Saturday, November 30, 2013

തിരിച്ചുപോക്ക്

മാധവികുട്ടിയുടെ കഥകൾ  വായിച്ചിട്ടില്ലേ.. അവര്ക്ക് പുന്നയൂർക്കുളത്തോട് ഉണ്ടായിരുന്ന സ്നേഹം, ഭ്രമം..അമ്മവീട് മിക്കവര്ക്കും അങ്ങനെ തന്നെ ആകും എന്ന് തോന്നുന്നു. കുട്ടിക്കാലത്ത് സ്കൂൾ അടക്കാൻ കാത്തിരിക്കും പെട്ടിയും പ്രമാണവും എടുത്തിറങ്ങാൻ..പിന്നെയുള്ളതെല്ലാം ഓര്മയുടെ ഓലകളിൽ മായാതെ കോറി ഇട്ട നിമിഷങ്ങളാണ്..ഇതൊക്കെ ഇപ്പൊ ഈ ഡോക്ടർ കഥക്കിടയിൽ എന്തിനു പറയുന്നു എന്നാകും. വഴിയെ പറയാം..

ഇന്ന് ഞാൻ എന്റെ അമ്മവീട്ടിലേക്ക് ഒരു യാത്ര പോയി.  എത്രയോ കാലത്തിനു ശേഷമാണ് ആ നാട് ഒന്ന് സ്വസ്ഥമായി കാണുന്നത്. ഒരു കോഴിക്കോടൻ ഗ്രാമപ്രദേശം. എന്ന് വെച്ചാൽ ഉച്ചക്ക് പോലും മൈനയും വണ്ണാത്തിപുള്ളും പറന്നു നടക്കുന്ന കള നിറഞ്ഞ കവുങ്ങിൻതോപ്പും (ഒരു നൊസ്റ്റാൾജിയ ടോണ്‍ ഫിറ്റ്‌ ചെയ്തോ..എന്റെ ഡോക്ടറെ, ഇതൊക്കെ എന്ത് എന്ന ഭാവവും വരട്ടെ മുഖത്ത് ) ഇപ്പോഴും ഫേസ്ബുക്കും അന്ട്രോയിടും ബാധിചിടില്ലാത്ത തലമുറകളും നില നില്ക്കുന്ന നാട്. എന്തിനു പറയുന്നു എന്റെ ഫോണ്‍ അവിടെ കാലു കുത്തിയപ്പോൾ പരിധിക്കു പുറത്തായതാണ്..അത് കൊണ്ട് തന്നെ അവിടെ എത്തിയപ്പോൾ തൊട്ടു ഒന്നാം ക്ലാസ്സിൽ സ്ലേറ്റ്‌ പെൻസിൽ കട്ടതിനു ടീച്ചർ പൊക്കിയ പോലെ മുഖം കുനിച്ചു ഇരിക്കേണ്ടി വന്നില്ല.

അങ്ങോട്ടുള്ള യാത്രകളിലെ പ്രധാന ആകര്ഷണം എന്റെ  ഉമ്മയുടെ ഉമ്മ ആയിരുന്നു.  മനസിലായി കാണുമല്ലോ..അവർ ഇന്നില്ല..4 വര്ഷം മുൻപ് ഏറ്റവും വേദനാജനകമായ അർബുദങ്ങളിൽ ഒന്നായ multiple myeloma വന്നു അവർ ഞങ്ങളെ പിരിഞ്ഞു പോയി. ഇന്നും പലപ്പോഴായി ആ രോഗത്തിന്റെ പേര് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടപ്പ് വരാറുണ്ട്.മൂത്ത പേരകുട്ടിയായ എനിക്ക് അവിടെ എന്റേത് മാത്രമായ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. എന്നും. നഗരത്തിരക്കുകൾ ഇലെങ്കിലും എന്റെ വീട് ഒന്നിറങ്ങി നടക്കാൻ കൂടി ഇടമില്ലാത്ത വിധം വീടുകൾ നിറഞ്ഞ ഒരു പ്രദേശത്താണ്. അവിടെ നിന്നും രക്ഷപെട്ടു പാടവും തോടും ഓടി നടക്കാൻ സ്ഥലവും ഉള്ള നാട്ടിൽ  എത്തുമ്പോൾ എന്തൊക്കെ പരാക്രമങ്ങൾ ആണ് ചെയ്യേണ്ടിയിരുന്നത് എന്ന് പോലും നിശ്ചയമില്ല. ഒരിക്കലും ഒരു വികൃതിക്കുട്ടി ആയിരുന്നില്ല ഞാൻ...പരീക്ഷണങ്ങളിൽ ആയിരുന്നു പണ്ടേ  താല്പര്യം. വലിയ ടാങ്കിൽ കോരി വെച്ച വെള്ളത്തിൽ ഉജാല കലക്കുക, കപ്പ പറിച്ചു നോക്കി മൂത്തിടില്ലെങ്കിൽ  വീണ്ടും അവിടെ തന്നെ നടുക തുടങ്ങിയ നിർദോഷപ്രവർത്തികൾ ഞാൻ ചെയ്യാറുണ്ടായിരുന്നു.മീൻ പിടിത്തം ആയിരുന്നു പ്രധാനജോലി .ബാപ്പാപ്പ (ഉമ്മയുടെ ബാപ്പ) വെള്ളിയാഴ്ച പള്ളിയിൽ പോകാൻ എടുത്തു വെച്ച മുണ്ട് എടുത്തു വരെ ഞാൻ മീൻ പിടിചിടുണ്ട് !! കുഴിയാനയെ പിടിത്തവും ഉണ്ടായിരുന്നു.. കുഴിയാനയെ പിടിച്ചു പിടിച്ചു അണലി കടിച്ചു മയ്യത്താകേണ്ട ആള്കാരായിരുന്നു ഞാനും എന്റെ മേമയും (ഉമ്മയുടെ അനിയത്തി)..ആര്ടെയോ കഷ്ടകാലത്തിനു രണ്ടെണ്ണവും ഇപ്പോഴും പയര് പോലെ നടക്കുന്നു.

