Friday, June 10, 2016

മഴമൊഴികള്‍

ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞു തുടങ്ങി. കാഞ്ചനാമ്മയുടെ അയല്‍പ്പക്കത്ത്‌ തുള്ളിക്കൊരുകുടം പേമാരിയും കണ്ട് ഒരു മാക്രിയുടെ മനസ്സോടെ മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. വേറെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തത് കൊണ്ട് 'മോയ്തീന്‍ക്ക പണ്ട് ഇതിലെയൊക്കെ നടന്നു കാണുമല്ലേ' എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്നുമുണ്ട്.

' ഠപ്പേ!!' എന്‍റെ നെടുംപുറത്ത് പ്രിയതമന്‍റെ അടി കൊണ്ടതാണ്. വനിതാകമ്മീഷന് പരാതി കൊടുക്കണോ എന്ന് ചിന്തിക്കാന്‍ പോലും ഇട തരാതെ നിലത്തു നിന്നും അദ്ദേഹം അവളെ പൊക്കിയെടുത്തു കൈയില്‍ വെച്ച് തന്നു...ഒരു സുന്ദരി പുള്ളിച്ചികൊതുക്..നമ്മുടെ ഈഡിസ് ഈജിപ്തി. അവള്‍ തന്നെ, ഡെങ്കി വൈറസിന്‍റെ മെഴ്സിഡസ് ബെന്‍സ്. ദേ..ഉടനടി അവള്‍ടെ ഒരു ഫോട്ടോ എടുത്തിട്ടുമുണ്ട്. ഫോട്ടോ ഓഫ് ദി ഡെഡ് ബോഡി നീച്ചേ...

പറഞ്ഞു വന്നത്, മൂപ്പത്ത്യാര്‍ പഴയ ഹിന്ദി സിനിമാനടികളെ അനുസ്മരിപ്പിക്കുന്ന പുള്ളിസാരി ഉടുത്തു വരുന്നത് ഒരു തുള്ളി രക്തം കൊണ്ട് കുടുംബം പോറ്റാന്‍ ഉള്ള തത്രപ്പാട് നെഞ്ചിലൊതുക്കി ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടല്ല. മറിച്ചു നമുക്കുള്ള എട്ടിന്‍റെ പണി റെഡി ആക്കാന്‍ വേണ്ടിത്തന്നെയാ. ഇനി ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.

എല്ലാ വര്‍ഷവും പത്രവും ടിവിയും ബാക്കി സര്‍വ്വത്ര മാധ്യമങ്ങളും പോരാത്തതിനു അംഗന്‍വാടിയും അയല്‍ക്കൂട്ടവും കുടുംബശ്രീയും അപ്പുറത്തെ വീട്ടിലെ ചേട്ടനും അമ്മായി ഫോണ്‍ വിളിച്ചപ്പോള്‍ അവരും ഉള്‍പ്പെടെ സകലരും പറഞ്ഞിട്ട് കേള്‍ക്കാത്ത കൊതുകുനിര്‍മാജ്ജനം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്നൊരു ഡൌട്ട് എനിക്ക് ഉണ്ടെങ്കിലും, ഒരു വഴിക്ക് പോണതല്ലേ, ഇരുന്നു വായിക്കൂ...

മഴക്കാലം പഴമക്കാര്‍ക്ക് 'പഞ്ഞമാസം' ആയിരുന്നെന്നു കെട്ടിട്ടുണ്ട്‌. ജോലിയും കൂലിയുമില്ലാതെ ഉള്ളത് കൊണ്ട് വീടിനകത്ത് ഒതുങ്ങിയിരുന്ന കാലം. അന്ന് ഒരു പക്ഷെ രോഗങ്ങള്‍ അടച്ചുറപ്പില്ലാത്ത വീടിനകത്തേക്ക് ഒഴുകിച്ചെന്നിരിക്കാം. ഇന്ന് പക്ഷെ, നമുക്ക് മഴയും വെയിലും മഞ്ഞും നോക്കാതെ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ രോഗങ്ങള്‍ നമ്മളെ തേടിയല്ല, മറിച്ചു നമ്മള്‍ രോഗങ്ങളെ തേടിയാണ് ചെല്ലുന്നത്.

