Thursday, October 22, 2015

അയ്യോ...കുത്തിക്കൊല്ലല്ലേ...

അങ്ങനെ ആ കര്‍മം ഒക്കെ കഴിഞ്ഞു പ്രസവശുശ്രൂഷയും ആസ്വദിച്ചു വീട്ടില്‍ സുഖവാസത്തിലാണ്..മോളും ബ്ലോഗ്ഗര്‍ മാതാശ്രീയും ഹാപ്പി ആയിരിക്കുന്നു...ഒരു രക്ഷയുമില്ലാത്ത പ്രസവരക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല ഇപ്പോഴിത് എഴുതാന്‍ മുതിരുന്നത്.പറയാതിരിക്കാനാവില്ല എന്ന അവസ്ഥയില്‍ വന്നു പെട്ടാല്‍ പെറ്റ് കിടക്കുന്നിടത്ത് നിന്നല്ല, ബോധം കെട്ടു കിടക്കുന്നിടത്ത് നിന്ന് വരെ എഴുന്നേറ്റു വരേണ്ടി വരുമല്ലോ...

വല്ലാത്ത വിഷമത്തോടെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വാക്സിനേഷന് എതിരെയുള്ള പ്രചാരണങ്ങള്‍ കണ്ടതും കേട്ടതും.എന്റെ ജില്ലയില്‍ ഡിഫ്തീരിയ വന്നപ്പോഴും ഇങ്ങനെയൊരു എഴുത്തിനു യാതൊരു പ്രസക്തിയും തോന്നിയില്ല.കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടു പിടിച്ചു വാക്സിനേഷന്‍ ഷെഡ്യൂളിലെ വിട്ടു പോയ വാക്സിനുകള്‍ എടുപ്പിക്കാനുള്ള ഗവണ്മെന്റ് ശ്രമവും അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു ( മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതി).

എന്നാല്‍ ഈയിടെയായി സമ്പൂര്‍ണവാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി വരുന്ന കുറെയേറെ പേരെ ശ്രദ്ധയില്‍പ്പെട്ടത് വല്ലാത്ത വേദനയും ഭീതിയും ഉണ്ടാക്കുന്നു.

ഇവരില്‍ പ്രധാനിയായ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി (ഏതു വകുപ്പില്‍പ്പെട്ട ഡോക്ടര്‍ ആണെന്ന് അറിയില്ല, ഗൂഗിള്‍ സേര്‍ച്ചുകള്‍ ഒന്നും തന്നെ നേച്ചുറോപ്പതി പ്രചാരകന്‍ എന്നതില്‍ കവിഞ്ഞൊരു വിവരവും ഈ വ്യക്തിയെക്കുറിച്ച് തന്നില്ല) എന്ന വ്യക്തിയുടെ വീഡിയോയും ഓഡിയോയും ലേഖനങ്ങളും എല്ലാം തന്നെ വലിയൊരു സാമൂഹികവിപത്തായി മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുകയാണ്.

ഇയാളുടെ കാഴ്ചപ്പാടില്‍ വാക്സിനുകള്‍ വിഷമാണ്, വന്ധ്യത ഉണ്ടാക്കുന്നു, ഓട്ടിസം ഉണ്ടാക്കുന്നു, വാക്സിന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്ഫേറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ സര്‍വ്വതും കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തുടങ്ങി ഇല്ലാത്ത അവകാശവാദങ്ങള്‍ ഒന്നുമില്ല