മിക്സിയും ഗ്യാസ് സ്ടോവും സ്പര്ശിചിടില്ലാത്ത കറി കൂട്ടി ഇന്ന് ഉച്ചക്ക് ഉണ്ണുമ്പോൾ ഞാൻ ഉമ്മമ്മയെ ഓർത്തു . കറി വെക്കാൻ ഉള്ള പച്ചകറികൾ കിട്ടാൻ വേണ്ടി രാവിലെ ഒരു പതിനൊന്നു മണി ആകുമ്പോൾ തൊടിയിലേക്ക്‌ ഒരു ഇറക്കമുണ്ട്. എന്തൊക്കെയോ കുറെ സാധനങ്ങൾ കൊണ്ട് വരുനതും കാണാം..പിന്നെ ഞാൻ അവിടെ ഉള്ള നിരീക്ഷണ-പരീക്ഷണങ്ങൾ കഴിഞ്ഞു വരുമ്പോഴെക്കു എല്ലാം ഉണ്ടാകി വെച്ചിടുണ്ടാകും. മഴ പെയ്യുമ്പോൾ ഉണ്ടാക്കി തന്നിരുന്ന കപ്പ പുഴുക്കിനും എരിവുള്ള മീൻകറിക്കും എന്ത് രുചിയായിരുന്നു..

ഇന്ന് അവിടെ എത്തിയത് മുതൽ ഞാൻ ചിന്തികുകയായിരുനു..നിറയെ മരങ്ങളും തണുപ്പും ശാന്തതയുമുള്ള  ഇന്നും മൊബൈലും ടീവിയും ഇല്ലാതെ ജീവിക്കാൻ കഴിയുന്നവരും ഉള്ള നാട്. ഫ്രീക് പയ്യന്മാരുടെ കോക്രി കാട്ടലും ലിപ്സ്റ്റിക്കിന്റെ ആഗ്രഹിച്ച ഷെയിഡ് കിട്ടാത്തതിന് വിഷമിക്കുന്ന സുന്ദരികളും ഇല്ല..കടകളിലെ ആർഭാടഭക്ഷ്യവസ്തു parle -G  ബിസ്കെറ്റ്  ആണ്..ഓണംകേറാമൂല എന്നൊക്കെ വിളിച്ചാലും, ഇന്ന് ഞാൻ സാധാരണകാരെ വില മതിക്കുവെങ്കിൽ അവരുടെ പ്രശ്നങ്ങളെ ക്ഷമയോടെ കേൾക്കുന്നുവെങ്കിൽ അതിൽ വലിയൊരു ശതമാനം പങ്കും വഹിക്ക്ന്നത് എന്റെ ഈ അവധികാലങ്ങളാണ്..

ഇന്ന് തിരിച്ചു പോരും വരെ ഞാൻ എന്റെ ബാല്യത്തിൽ ആയിരുന്നു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങാൻ കിടന്നെങ്കിലും അതിനും കഴിഞ്ഞില്ല. എന്തൊക്കെയോ ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ എഴുത്ത് തുടങ്ങിയപോഴും പശ്ചാത്തലം ഈ നാടായിരുന്നു.  ഇറങ്ങാൻ നേരം രണ്ടു രോഗവിവരണം  കേള്ക്കേണ്ടി വന്നപ്പോഴാണ് എന്റെ ജോലി അതാണല്ലോ എന്ന് പോലും ഞാൻ ഓര്ക്കുന്നത്..