മിക്കവരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് 'എന്ത് കൊണ്ട് മഴക്കാലത്ത്‌ മാത്രം ഇത്രയേറെ രോഗങ്ങള്‍ ഉണ്ടാകുന്നു?' എന്നത്. അതിന്‍റെ കാരണം മഴത്തുള്ളികളാണ്. കവിക്ക്‌ 'പ്രണയവും കാല്പനികതയും' സാധാരണക്കാരന് 'നശിച്ച മഴ'യുമാകുന്ന മഴനീര്‍തുള്ളികള്‍.

മേല്‍ പറഞ്ഞ തുള്ളികള്‍ ഒഴുകി പരന്ന് വിസര്‍ജ്യങ്ങളും കുടിവെള്ളവുമായി കലര്‍ന്നാണ് പ്രധാനമായും ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകുന്നത്. ഇനി നേരിട്ട് കലരാന്‍ ഉള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍, മഴക്കാലത്ത്‌ നിലത്തു വീണ് അഴുകുന്ന ചക്കയും മാങ്ങയും മണത്ത് വരുന്ന ഈച്ചസമൂഹം ആ ജോലി ഭംഗിയായി നിര്‍വ്വഹിക്കും. ദോഷം പറയരുതല്ലോ, റോഡില്‍ കൊണ്ട് പോയി നമ്മള്‍ തള്ളിയ വേസ്റ്റ് തിന്നു ഈച്ച നമ്മുടെ ഭക്ഷണത്തില്‍ തന്നെ വന്നിരുന്നു ഉണ്ട ചോറിനു നന്ദി കാണിക്കും.

കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കുന്‍ഗുനിയ,  മലമ്പനി, ശുചിത്വക്കുറവ് കൊണ്ടുണ്ടാകുന്ന (വ്യക്തിശുചിത്വം, പരിസരശുചിത്വം) വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്ററ്റിസ് എ എന്ന വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, എലികളുടെ മൂത്രവും വിസര്‍ജ്യവുമായുള്ള സമ്പര്‍ക്കം കൊണ്ടുണ്ടാകുന്ന എലിപ്പനി തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

മഴക്കാലത്ത്‌ വരുന്ന തുമ്മലിനും ചുമക്കും മുഴുവന്‍ ഡോക്റ്ററെ കാണാന്‍ ഓടണം എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, വെറും ജലദോഷപ്പനി എന്ന് കരുതി അവഗണിച്ച പനി രണ്ടോ മൂന്നോ ഡോസ് പാരസെറ്റമോള്‍ കഴിച്ചിട്ടും കുറയാതെ  ഇരിക്കുമ്പോള്‍ അവനെ ചെറുതായൊന്നു ഗൗനിക്കണം.

ഭക്ഷണവിരക്തി, തുടര്‍ച്ചയായ ഛര്‍ദ്ദി , വയറിളക്കം, വയറുവേദന, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുവപ്പ്, വിറയല്‍, കണ്ണില്‍ ഒരു കോണില്‍ മാത്രമായി കാണുന്ന ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണിനു പിറകില്‍ വേദന, കടുത്ത സന്ധിവേദന തുടങ്ങിയവ വിവിധ ഇനം മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഉണ്ടെന്നു കരുതി നിങ്ങള്‍ക്ക് സാരമായ രോഗം ഉണ്ടെന്നല്ല. പക്ഷെ, ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.

പിന്നെ, പറഞ്ഞും കേട്ടും മടുത്ത കൊതുകുനശീകരണ വിശേഷങ്ങള്‍. മഴക്കാലമായാല്‍ പിന്നെ വടിയും വട്ടിയും എടുത്തു കൊതുകിനെ കൊല്ലാന്‍ ഇറങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ടായാലും ഒരെണ്ണം പുതപ്പിനകത്ത് നിന്ന് പൊങ്ങില്ല. മഴയും വെയിലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ കൊതുകിനു ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം !



കൊതുകിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് നമ്മള്‍ അല്ലാതെ മറ്റാരുമല്ല. തുടര്‍ച്ചയായ മഴ പെയ്യുമ്പോള്‍ കെട്ടി നില്‍ക്കാതെ വെള്ളം ഒഴുകി പോകുകയും കൂത്താടി (മൈക്കല്‍ ജാക്സന്‍ സ്റ്റെപ്സ് എടുക്കുന്ന കൊതുകിന്‍റെ പിള്ളേരെ വെള്ളത്തില്‍ കണ്ടിട്ടില്ലേ? അത് തന്നെ. ന്യൂ ജനറേഷന്‍ ബ്രോസ് ആന്‍ഡ്‌ ചങ്ക്സ് പ്ലീസ് നോട്ട് ദ പോയിന്‍റ്) കൊതുകായി മാറുന്നത് തടയപ്പെടുകയും ചെയ്യുന്നു.

നമ്മുടെയൊക്കെ കൈയിലിരിപ്പിന്‍റെ ഗുണം കൊണ്ട് പ്രകൃതി നശിച്ചു, മഴ കുറഞ്ഞു. ഇഷ്ടം പോലെ അസുഖവും കിട്ടി. വെള്ളം കെട്ടിനില്‍ക്കുന്നത്‌ തടയുക എന്നത് പ്രാവര്‍ത്തികമാക്കുക എന്നത് മാത്രമാണ് ഇനിയുള്ള മാര്‍ഗം .

ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ടകള്‍ (റബ്ബര്‍ എസ്റ്റേറ്റ് ആണ് പ്രധാന വിളനിലം), ബക്കറ്റ്, ടയര്‍ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ ഡെങ്കി പരത്തുന്ന Aedes egypti, Aedes albopictus  എന്നീ കൊതുകുകള്‍ പെറ്റ്( തെറ്റ്, മുട്ടയിട്ട്) പെരുകുന്നു. ഈ വെള്ളം ഒഴിവാക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ തന്നെ സാധിക്കും. വായിച്ചും കേട്ടും എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷെ, ചെയ്യൂല്ല !

ഡെങ്കി വൈറസിനെ മുതല്‍ സിക്ക വൈറസിനെ വരെ വഹിക്കുന്നത് ഈഡിസ് കൊതുകുകള്‍ ആണെങ്കില്‍, മലമ്പനി പരത്തുന്നത് അനോഫലിസ് കൊതുകുകളാണ്. മലമ്പനിയുടെ വാഹകര്‍ക്ക് ടാങ്കുകളും ചെറിയ ജലസംഭരണികളുമൊക്കെയായി കെട്ടിക്കിടക്കുന്ന വെള്ളമാണ് പഥ്യം.

എനിക്ക് പറയാന്‍ ചെറിയൊരു നാണക്കേട്‌ ഉണ്ടെങ്കിലും, ഇതിനൊക്കെ പിന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൊമ്പാണ്. ആണ്‍കൊതുകുകള്‍ പച്ചില ജ്യൂസ് കുടിച്ചും പെണ്‍കൊതുകിനെ ലൈന്‍ അടിച്ചും സാത്വികജീവിതം നയിക്കുന്നു.

ഈഡിസ് കൊതുകുകള്‍ പകല്‍ മാത്രം കടിക്കുമ്പോള്‍ രാത്രി ഷിഫ്റ്റില്‍ മലമ്പനിക്കാര്‍ വരുന്നു. രണ്ടു നേരത്തും കുത്ത് വാങ്ങാന്‍ നമ്മള്‍ ഫ്രീ ആയതു കൊണ്ട് അവര്‍ക്ക് സുഭിക്ഷമായി ജീവിക്കാം.

