌ പ്രണയത്തിനുള്ള ഭാഗ്യം എനിക്കൊട്ടു ഉണ്ടായുമില്ല..വസന്തം വന്നാൽ കൊന്നയും ഗുൽമോഹറും പൂക്കും..ഞങ്ങളുടെ ലവേർസ് പാത്ത് എത്തി ചേരുന്നത് ബോട്ടണിയുടെ ബട്ടർഫ്ലൈ ഗാർഡനിലാണ്..നിലത്തു നിറയെ മഞ്ചാടിക്കുരുക്കളും പറന്നു നടക്കുന്ന പൂമ്പാറ്റകളും...അതൊരു സ്വർഗമായിരുന്നു ..

അവിടെ വെച്ചാണ്‌ ലോകത്ത് കാക്കതൊള്ളായിരം സ്വഭാവമുള്ള മനുഷ്യര് ഉണ്ടെന്നും നോക്കിയും കണ്ടും പെരുമാറിയില്ലെങ്കിൽ വർക്ക്‌ ഓഫ് എയിറ്റ് കിട്ടുമെന്നും ഒക്കെ പഠിച്ചത് (കുറെ പണി കിട്ടി കഴിഞ്ഞപ്പോ)..പക്ഷെ, അത്ര നല്ല സൗഹൃദങ്ങളും ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല..ചീത്ത വിളിക്കാനും കളിയാക്കാനും അത്ര സ്വാതന്ത്ര്യം തോന്നിയ ബന്ധങ്ങളും പിന്നെ ഉണ്ടായിട്ടില..

കുരുത്തക്കേടുകൾക്കും യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ല. സജീവരാഷ്ട്രീയവും പ്രിന്സിപലിന്റെ വീട്ടിലെ ചട്ടി പൊട്ടിക്കലും ഒക്കെ ഉള്ള ക്യാമ്പസ്‌..പോലിസ് സ്ഥിരമായി ആ ഭാഗത്ത്‌ ഉണ്ടാകും. കാസര്ഗോഡ് ഏതെങ്കിലും കുട്ടിസഖാവിനെ KSUകാരൻ തറപ്പിച്ചൊന്നു നോക്കിയാൽ സമരം..ഞങ്ങള്ക്ക് രണ്ടു പാർട്ടിക്കാരോടും ഇഷ്ടമാണ്. സമരം കാമ്പസിന്റെ അങ്ങേ തലക്കൽ തുടങ്ങിയാൽ ഫോണ്‍ ചെയ്തു ഇങ്ങ് വരുത്തും..എന്നാലല്ലേ 11 മണിയുടെ ഷോ കാണാൻ തിയേറ്ററിൽ കേറാൻ പറ്റു..രണ്ടാൾ പോയി ടിക്കറ്റ്‌ എടുക്കും.പിറകെ വാഗൻ  ട്രാജഡി മാതിരി 3-4 ഓട്ടോകളിൽ ബാക്കി എല്ലാരും. ഏതു ലക്കട പടമായാലും കണ്ടിരിക്കും.  മുൻവിധികൾ ഇല്ലാത്ത ബന്ധങ്ങൾ..വായിൽ വരുന്നത്‌ എന്തും പറയാമായിരുന്ന കാലം..

വിവാഹിതയായപ്പോഴും ഉള്ളിൽ കോട്ടയത്ത്‌ നിന്ന് കേറി കൂടിയ അച്ചായത്തി ഇറങ്ങി പോയിരുന്നില്ല...ഭാഷ മൂന്നു വര്ഷം കൊണ്ട് തനിതെക്കൻ ആയി മാറിയിരുന്നു..തന്റെടിയായ അച്ചായത്തി പലപ്പോഴും ഉള്ളിൽ തല പൊക്കി...അവളെ ഉറക്കി ഞാൻ നിശബ്ദയായി മാറി നിന്ന് കളി കണ്ടു. എന്നിട്ടും സ്വർണത്തിന്റെ വിലനിലവാരം  ഓര്ത്ത് വെക്കാനും സീരിയലിന്റെ കഥ ഫോളോ അപ്പ്‌ ചെയ്യാനും കഴിഞ്ഞില്ല..എന്നെ മനസ്സിലാകാതെ ഉഴറിയ നാളുകൾ..

കുഞ്ഞുണ്ടായ ശേഷം നീ മെഡിസിന് പോകുന്നോ എന്ന് ആദ്യം ചോദിച്ചത് ഉപ്പയാണ്. ഞാൻ ഒന്നും പറഞ്ഞില്ല. ഭർത്താവ്, കുഞ്ഞു, രണ്ടു കുടുംബങ്ങൾ പിന്നെ 5 വര്ഷത്തിനു ശേഷം ശാസ്ത്രവിഷങ്ങളിലേക്ക് തിരിച്ചു പോക്ക്..എനിക്ക് തന്നെ എന്നെ വിശ്വാസം ഇല്ലായിരുന്നു. പിന്നെ എല്ലാവരുടെയും വിശ്വാസത്തിന്റെ ബലത്തിൽ ഞാൻ ഇറങ്ങി തിരിച്ചു. നിരാശപെടുത്തിയവർ ആണ് അധികവും. പക്ഷെ എന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കി ഉമ്മച്ചിയും ഭാര്യയെ മെഡിസിന് വിട്ടു കൊടുത്തു എന്റെ പ്രിയപ്പെട്ടവനും എനിക്ക് കൂട്ടിരുന്നു..എല്ലാത്തിനും എന്റെ മനസ്സിന്റെ തൂണായി ഉപ്പയും.ഇന്നും കുത്തുവാക്കുകൾ ആണ് ഞാൻ അധികവും കേൾക്കുന്നത്..എന്തിനു ഇത്ര വൈകി ഈ തീരുമാനം എന്ന മട്ടിൽ..ഒന്നും അറിയാത്ത 16 വയസ്സുകാരിയിൽ നിന്നും പത്തു കൊല്ലം ഇപ്പുറം എനിക്ക് എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിൽ കണ്ണുനീർ വരാറില്ല..