പൊതുവെ ഞങ്ങൾ ഡോക്ടര്മാരെ കുറിച്ചുള്ള ആക്ഷേപമാണ്, മനുഷ്യനെ അറിയില്ല മനുഷ്യന്റെ വേദന അറിയില്ല, വികാരം മനസ്സിലാക്കില്ല എന്നൊക്കെ..ജനിക്കുമ്പോൾ തൊട്ടു അനാട്ടമി ടെക്സ്റ്റ് തലയിണക്കടിയിൽ തിരുകി മനുഷ്യരെ കാണിക്കാതെ വളർത്തിയവർ ഒഴികെ എല്ലാവര്ക്കും ഞാൻ ഈ പറഞ്ഞത് പോലെ കുറെയേറെ ഉണ്ടാകും പറയാൻ..ആദ്യമായി വയൽ  കാറ്റിൽ ഉലയുന്ന കാഴ്ച കണ്ടു നിന്നതും വരമ്പിൽ വീണതും കൗമാരത്തെ ചേർത്തു  നിർത്തിയ മഴചാര്ത്തുകളും..ഈ പറഞ്ഞതിന്റെയെല്ലാം വില അറിയുന്നവരുടെ കയ്യിൽ ദൈവം ചുംബിചിട്ടുണ്ടാകും...അങ്ങനെ ഞങ്ങളിലൂടെ ദൈവം അവന്റെ ദയവ്  ചൊരിയും..തീർച്ചയായും ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്.. :)

Friday, November 29, 2013

പരീക്ഷണപാതകൾ

നിങ്ങളെ എപ്പോഴെങ്കിലും ഡോക്ടർമാർ ഓടിച്ചിട്ട്‌ പിടിച്ചു ചികില്സിച്ചിട്ടുണ്ടോ? ഒന്നും വിചാരിക്കണ്ട..ഞങ്ങളുടെ പരീക്ഷകൾക്ക് മുൻപ് കോളേജിൽ സ്ഥിരമായി നടക്കുന്ന ഒരു രംഗമാണിത്.

ഇന്ന് ent end posting examination ആയിരുന്നു. എന്ന് വെച്ചാൽ ഒരു മാസം ent ഓപിയിൽ ഇരുന്നു പഠിച്ച സംഗതികൾ പരീക്ഷിക്കുന്ന ദിവസം. സംഭവം പറഞ്ഞു കേൾക്കുമ്പോൾ വളരെ ലളിതമാണ്. ഒരു രോഗിയെ തരും. അവരെ പരിശോധിച്ച്  രോഗം കണ്ടെത്തി അത് എങ്ങനെ കണ്ടെത്തി എന്നത് ഒരു കഥ പോലെ (history) ആക്കി പരിശോധനാഫലങ്ങൾ അടക്കം  കേസ് എഴുതി ഡോക്ടറെ ഏല്പിക്കുക. അവർ കൂടുതൽ ചോദ്യങ്ങൾ ചോദിക്കും, നമ്മുടെ അറിവിന്‌ അനുസരിച്ച് മാർക്ക്‌ ഇടും..സിമ്പിൾ !!

രോഗികള് ഒപിയിൽ കേറും മുന്നേ ഞങ്ങൾ  വളയും.എന്നാൽ അല്ലെ വരുന്ന കേസ് എന്താണെന്നു അറിഞ്ഞു ഒന്ന് കൂടി വായിച്ചു തയ്യാറാകാൻ പറ്റു. അല്ലെങ്കിൽ ചെവി വേദന നേരെ ചൊവ്വേ പഠിച്ചു വന്ന എനിക്ക് tonsillitis കിട്ടിയാൽ ഉള്ള കഷ്ടപാട് അറിയാല്ലോ..
 ഇന്ന് ഞാൻ ഉൾപെടെ 5 പേർക്കായിരുന്നു പരീക്ഷ. അത് കൊണ്ട് ent പോസ്റ്റിങ്ങ്‌ ഉള്ള ബാക്കിയുള്ളവർ ആയിരുന്നു രോഗികളെ ഇന്റർവ്യൂ ചെയ്തത്. ഡിപാർട്ട്മെന്റിന്റെ അങ്ങോട്ട്‌ തിരിയുന്ന സ്ഥലത്ത് ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഓടി ചെന്ന് രഹസ്യമായി ചോദിക്കും, അസുഖം എന്താണ്, എപ്പോ തുടങ്ങി എന്നൊക്കെ..രോഗം മനസ്സിലായാൽ പിന്നെ അതിരുന്നു വായിക്കും. ഇങ്ങനെ മിന്നൽ പോലെ ഒരു കൂട്ടം കോട്ട്ധാരികൾ വരുന്നത് കണ്ടു കുഞ്ഞുങ്ങൾ ഒക്കെ പേടിച്ചു കരയാറുണ്ട് :)

കൂട്ടം കൂടി ഇരുന്നു വായിച്ചു പഠിചെടുക്കുന്നതാണ് പരീക്ഷക്ക് അധികവും അവശ്യം വരിക. ഓർത്തെടുക്കാൻ അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പരീക്ഷ കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു പുകയാണ്..ഇത് കഴിഞ്ഞാൽ ഉടൻ അടുത്ത പോസ്റ്റിങ്ങ്‌ തുടങ്ങുന്നത് കൊണ്ട് തീര്ത്തും വ്യത്യസ്തമായ കാര്യങ്ങൾ ആകും ഇനി പഠിക്കാൻ ഉണ്ടാകുക. ഞങ്ങൾ ഇനി obstetrics and gynecology വിഭാഗത്തിലെക്കാണ് . ഒരു മാസം പ്രസവം കണ്ടു നടക്കുമ്പോൾ എന്ത് ചെവി ഏതു മൂക്ക്..
ഇതിനെല്ലാം ഇടയ്ക്കു ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം എന്ന് പറഞ്ഞ കണക്കിന് തിയറി ക്ലാസ്സ്‌ വേറെ, അതിന്റെ പരീക്ഷ, റെക്കോർഡ്‌ എഴുത്ത്, ചിത്രം വര, കളർ  കൊടുക്കൽ തുടങ്ങി പ്ലസ്‌ ടു ക്ലാസ്സിനെ വെല്ലുന്ന ഐറ്റംസ്..