ഡെങ്കിപ്പനിക്ക് പ്രധാനമായ ചികിത്സ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ്. ആദ്യമായി ഡെങ്കി വരുന്ന ഒരാള്‍ക്ക്‌ പ്ലേറ്റ്ലറ്റ് കൌണ്ട് ശ്രദ്ധിക്കേണ്ടതുണ്ട് എന്നതൊഴിച്ചാല്‍ വലിയ ഭീഷണിയില്ല. ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് നോര്‍മല്‍ പ്ലേറ്റ്ലറ്റ് കൌണ്ട്. ഇത് ഒരു ലക്ഷത്തിനു താഴെ പോകുന്നത് അത്ര പന്തിയല്ല. ഇത് കേട്ട്  കൌണ്ട് 90 000 ആകുമ്പോഴേക്ക് 'ഞാനിപ്പോ ചാക്വേ' എന്ന് കരയേണ്ടതില്ല. ഒരു ലക്ഷത്തിനു താഴെയും ശരീരം പിടിച്ചു നില്‍ക്കും. പക്ഷെ, ആ സ്ഥിതി എത്തുമ്പോഴേക്കും നല്ലൊരു ചികിത്സകന്‍റെ അടുത്ത് എത്തിയിരിക്കണം.

എന്നാല്‍, രണ്ടാമത് ഡെങ്കി വരുന്ന രോഗിക്ക് സ്ഥിതി മാരകമാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് പോലും അപായം സംഭവിക്കാം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്. ചിക്കുന്‍ഗുനിയക്ക് വിശ്രമവും ആവശ്യത്തിനു ഭക്ഷണവും വെള്ളവും തന്നെ പ്രധാനചികിത്സ.

മലമ്പനി കാരണമായുണ്ടാകുന്ന ലക്ഷണങ്ങളെ ചെറുതായിക്കാണരുത്. അന്യദേശതൊഴിലാളികളുടെ അമിതമായ വരവ് നമ്മുടെ നാട്ടില്‍ മലമ്പനി സാര്‍വത്രികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌. Plasmodium falciparum ഉണ്ടാക്കുന്ന മലമ്പനിയുടെ ഫലമായുണ്ടാകുന്ന സെറിബ്രല്‍ മലേറിയ മരണകാരണമാകാന്‍ പോലും സാധ്യതയുണ്ട്. നാല് തരം മലേറിയ ഉണ്ടെന്നിരിക്കെ, അത്രയേറെ ഭയക്കേണ്ടതില്ലെങ്കില്‍ കൂടിയും ജാഗ്രത നല്ലതാണ്. ഒരു കൊതുക് വിചാരിച്ചാലും നമ്മുടെ കട്ടേം പടോം മടങ്ങും.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, മലമ്പനിയുടെ കാരണമായ Plasmodium വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ശരീരത്തിലുണ്ടാകും എന്നതിനാല്‍ പൂര്‍ണമായി ഭേദമാകാന്‍ ശരിയായ ചികിത്സ കൂടിയേ തീരൂ. ഡോക്ടര്‍ പറഞ്ഞു തരുന്നത് പോലെ കൃത്യമായി രക്തപരിശോധനകള്‍ നടത്താനും മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. ചികിത്സ വൈകിക്കരുത്.

ഒന്നോ രണ്ടോ പ്രാവശ്യം വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം പുനര്‍ക്രമീകരിച്ചു കൊണ്ട് പരിഹരിക്കാം. വീട്ടില്‍ തന്നെയുള്ള കഞ്ഞിയോ, ജ്യൂസോ ഇതിനുപയോഗിക്കാം. ORS( Oral Rehydration Solution) കിട്ടുമെങ്കില്‍ ഏറ്റവും നല്ലത്. പാക്കില്‍ എഴുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തയ്യാറാക്കിയ ORS ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുടിക്കണം എന്നതാണ്. ബാക്കി വന്നത് കളയുകയും പുതിയത് ഉണ്ടാക്കുകയും വേണം.