അവിടെ നിന്ന് ഇപ്പോഴത്തെ കാമ്പസിൽ വന്നു നിൽക്കുമ്പോൾ ആദ്യമൊക്കെ വല്ലാത്ത ഒരു ഒറ്റപെടൽ ആയിരുന്നു. നാട് ഇവിടെ ആണെങ്കിലും സംസ്കാരം അറിയാത്ത പ്രശ്നം. ആർട്സ് കോളേജിൽ നിന്ന് പ്രൊഫെഷണൽ കോളേജിൽ എത്തിയ പകപ്പ്..കോളേജ് എന്നാൽ പരിപൂർണസ്വാതന്ത്ര്യം എന്നതിൽ നിന്ന് മറ്റുള്ളവരുടെ അംഗീകാരം  ആണ് എല്ലാം എന്ന ധാരണ വെച്ച് പുലര്തുനവർക്കിടയിലെക്കുള്ള പറിച്ചു നടൽ..എനിക്കൊന്നും  മനസ്സിലായില്ല..ആതുരവൃത്തി എന്ന വലിയ ലക്‌ഷ്യം പലപ്പോഴും അഞ്ചു വയസ്സിനു ഇളയ സഹപാഠികൾക്ക് മുന്നില് മുട്ട് കുത്തി. 

പിന്നെ എപ്പോഴോ അവർ എനിക്ക് പ്രിയപ്പെട്ടവരായി..ഇഷാന്റെ അമ്മയെ അവർ അധികാരത്തോടെ തള്ളെ എന്നൊക്കെ വിളിക്കാൻ തുടങ്ങി (ഇപ്പൊ റേഞ്ച് കൂടി പരട്ടത്തള്ള, കെളവി എന്നൊക്കെ ആയിട്ടുണ്ട്‌..വിധി !! )..എന്റെ ടിഫ്ഫിൻ ബോക്സും പേഴ്സും മൊബൈലും അവര്ക്ക് സ്വന്തമായി..ഇപ്പൊ ഹോസ്റ്റലിൽ  ഉള്ളവര്ക്ക് നെയ്ച്ചോറും പനീറും കൂര്ക്ക മെഴുക്കുപുരട്ടിയും സാൻവിച്ചും കട്ട്ലെറ്റും ഒക്കെ ഉണ്ടാക്കി കൊടുത്തും അവരുടെ കുട്ടിപരാതികൾക്ക് പരിഹാരം കണ്ടു അവരെ സ്നേഹിച്ചു ഞങ്ങൾ ഒന്നിച്ചു പകുതി ഡോക്ടർമാരായി..ദൈവം വല്ലാത്ത തമാശക്കാരനാണ്...

അല്ലെങ്കിൽ ഒരു BA കഴിഞ്ഞു കല്യാണവും കഴിഞ്ഞു വല്ല MBAയും ചെയ്തു കെട്ട്യോനെയും ഉപ്പയെയും സഹായിച്ചു കൊച്ചിനെയും നോക്കി ഇരിക്കേണ്ട ഞാൻ മെഡിക്കൽ കോളേജിലെ കഥയും പറഞ്ഞു നിങ്ങടെ മുന്നില് ഇരിക്കേണ്ടി വരുമായിരുന്നോ...ജീവിതം പ്രതീക്ഷിക്കാത്ത വഴികളിലൂടെ പോകുന്ന ത്രിൽ..കുഞ്ഞും ദിവസം ഇത്രയും യാത്രയും വെച്ച് എങ്ങനെ പഠിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ എനിക്ക് പറയാനുള്ളൂ..വെറുതെ ഇരിക്കുന്നതിലും എത്രയോ രസകരമാണ് ഈ കഷ്ടപാടുകൽക്കിടയിലെ കഷ്ടപാട്...കുടുംബം തരുന്ന പിന്തുണ വളരെ വലുതാണ്‌.എന്നാലും, കഷ്ടപ്പെട്ട് നേടുന്നതിലെ ഹരം ഒരു പക്ഷെ എന്നിൽ ഉറങ്ങുന്ന കോട്ടയത്തുകാരിയുടെ ആത്മവിശ്വാസം കാരണമാകാം...അക്ഷരനഗരി തന്ന ബലം..  

2 comments:

  1. Replies
    1. എന്ത് പറ്റി ലാലൂ?സെന്റി ആകാന്‍ മാത്രം ഒന്നുല്ലല്ലോ ഇത്.. :)

      Delete