ഇങ്ങനെ കുറെയേറെ പരീക്ഷണങ്ങളിൽ പ്രഷർ കുക്കറിൽ ഇട്ട പോലെ വെന്തു വരുന്നതാണ് ഞങ്ങൾ ഓരോരുത്തരും. തിരക്കുകളും ജീവിതത്തിൽ വന്നു ചേരേണ്ട അച്ചടക്കവും പ്രോഫെഷനലിസവും പഠിപ്പിക്കാൻ കോളേജിൽ നിന്നെ തുടങ്ങുന്ന അങ്കം...തിരക്കുകളിൽ മുങ്ങി തന്റെ കർമത്തെയും ധർമത്തെയും ഓർക്കാനും നടപ്പിൽ വരുത്താനും ഉള്ള പരിശീലനം..എത്ര മനോഹരമായ ആചാരങ്ങൾ !!

Thursday, November 28, 2013

ചില കാഷ്വാലിറ്റി കാഴ്ചകൾ

അത്യാഹിതവിഭാഗം..കേൾക്കുമ്പോഴേ ഒരു സുഖമില്ലാത്ത വകുപ്പാണ്. ഞാൻ പഠിക്കുന്നത് സ്വകാര്യമെഡിക്കൽ കോളേജിൽ ആയതു കൊണ്ട് വലിയ അത്യാഹിതങ്ങൾ ഒന്നും വരാറില്ല...ഞങ്ങൾക്  പണിയാൻ ഉള്ള ബോഡി ഒക്കെ അടുത്തുള്ള സർക്കാർ മെഡിക്കൽ കോളേജിലേക്ക് കീയോ പീയൊ എന്ന് നിലവിളിച്ചോണ്ട്  പോകും. ഞങ്ങൾ അത് കാതോർത്തു  റസ്റ്റ്‌ എടുക്കും..ഇവിടെ വല്ല തേങ്ങ തലയിൽ വീണതോ പൂച്ച കടിച്ചതോ ഒക്കെയാണ് പകൽ  വരുന്ന അത്യാഹിതം..പിന്നെ കുഞ്ഞു കുഞ്ഞു വാഹനാപകടങ്ങളും..മിക്ക ബെഡിലും മഞ്ഞപിത്തം, ചർദി ഇതൊക്കെയാണ്..കാഷ്വാലിറ്റി  കേസ് അല്ലെന്നു ചുരുക്കം. നല്ല കേസ് വരാറുള്ളത് രാത്രിയും. നമ്മൾ അത് കാണില്ല.

കോഴ്സ് കഴിയുമ്പോൾ ആദ്യം കേറാൻ ഉള്ളത് കാഷ്വാലിറ്റിയിലേക്ക് ആയതു  കൊണ്ട് ഞാൻ ഇടയ്ക്കു നാട്ടിൽ ഉള്ള സർക്കാർ ആശുപത്രിയിൽ സുഹൃത്തായ ഡോക്ടർക്ക്‌ ഡ്യൂട്ടി ഉള്ളപ്പോൾ ഇരിക്കാറുണ്ട്. പ്രത്യേകിച്ചു ജോലി ഒന്നുമില്ല..വരുന്ന രോഗികളെ വായിൽ നോക്കി ഗമയിൽ ഇരിക്കുക..കുറെ എക്സ് റെ കാണുക, കാടുവെട്ടു യന്ത്രത്തിനിടയിലും വെട്ടു കത്തിക്കും ഒക്കെ കയ്യും കാലും വെച്ച് കൊടുത്തവരെ പിടിച്ചു കിടത്തി മുറിവ് തുന്നുക എന്നിവയോക്കെയാണ് ഇഷ്ടവിനോദങ്ങൾ..സർക്കാർ  ആശുപത്രിയിലെ തിരക്ക് പിടിച്ച ഡോക്ടര്മാര്കിടയിൽ ചിരിക്കുന്ന ഒരു മുറിഡോക്ടറെ കിട്ടുമ്പോൾ രോഗികളും ഹാപ്പി. പഠിക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞാലും ഒരു എതിര്പ്പും ഇല്ല. സുഹൃത്തിന്റെ മേൽനോട്ടത്തിൽ ആയതു കൊണ്ട് വേറെ പ്രശ്നങ്ങളും ഇല്ല..പൊതുവെ ആണ്‍കുട്ടികൾ രാത്രിയും ഞങ്ങളുടെ കാഷ്വാലിറ്റിയിൽ ഇരുന്നു ഇതൊക്കെ ചെയ്യുന്നുണ്ട്..പക്ഷെ ഞങ്ങൾക്ക് അത് നടകില്ലല്ലോ..അത് കൊണ്ടുള്ള ഒരു ഇടപാട്.