കുട്ടികള്‍ക്ക് വൃത്തിയുള്ള സ്പൂണില്‍ കോരികൊടുക്കാന്‍ ശ്രദ്ധിക്കണം. ORS ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍. ഉപ്പിട്ട കഞ്ഞിവെള്ളമോ അതുമല്ലെങ്കില്‍ ഒരു ഗ്ലാസ്‌ നാരങ്ങവെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തതോ നല്‍കുന്നതും തുല്യഫലം ചെയ്യും.

മുലയൂട്ടുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി ഉണ്ടെന്നു പറഞ്ഞു മുലയൂട്ടാതിരിക്കരുത്. മുലപ്പാലിനോളം നല്ലൊരു മരുന്ന് മനുഷ്യനാല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇതേ മുലപ്പാല്‍ ചെങ്കണ്ണ്‍ ഉണ്ടാകുമ്പോള്‍ കണ്ണില്‍ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. രോഗം കൂടാനും ഇത് കാരണമാകും.

വയറിളക്കവും ഛര്‍ദ്ദിയും നിയന്ത്രണാതീതമാകുകയോ, മലത്തില്‍ രക്തത്തിന്റെ അംശം കാണുകയോ, തലചുറ്റി വീഴുകയോ അപസ്മാരലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ആശുപത്രിയില്‍ എത്തിക്കണം. നഷ്ടപ്പെട്ട ജലാംശം വായിലൂടെ നല്‍കുന്ന പരിധി കടന്നാല്‍ IV fluid നല്‍കേണ്ടി വന്നേക്കാം.

 നമ്മുടെ വീട്ടില്‍ ഡെങ്കിയോ മലമ്പനിയോ ചിക്കുന്‍ഗുനിയയോ പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. കാരണം, കൊതുകുനശീകരണം വലിയ തോതില്‍ നടത്തിയില്ലെങ്കില്‍, അസുഖം അനിയന്ത്രിതമായി പരക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് ഭക്ഷ്യശുചിത്വം തന്നെയാണ് ആദ്യത്തെ പോംവഴി. കഴിയുന്നതും വീടിനു പുറത്തു നിന്ന് കഴിക്കുന്നത്‌ ഒഴിവാക്കുക. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും വൃത്തി ഉള്ളതാണെന്ന് ഉറപ്പു വരുത്തുക.

 ദോശയും വെള്ളപ്പവും പോലെ കണ്മുന്‍പില്‍ ഉണ്ടാക്കി തരുന്ന ഭക്ഷണം ഒരു പരിധി വരെ വിശ്വസിച്ചു കഴിക്കാം. സാമ്പത്തികസ്ഥിതി അനുവദിക്കുമെങ്കില്‍, കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിലേക്ക് മാറാം. അല്ലെങ്കില്‍ ഈ മഴക്കാലം തീരും വരെ എങ്കിലും വീട്ടില്‍ നിന്നും ഒരു പെറ്റ് ജാറില്‍ (മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ടാമത് ഉപയോഗിക്കരുത്) തിളപ്പിച്ചാറിയ വെള്ളം കരുതാം. മിക്ക ഹോട്ടലുകളിലെയും വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചിട്ടു തണുപ്പിക്കുന്നതാണ്. കുറച്ചു സോപ്പ് കൂടി ഇട്ടു കൊടുത്താല്‍ ബാക്ടീരിയകള്‍ക്ക് മനസ്സറിഞ്ഞു ചൂടുവെള്ളത്തില്‍ കുളിക്കാം !

കര്‍ഷകരും മണ്ണും മഴവെള്ളവുമായി നേരിട്ട് സമ്പര്‍ക്കമുള്ള ജോലി ചെയ്യുന്നവരും കാലില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്‌. പ്രമേഹരോഗികളും കാലിന്‍റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. കാലിലുണ്ടാകുന്ന വളംകടി കേള്‍ക്കാന്‍ ഒരു ഗുമ്മില്ലെങ്കിലും വന്നു പെട്ടാല്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്.