ഇയാള്‍ ദൂരദര്‍ശനില്‍ പരിപാടികളില്‍ സംബന്ധിക്കാറുണ്ട്, പല കോളേജുകളിലും ക്ലാസ്സ്‌ എടുക്കുന്നുണ്ട്, മലപ്പുറത്ത് ഡിഫ്തീരിയ വന്നത് ഈ മനുഷ്യന് ഒരു വളമായിരിക്കുകയാണ്.മലപ്പുറത്ത്‌ വാക്സിന് എതിരായി ധര്‍ണ നടത്താന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞു.വേറെ കുറെ പ്രമുഖരും കൂടെയുണ്ട്.ദുഃഖകരമെന്നു പറയട്ടെ, വലിയൊരു ശതമാനം ആളുകള്‍ 'പ്രകൃതിജീവനം' എന്നും പറഞ്ഞു പ്രചരിപ്പിചിരിക്കുന്ന ഈ വാക്കുകള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

ജേക്കബ് വടക്കഞ്ചേരി പറയുന്നതിന് മറുപടി പറയുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല.പക്ഷെ, എനിക്കറിയാവുന്നത് പങ്കു വെക്കുക എന്ന കടമ ഞാന്‍ പഠിച്ച ശാസ്ത്രത്തോടും ചുറ്റുമുള്ളവരോടും ഉള്ളത് കൊണ്ട് മാത്രമാണ് വാക്സിനേഷനെ കുറിച്ച് ഈ പോസ്റ്റ്‌ ഞാനെഴുതുന്നത്‌.

ആദ്യമേ പറയട്ടെ, ഞാന്‍ അലോപ്പതി പഠിച്ചത് കൊണ്ട് അതിന്റെ വക്താവായി മുന്നില്‍ വന്നു നില്‍ക്കുകയല്ല.ഒരു വാക്സിനും അലോപ്പതി മരുന്നല്ല.എത്രയോ വര്‍ഷങ്ങളുടെ വൈദ്യശാസ്ത്രവിദഗ്ധരുടെ ശ്രമഫലമാണ് ഓരോ പ്രതിരോധമരുന്നും.

ഇവയിലൊന്ന് പോലും മരുന്നല്ല, ഇവയില്‍ മരുന്നുകള്‍ അടങ്ങിയിട്ടുമില്ല. നിര്‍വീര്യമാക്കിയ ജീവനുള്ളതോ അല്ലാത്തതോ ആയ രോഗാണുവോ, രോഗാണുവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമോ ആണ് ഏതൊരു വാക്സിന്റെയും പ്രധാന ചേരുവ. ഈ അണുക്കള്‍ അസുഖമുണ്ടാക്കാനുള്ള ശേഷി നഷ്ടപ്പെട്ട വെറും ശരീരങ്ങള്‍ മാത്രമാണ്.എന്നാല്‍ ഇവക്കു ശരീരത്തില്‍ സാധാരണ അണുബാധ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് താനും.ഇങ്ങനെ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ശ്വേതരക്താണുക്കള്‍ 'ഓര്‍ത്തു' വെക്കുകയും രണ്ടാമത് അതേ അണുബാധ ഉണ്ടായാല്‍ വേഗം പ്രതിരോധിക്കുകയും ചെയ്യുന്നു.

വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍, ഒരിക്കല്‍ കണ്ട് ഉത്തരമെഴുതി നോക്കിയിട്ടുള്ള ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടിയാല്‍ പെട്ടെന്ന് എഴുതിത്തീരും, പാസ്സാകും.അത് തന്നെ കഥ !

 മൈക്രോബയോളജിയുടെ അതിപ്രസരം കൊണ്ട് പൊതുസമൂഹത്തില്‍ പ്രകൃതിചികില്‍സ എന്നൊക്കെ എളുപ്പം പറഞ്ഞു പിടിപ്പിക്കുന്നത് പോലെ എളുപ്പം പറഞ്ഞു മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത  വേറെ ചില കാര്യങ്ങള്‍ കൂടി വാക്സിനുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത വസ്തുക്കളാക്കുന്നു.അതിലൊന്നാണ് 'ഹേര്‍ഡ് ഇമ്മ്യുനിട്ടി' (herd immunity). ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് പ്രതിരോധശേഷി ഉണ്ടോ, അത്രയും രോഗം പടരുന്നത്‌ തടയപ്പെടുന്ന അവസ്ഥ.അതായതു,കുത്തിവെപ്പ് കൃത്യമായി എടുക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ അസുഖം മാത്രമല്ല സമൂഹത്തിലെ ഒരുപാടു പേരെക്കൂടിയാണ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത്.

എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് വാക്സിന്‍ വിരുദ്ധരുടെ എണ്ണം വളരെ കൂടുതല്‍ ആണ് എന്നത് തുറന്നു സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്. വാക്സിന്‍ വിരുദ്ധര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്..

*അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ?

- പോരാ..പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന്‍ കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.

*അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.

- തെറ്റ്. ഒരു വാക്സിനും അലോപ്പതി മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്‍ജെക്ഷന്‍ വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.

അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന്‍ തന്നെ ആകണമെന്നുമില്ല.വാക്സിന്‍ സൂക്ഷിക്കുന്ന സങ്കീര്‍ണമായ cold chain' മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന്‍ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.

*വാക്സിന്‍ കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും (ജേക്കബ് 'ഡോക്റ്ററുടെ' പ്രചരണങ്ങളില്‍ ഒന്ന്)

- തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG  വാക്സിന്‍  കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം  230 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ  ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.

ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവം വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.

*മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തിനു കൊടുക്കുന്നു?

-അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള്‍ രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.

*ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?

-വാക്സിന്‍ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, 'കുത്തിവെച്ചു വേദനിപ്പിക്കല്‍' ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം.

പേപ്പട്ടി കടിച്ചാല്‍ ആരെങ്കിലും കുത്തിവെപ്പ് എടുക്കാതിരിക്കുമോ?വസൂരി എന്ന മരണത്തിനു പര്യായമായ അസുഖം നിലവിലുള്ള കാലത്ത് ആരും നിര്‍ബന്ധിക്കാതെ തന്നെ എല്ലാവരും കുത്തിവെപ്പ് എടുത്തിരുന്നു.എന്ത് കൊണ്ട്?മരണഭയം...മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ അറിയാത്തത് കൊണ്ട് വാക്സിന്‍ വേണ്ടെന്നു തോന്നുന്നു.അതിനെതിരെ ജല്പനങ്ങളും ഉണ്ടാകുന്നു.

പക്ഷെ ഒന്ന് പറയട്ടെ, ടെറ്റനസ് ബാധിച്ചു അടുത്ത കാലത്ത് എന്റെ നാട്ടില്‍ ഒരാള്‍ മരിച്ച ദുരവസ്ഥ എന്റെ ഭര്‍ത്താവ് പങ്കിട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്.opisthotonus എന്ന് ഗൂഗിള്‍ ചെയ്‌താല്‍ ആര്‍ക്കും കാണാം ടെറ്റനസ് ബാധിച്ച ആള്‍ അനുഭവിക്കുന്ന വേദനയുടെ ചിത്രം. ആ ചെറുപ്പക്കാരന്‍ ശൈശവത്തില്‍ DPT എടുത്തിരുന്നെങ്കില്‍..പോട്ടെ, ശരീരത്തില്‍ മുറിവുണ്ടായ ശേഷം ഒരു TT എടുത്തിരുന്നെങ്കില്‍?ഒരു ജീവന്റെ വിലയായിരുന്നു ആ കുത്തിവെപ്പിന് !

വാക്സിനെ എതിര്‍ക്കുന്ന ആര്‍ക്കെങ്കിലും പട്ടി കടിച്ച ശേഷം റാബീസ്‌ വാക്സിന്‍ എടുക്കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമോ?(റാബീസ്‌ വൈറസ് വളരെ പതുക്കെ മാത്രമേ ശരീരത്തില്‍ പ്രവര്‍ത്തിക്കൂ..അതിനാല്‍ തന്നെ പട്ടി കടിച്ച ശേഷം എടുത്താല്‍ തന്നെ ഫലപ്രദമാണ്).