ഏറ്റവും വലിയ രസം എന്താണെന്നു വെച്ചാൽ കുറെ ജയിൽ പുള്ളികളെ കാണാം. പിന്നെ പോലീസ്  അറസ്റ്റ് ചെയ്തു കൊണ്ട് വരുന്ന കള്ളുകുടിയന്മാരുടെ മേളവും..ജയിൽ പുള്ളികളെ ആദ്യം കണ്ട ദിവസം ഞാൻ കരുതിയത്‌ വല്ല ജയിൽ ഉദ്യോഗസ്ഥരും ആകും എന്നാണു. കുളിച്ചു കുട്ടപ്പന്മാരായി ടൂർ ഒകെ പോകുന്ന മൂഡിൽ ജോളി ആയിട്ടാണ് വരുന്നത് കോടതിയിൽ പോകാൻ. 'Fit to appear in the court' എന്ന് എഴുതി ഒപ്പിട്ടു കൊടുക്കും. അത് വരെ നമ്മളെ ഒക്കെ നോക്കി ഇളിച്ചോണ്ട്‌ നിക്കും. എന്റെ വിരണ്ട മുഖം കാണുമ്പോൾ സിസ്റ്റർമാർക്കു ചിരി വരും. ഇപ്പൊ പിന്നെ അത്യാവശ്യം ഗ്ലാമർ ഉള്ള ആരെങ്കിലും കാഷ്വാലിറ്റിയിൽ വന്നാൽ ഞാൻ കൂടെ പോലിസ് ഉണ്ടോന്നു നോക്കും !

ഇന്നലെ ഒരു കള്ളു കുടിയൻ വന്നു. അപ്പുറവും ഇപ്പുറവും പോലീസ് . ഡോക്ടറോട് കൽപ്പന "എനിക്ക് പോട്ട്രക്ഷൻ വേണം(അതെന്തു സാധനം എന്ന് ഞാനും ആലോചിച്ചു. പിന്നെ മനസ്സിലായി, protection ) എന്റെ കുഞ്ഞിനു ജലദോഷവും പനിയുമായതു കൊണ്ട് ഞാൻ സിനിമ കാണാൻ പോയി..ആദ്യമായിട്ടല്ല ഞാൻ മഴ ഇടിമിന്നൽ " ...ഡോക്ടർ  ആ നിർത്തിക്കോ..ശരി എന്ന് പറഞ്ഞു drunken certificate എഴുതാൻ തുടങ്ങി. അപ്പൊ അടുത്ത ഡയലോഗ് "സാർ സത്യം മാത്രം എഴുതിയാൽ മതി. കളവും  അന്യായവുമാണ്‌  കേരളം നേരിടുന്ന വലിയ പ്രശ്നം." എനിക്ക് നല്ല  ചിരി വരുന്നുണ്ട്..ഡോക്ടർക്ക്  ദേഷ്യം വരുന്നത് കണ്ടു ഞാൻ കഷ്ടപ്പെട്ട് പിടിച്ചു വെച്ചിരിക്കുകയാണ്.
അവസാനം certificate എഴുതി കഴിഞ്ഞപോൾ "എനിക്ക് പനിയാ സാറേ..ഇവന്മാര് മരുന്നൊന്നും തരില്ല.സാർ എഴുതി താ" എന്നും പറഞ്ഞു മരുന്ന് വാങ്ങി അയാളും കൂട്ടരും പോയി..

പിന്നെ ഒരു നാടോടിപയ്യനെ കൊണ്ട് വന്നു..തലയിൽ  തെക്കിന്കൊമ്പ് വീണതാണ്. അമ്മി കൊത്തി നടക്കുന്ന കുടുംബത്തിലെ കുഞ്ഞു. അവന്റെ തലയിലെ മുറിവ് രക്തം കാരണം കാണുന്നില്ലായിരുന്നു. അവന്റെ മുറിവ് ശരിയാക്കാൻ വേണ്ടി അവന്റെ തലമുടി വടിച്ച്‌ വൃത്തിയാക്കാൻ വിട്ടു. പിന്നെ ഡോക്ടറും ഞാനും കൂടി അത് തുന്നാൻ വേണ്ടി പോയി. വലിയ കേസ് ചെയുന്നത് കണ്ടാണ്‌ പഠിക്കുക. കുട്ടി ഡോകട്ര്മാർ ചെറിയ തുന്നുകൾ ഒക്കെയേ ചെയ്യൂ . simple suture എന്ന് പറയും. അല്ലാത്തത് സർജൻ  ആണ് ചെയ്യുക. എന്റെ സുഹൃത്ത്‌ ഓർത്തോപീടിക് സർജൻ ആണ്. അദ്ദേഹം അതിന്റെ വിശദീകരണം ഒക്കെ തന്നു ചെയ്യാൻ തുടങ്ങി. മരവിപ്പിച്ചു തുന്നാൻ തുടങ്ങിയപോഴാണ് മുറിവ്  രണ്ടു പേരും ശരിക്ക് കാണുന്നത്. തലയിൽ നെറ്റിയുടെ മുകളിൽ  മുടി ചേരുന്നിടം തൊട്ടു  പിൻകഴുത്തിൽ ചേരുന്നിടം വരെ എത്തുന്ന ഒരു കീറൽ. കീറി തലയോട്ടിയുടെ മേലെ ഉള്ള പ്രധാന പേശി(occipitofrontalis) മുറിഞ്ഞു മാറി ഒരു പാളിയായി നില്ക്കുന്നു...അവനെ കിടത്തിയിരിക്കുന്ന table ഒരു രക്തക്കളം..ആ നിമിഷം അദ്ദേഹം തീരുമാനം മാറ്റി. ആ മാംസം അവിടെ പിടിച്ചു നിർത്താൻ ഉള്ള stay suture ഇട്ടു മുറിവ് കെട്ടി മെഡിക്കൽ കോളേജിൽ വിട്ടു അവനെ..ശരിക്കും ഇതൊക്കെയാണ് അത്യാഹിതം.