കൊതുകുകള്‍ കൊണ്ട് വന്നു തരുന്ന രോഗങ്ങള്‍ കൊതുകുകളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ. അത് പോലെ എലിപ്പനി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടൈഫോയിഡ്, മഞ്ഞപിത്തം തുടങ്ങിയവ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലൂടെയും അശ്രദ്ധമായി ശൌചാലയം (വിദ്യ ബാലന്‍ പഠിപ്പിച്ച വാക്കാണ്‌, ആരും ഞെട്ടരുത്) ഉപയോഗിക്കുന്നതിലൂടെയും മറ്റും പകരാം. ശ്രദ്ധിക്കണം.

വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അസുഖങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടുക..

പിന്നെ, കൊതുകിനെ കൊല്ലാന്‍ ചിരട്ട കമിഴ്ത്താന്‍ ത്വര മൂത്ത് ഓടുന്നവര്‍ വഴുതി വീണു സ്വന്തം മുട്ടിന്‍റെ ചിരട്ട മാറ്റി വെക്കേണ്ട ഗതി ഉണ്ടാക്കാതെ സൂക്ഷിക്കുക. വണ്ടി ഓടിക്കുന്നവര്‍ സൂക്ഷിച്ചും കണ്ടും ഓടിക്കുക, അപകടങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത്‌ വെറുതെ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ചു വെച്ചാല്‍ വരുന്ന വേനലിലെ ജലക്ഷാമത്തിന് ആശ്വാസമാകും. ഇടിയും മിന്നലും ആസ്വദിച്ച് പരലോകം പൂകാന്‍ സാധ്യത ഉള്ളതിനാല്‍ ആ സംഗതികളും കൂടി ഒന്ന് ശ്രദ്ധിക്കാം.

അപ്പോള്‍ എല്ലാവര്‍ക്കും ഹാപ്പി മണ്‍സൂണ്‍..











26 comments:

  1. കാര്യങ്ങൾ ഇങ്ങനെയും പറയാം . ചിരിയിൽ പൊതിഞ്ഞു .എന്നാലോ പറയുന്ന കാര്യത്തിന്റെ ഗൌരവം ഒട്ടും ചോരാതെ . ഇത് ഏറെ പേരിൽ എത്തേണ്ട നേരത്ത് എത്തണം. ഇക്കൊല്ലം ഭാഗ്യത്തിന് ഇത് വരെ മഴക്കാല രോഗങ്ങളും മരണങ്ങളും ഒന്നും അധികം ആയി അനുഭവപ്പെട്ടില്ല , ഇത് വരെ …
    ഇക്കുറി എങ്കിലും അതിനൊരവധി കൊടുക്കാൻ പറ്റിയാൽ ,നമ്മൾ വിജയിച്ചു. ഷിമ്നയുടെ ഈ എളിയ ശ്രമവും ആ വഴിയിൽ ആണ് ………” അണ്ണാറക്കണ്ണനും തന്നാലായത് ..”

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി സര്‍...ഇങ്ങനെ എഴുതിയാലേ കേട്ട് മടുത്തൊരു വിഷയം വായിക്കപ്പെടൂ എന്ന് തോന്നി. ഇത് വായിച്ചു രോഗം പ്രതിരോധിക്കാനുള്ള മനസ്സ് ഒരാള്‍ക്കെങ്കിലും ഉണ്ടായാല്‍ ഞാന്‍ കൃതാര്‍ത്ഥയായി..

      Delete
  2. മനോഹരമായി എഴുതിയിരിക്കുന്നു.

    ReplyDelete
  3. തകർത്തു ✌ ✌👌

    ReplyDelete
    Replies
    1. നന്ദി കിരണേട്ടാ...