*വാക്സിനുകള്‍ക്ക് രഹസ്യഅജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.

-വാക്സിന്‍ യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ 'കേരള മോഡല്‍' എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള്‍ കേടുവരുത്തുന്നത് വരെ.

ഏതൊരു അസുഖത്തിനും ശരീരികാവസ്ഥക്കും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യം നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്.നമ്മുടെ അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് ഘോരഘോരം കൊട്ടിഘോഷിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ നമുക്കറിയില്ല എന്നത് മുതലെടുക്കുകയാണ് ചെയ്യുന്നത്.പൊട്ടകിണറ്റിലെ തവളകളെ പോലെ 'ഞാന്‍ കാണുന്നതാണ് ലോകം' എന്ന് കരുതാതെ ഒരു വാദം കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള അവസ്ഥകള്‍ കൂടി പരിഗണിക്കാനും പഠിക്കാനുമുള്ള വിവേകം നാം കാണിച്ചാല്‍ ഇത്തരക്കാര്‍ അവരുടെ പാട്ടിനു പൊയ്ക്കോളും.

ഇന്ന്, വന്ധ്യതക്ക് നൂറായിരം കാരണങ്ങള്‍ ഉണ്ട്.വൈകി നടക്കുന്ന വിവാഹം, കരിയര്‍ കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഗര്‍ഭം നീട്ടി വെക്കുന്നത്, പിസിഒഡി പോലുള്ള ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങള്‍ വരെ. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്.ഇതില്‍ വാക്സിനെ കുറ്റപ്പെടുത്തുന്നത് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ്.

ചിന്തിക്കാനും ചോദിച്ചറിയാനുമുളള വിവേകബുദ്ധിയാണ് നമുക്കാവശ്യം.തടയുന്നതാണ് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത് എന്ന വളരെ അര്‍ത്ഥവത്തായ ഇംഗ്ലീഷ് പഴമൊഴി നമുക്കെല്ലാം സുപരിചിതമാണല്ലോ.അത് കൊണ്ട് തന്നെ, വാക്സിനേഷന്‍ നമ്മുടെ കുട്ടികളോടുള്ള കടമയായി, അതിലുപരി അവരുടെ അവകാശമായി നമ്മള്‍ നടത്തി കൊടുക്കേണ്ടതുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് പോളിയോ നമുക്ക് തുടച്ചു നീക്കാനായി.ഇപ്പോള്‍ പോളിയോ ലോകത്ത് നിലനില്‍ക്കുന്നത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.അവിടങ്ങളില്‍ 'അമേരിക്കയുടെ രഹസ്യഅജണ്ടയില്‍ പെട്ട മരുന്ന്' എന്ന് പ്രചരിപ്പിച്ചു കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു നിഷേധിക്കുന്നു.ഈ അവസ്ഥ ഇന്ത്യയില്‍ വരുത്താനാണോ നമ്മള്‍ കൂട്ട് നില്‍ക്കേണ്ടത്?

2014 ജനുവരി മുതല്‍ നവംബര്‍ വരെ  260 പുതിയ പോളിയോ കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതിയ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ആണിത് എന്ന് കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കണം.

ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ.

ഇനിയുമുണ്ട് കുറെ കുപ്രചാരണങ്ങളും വിവരക്കേടുകളും.അവയെല്ലാം ഖണ്ഡിച്ചു വിശദീകരിച്ചു എഴുതാന്‍ നിന്നാല്‍ എഴുതി ഞാനും വായിച്ചു നിങ്ങളും ഉറങ്ങിപ്പോകും...
അത് കൊണ്ട്...ബാക്കിയൊക്കെ നീച്ചേ കമന്റ് ബോക്സില്‍...
എല്ലാവരും ''ഗോ റ്റു യുവര്‍ ക്ലാസ്സസ്'..
ഹല്ല പിന്നെ !!!