ഒരു പ്രായമായ ഉമ്മയുടെ ബന്ധുക്കൾ വാർഡിൽ നിന്ന് ഓടി വന്നു..ഓടി ചെന്ന് നോക്കുമ്പോൾ ഈ ഉമ്മ അപസ്മാരം വന്നു കയ്യും കാലും ഇട്ടു അടിക്കുന്നു. ഞാൻ ആദ്യമായി അപസ്മാരം കാണുകയാണ്. അപസ്മാരരോഗികളെ കണ്ടിട്ടുണ്ട്, നേരിട്ടൊരു ദൃശ്യം..സാമാന്യം ഭയാനകമാണ്. എന്താ ചെയ്യേണ്ടത് എന്ന് ഫിസിഷ്യനെ വിളിച്ചു ചോദിച്ചു. വേണ്ടത് ചെയ്തു തുടങ്ങിയപ്പോഴെക്ക് ബന്ധുക്കൾ വീണ്ടും ഓടി വന്നു..പിന്നെയും  ചെന്ന് നോക്കിയപ്പോൾ നുരയും പതയും വരുന്നു. status epilepticus  എന്ന അവസ്ഥ. 20 മിനുട്ടിലേറെ നീണ്ടു നില്ക്കുന്ന അപസ്മാരം. ഓക്സിജൻ കൊടുക്കാൻ പറഞ്ഞു ഡോക്ടർ ..ഉൾനാട്ടുകാരാണ്. ഒക്സിജൻ കൊടുക്കേണ്ട ഡോക്ടറെ...ഞങ്ങൾ പുരയിൽ കൊണ്ട് പോയ്കോളാം എന്ന് പറഞ്ഞാണ് നിലവിളി. പണ്ട് telegram വരുമ്പോൾ ആള്കാര് നിലവിളിക്കുനത് പോലെ  ഓക്സിജൻ  വെച്ചാൽ മരിക്കാറായി എന്നാണെന്ന് തോന്നുന്നു...ഞങ്ങൾ  കുറെ പറഞ്ഞു മനസ്സിലാക്കി..

ഇത്രയും ഗൗരവമുള്ള വിഷയങ്ങൾക്കിടയിൽ ഓരോ കേസ് വരും. ഒരു മധ്യവയസ്ക വന്നു പറഞ്ഞ അസുഖം..."എന്റെ ഭർത്താവിനെ നോക്കാൻ വാർഡിൽ നിക്കുകയാണ്. ഇപ്പോൾ എന്റെ കാലിൽ നീരുണ്ടോ എന്ന് സംശയം." ഒരു എല്ല് രോഗവിദഗ്ദനോടാണ് ഈ പറയുന്നത്. മരുന്ന് ഫ്രീ ആണല്ലോ, തമാശക്ക് വന്നു .പോകുന്നതാണ്. പാതിരക്ക് ഡ്യൂട്ടി ഉള്ളപ്പോൾ ഒക്കെ വരുമത്രേ ഇങ്ങനത്തെ കേസ്...സിനിമ കഴിഞ്ഞു പോകുമ്പോൾ ആശുപത്രി എത്തുമ്പോൾ  വെറുതെ പോയി നാല് ദിവസമായുള്ള ജലദോഷത്തിനു മരുന്ന്..ശരിക്കും പറഞ്ഞാൽ സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഉള്ള വരി പകുതി ഇങ്ങനത്തെ കാര്യങ്ങൾ ആണ്..ഇത് കാരണം അർഹിക്കുന്നവർക്ക് പോലും വേണ്ട ശ്രദ്ധ കൊടുക്കാൻ കഴിയാതെ പോകുന്നു..

 നാളെ കുട്ടിഡോക്ടർ ശരിക്കും ഡോക്ടർ ആകുമ്പോൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിമിഷങ്ങളാണ് ഈ പറഞ്ഞതെല്ലാം.അനുഭവങ്ങളെക്കാൾ  വലിയ പാഠപുസ്തകം വേറെ ഇല്ലല്ലോ...