      Delete
  4. തകർത്തു ✌ ✌👌

    ReplyDelete
    Replies
    1. പിന്നേം നന്ദി കിരണേട്ടാ...(നിര്‍ത്തി നിര്‍ത്തി എന്റര്‍ അടിക്കൂ കുട്ടീ...എന്നാലല്ലേ ഇട്ട കമന്റ് വീണ്ടും വരാതിരിക്കൂ) ;)

      Delete
  5. good writing..Informative..Hats off to your effort..(y)

    ReplyDelete
  6. എന്റെ ഷിംനക്കൊച്ചേ ,നിങ്ങളൊരു സംഭവാണ് ട്ടോ ... അസൂയ ജനിപ്പിക്കുന്ന ഹൃദ്യവും രസകരവുമായ എഴുത്ത് ...
    ആ ഈഡിസ് ഈജിപ്റ്റി കൊതുകിനോട് പോലും ഇഷ്ടം തോന്നിപ്പോകുന്നു ഇത് വായിച്ചിട്ട് ...

    ReplyDelete
    Replies
    1. തിരക്കിനിടയിലും വായിക്കാനും അഭിപ്രായം പറയാനും തെറ്റ്‌ തിരുത്തി പറഞ്ഞു തരാനും സന്മനസ്സ്‌ കാണിക്കുന്നല്ലോ സർ...ഒരുപാട്‌ നന്ദി..

      Delete
  7. ലേഖനം അതേ പടി നോട്ടീസ് ആക്കി വിതരണം ചെയ്യുന്നതിന് അനുമതി ചോദിക്കുന്നു
    ആരോഗ്യ ശുചിത്വ സമിതി മങ്കര ഗ്രാമപഞ്ചായത്ത്

    ReplyDelete
  8. ലേഖനം അതേ പടി നോട്ടീസ് ആക്കി വിതരണം ചെയ്യുന്നതിന് അനുമതി ചോദിക്കുന്നു
    ആരോഗ്യ ശുചിത്വ സമിതി മങ്കര ഗ്രാമപഞ്ചായത്ത്

    ReplyDelete
  9. ചെയ്‌തോളൂ...കൂടെ ബ്ലോഗ്‌ ഐഡി കൂടി വെച്ചാൽ മതി.അല്ലെങ്കിൽ തമാശ രീതിയിൽ എഴുതിയത്‌ കൊണ്ട്‌ വേണ്ടത്ര ഗൗരവം കിട്ടാതെ പോയേക്കാം...

    ReplyDelete
  10. നന്നായി എഴുതി..
    വ്യത്യസ്തമായ ഈ രീതിക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍

    ReplyDelete
  11. ഷിംനയുടെ അവതരണം നന്നായിട്ടോ. അഭിനന്ദനങ്ങള്‍. ഡോക്ടറുടെ കൂടുതല്‍ കുറിപ്പടികള്‍ പ്രതീക്ഷിക്കുന്നു :)

    ReplyDelete
    Replies
    1. നന്ദി മുബി...കുറിപ്പടികൾ ഇനിയും തുടരും...വിടില്ല ഞാൻ... ;)

      Delete
  12. Ceevee യാണ് നിങ്ങളെ വായിക്കണം എന്ന് fb യിലൂടെ പറഞ്ഞത്....നന്നായി എഴുതി ഡോക്ടർ, ഒന്ന് മാത്രമേ വായിച്ചുള്ളൂ...രസകരമായ അവതരണം...ഉടനെ തന്നെ മറ്റുള്ളവയും വായിക്കും....അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി റിയാസ്ക്ക..തുടര്‍ന്നും വായിക്കൂ... :)

      Delete
  13. മനോഹരമായ അവതരണം. കാര്യങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് പറയുമ്പോൾ വായനക്കാർക്ക് അത് വളരെ ഇഷ്ടമാകും.എല്ലാ ആശംസകളും

    ReplyDelete
  14. احسنت يا أختي 👌👌عباراة أدبية جميلة .

    ReplyDelete
    Replies
    1. ങേ !! എന്നു വെച്ചാൽ ?

      Delete
  15. നല്ല ഇഷ്ടമായി.നർമ്മത്തിൽ ചാലിച്ച എഴുത്തായതുകൊണ്ട്‌ ഭയങ്കര ഇഷ്ടം.
    കുറേ പഞ്ച്‌ വാചകങ്ങളുണ്ട്‌.ഒന്നും ക്വോട്ട്‌ ചെയ്യുന്നില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം.

    ReplyDelete