Tuesday, November 26, 2013

വലിയവരുടെ ലോകം

ഇന്ന് ബസിൽ തിരക്കൊഴിഞ്ഞ സന്തോഷത്തിൽ സ്വസ്ഥമായി പാട്ടും കേട്ട് ഇരിക്കുകയായിരുന്നു. ഇടയ്ക്കു മഴ പെയ്യാൻ തുടങ്ങി. മഴ കണ്ടാൽ ഞാൻ മാക്രിയെ പോലെയാണ്. മഴ ഒരു തുള്ളി വിടാതെ നനയാൻ തോന്നും. പക്ഷെ കൂടെയുള്ളവർ അങ്ങനെ അല്ലല്ലോ.. അവര്ക്ക് ഷട്ടർ വലിച്ചു താഴ്ത്തിയാലേ സമാധാനമാകൂ. ഇന്നും ഒരു ചേച്ചി സൈഡ് സീറ്റിൽ ഉള്ള എന്നെ വക വെക്കാതെ ആ ക്രൂരകൃത്യം നിർവഹിച്ചു...അവരുടെ സാരിയിൽ വെള്ളം വീഴാൻ കാരണമായ എന്നെ വല്ലാത്തൊരു നോട്ടവും നോക്കി..ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്..ഇവര്ക്ക് എന്നോട് മാന്യമായി അതൊന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ..

എന്തോ...നമ്മൾ ഇപ്പോൾ ജീവിക്കുന്ന ലോകത്ത് എല്ലാവരും വലിയവർ ആണെന്ന് തോന്നുന്നു..അപേക്ഷിക്കൽ ഔട്ട്‌ ഓഫ് ഫാഷൻ ആയി അഹങ്കാരം ഇൻ ആയി...ഞാൻ പ്രധാനപെട്ടത്‌, എന്റെ ആവശ്യങ്ങൾ വലുത്..ഇത്തരം ചിന്തകള് പെരുകുകയാണ്..സാധാരണയിൽ സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതർ  വരെ ഈ രീതിയിൽ ആണ് ചിന്തിക്കുനതും പ്രവര്ത്തിക്കുന്നതും.

ഞാൻ എന്നും ഏറ്റവും കൂടുതൽ കാണുന്നത് ഡോക്ടര്മാരെയും ഡോക്ടർ ആകാൻ പൊകുന്നവരെയുമാണ്. അത് കൊണ്ട് തന്നെ അവരെ കുറിച്ച് പറയാം.
ചിലരുടെ ലാളിത്യം കണ്ടാൽ ഞാൻ എന്നോട് തന്നെ "പോയി ചത്തൂടെ?" എന്ന് ചോദിച്ച അവസരങ്ങൾ ഉണ്ട്..ഒരു സൂപ്പർസ്പെഷലിസ്റ്റ് ഉണ്ട്. വകുപ്പും വലുപ്പവും ഒന്നും പറയുന്നില്ല..കുറെ രോഗികളെ ഉണ്ടാക്കി കൊടുത്തു ഉള്ള പരിചയം ഉണ്ട് പുള്ളിയോട്..അദ്ദേഹം ഒരിക്കൽ എന്റെ ഒരു സുഹൃത്തിനോട്‌ പറഞ്ഞത് "ഞങ്ങൾ ഡോക്ടർമാർ ചില കാര്യങ്ങളിൽ ഇങ്ങനെ ആണ് തീരുമാനിക്കുക" എന്നാണു..എന്നെ ഒരു ഡോക്ടർ ആയി ആ വലിയ മനുഷ്യൻ കണക്കു കൂട്ടിയതാണ് ആദ്യത്തെ അത്ഭുദം..മെഡിസിൻ മാത്രം 17 വർഷത്തിലേറെ  പഠിച്ച ആൾ രണ്ടാം വർഷകാരിയെ കൂടെ ചേർത്ത് സംസാരിക്കുന്നു..എനിക്കൊക്കെ ഒരു PG കിട്ടിയാൽ ഞാൻ രാജാവാണ്..അപൂർവം ചിലര് ഇങ്ങനെ ഒക്കെയാണ്..

രണ്ടാം വര്ഷം തുടങ്ങി ആദ്യമായി ക്ലിനിക്കൽ പൊസ്റ്റിങ്ങിനു പോയ ദിവസം. കലുങ്കിന്റെ ഒക്കെ മുകളിൾ പണിയില്ലാത്ത പയ്യന്മാർ സൊറ പറഞ്ഞു  ഇരിക്കാറില്ലേ..ആ ഇരിപ്പാണ് ഞങ്ങളും പോസ്ടിങ്ങിന്റെ ക്ലാസ്സ്‌ തുടങ്ങും മുൻപ് ഇരിക്കുക. എന്താ ചെയ്യേണ്ടത് എങ്ങോട്ട് പോകണം എന്നൊന്നും അറിഞ്ഞൂടാ..ജെനറൽ സർജറി ആണ് പോസ്റ്റിങ്ങ്‌. എന്റെ അടുത്ത് ഇരിക്കുന്ന ആളുടെ അടുത്ത് വന്നു ഒരു സാരിയുടുത്ത സ്ത്രീ ഏതാണ്ടൊക്കെ ചോദിക്കുന്നുണ്ട്.ഞാൻ എന്റെ ഫോണിൽ ഗെയിം കളിക്കുകയാണ്.ബ്രെയിൻ ചാലന്ജ് എടുത്തു ഡിസ്പ്ളേയിൽ ഉള്ള തീപെട്ടികമ്പ് വലത്തോട്ട് തിരിച്ചാൽ ആണോ ഇടത്തോട്ട് തിരിച്ചാൽ ആണോ ചതുരം മുഴുവൻ ആകുക എന്ന് കുലംകഷമായി ചിന്തിക്കുമ്പോൾ ആണ് ഇടതു ഭാഗത്തുള്ള എന്റെ സുഹൃത്ത്‌ നിർത്താതെ തോണ്ടുന്നത്.എനിക്ക് ദേഷ്യം വന്നു.ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഈ സ്ത്രീ ഇവളെ നിർത്താതെ  വഴക്ക് പറയുകയാണ്.  കണ്ടാൽ എണീച്ചൂടെ, വിഷ് ചെയ്തൂടെ എന്നൊക്കെ ചോദിക്കുന്നു..ഞങ്ങൾ അവിടുന്ന് എസ്കേപ്  ആയി..എന്നിട്ടും ഇവർ  പിറകെ വന്നു അവിടെ ഇരുന്നവർ ഒക്കെ ഇവിടെ വാ എന്നോകെ പറഞ്ഞു പിറകെ കൂടി..ആശുപത്രിയുടെ ലോബ്ബിയിൽ വെച്ചാണ് ഇതെല്ലാം നടക്കുനതു. സ്ടാഫ്ഫും രോഗികളും എല്ലാം കാണുന്നു. കുറെ ചീത്ത  പറഞ്ഞ ശേഷം "ഞാൻ ആരാണെന്നു മനസ്സിലായോ" എന്ന് ചോദിച്ചു. ഞങ്ങൾ ഇല്ലെന്നു പറഞ്ഞു. അവർ മാന്യമായി ചമ്മി. ഒരു സീനിയർ ഡോക്ടർ  ആണ്. ഏതായാലും അന്ന് 'demanding respect and commanding respect'(ബഹുമാനം ചോദിച്ചു വാങ്ങുന്നതും ബഹുമാനം അർഹിക്കുനതും )  തമ്മിൽ ഉള്ള വ്യത്യാസം വ്യക്തമായി കണ്ടു.

ഈഗോ ഉണ്ടാക്കിയത് തന്നെ ഡോക്ടര്മാര്ക് വേണ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. പഠിച്ചു തുടങ്ങുമ്പോൾ മുതൽ ഉണ്ട് ഈ പ്രശ്നം. വ്യത്യസ്തനായ വ്യക്തിയെ കണ്ടാൽ, മാറി ഇരിക്കാൻ ഇഷ്ടമുള്ള ഒരാളെ കണ്ടാൽ അയാളുടെ രീതിയെ മനസ്സിലാകി പെരുമാരുന്നതിനു പകരം അയാളെ കളിയാക്കുക, ഏഷണി, പരദൂഷണം..ഒരു പക്ഷെ സ്വയം വലുതാക്കി കാണിക്കാൻ ശ്രമിക്കുനതിന്റെ ഭാഗമാകാം..

ഇവർ വളര്ന്നു ജോലിയിൽ പ്രവേശിക്കുമ്പോഴും സ്വന്തം കുറ്റവും കുറവും ഉൾകൊള്ളാൻ  പറ്റാത്ത, അറിയാത്തത് മറ്റുള്ളവരോട് ചോദിക്കാൻ മടിക്കുന്നവർ ആയി മാറും. അങ്ങനെ എത്രയോ പേരെ കണ്ടിട്ടുണ്ട്.  രോഗി പറയുന്നത് കേൾക്കാൻ  തയ്യാറലാത്ത, സഹാനുഭൂതി ഇല്ലാത്തവരെ...ജനിച്ചപ്പോൾ മുതൽ വികാരങ്ങളും വിചാരങ്ങളും ഇല്ലാതെ പഠനം, ജയം, സ്വാർത്ഥത, മത്സരബുദ്ധി എന്നിവ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസനയവും എന്ട്രൻസ് കോച്ചിംഗ് എന്ന കാപ്സ്യൂലും ചേരുമ്പോൾ ഉണ്ടാകുന്നതു വൈദ്യസമൂഹത്തിന്റെ യാതൊരു ഗുണങ്ങളും ഇല്ലാത്ത യന്ത്രമനുഷ്യർ ആണെന്ന് പറയാതെ വയ്യ...

രോഗിയെ മനുഷ്യൻ ആയി കാണുന്നതിനു പകരം 'കേസ് ' ആയി കാണുന്നതും പലപ്പോഴും എനിക്ക് ഒരു പാട് ദേഷ്യവും വെറുപ്പും തോന്നിയിടുള്ള കാര്യമാണ്. 80 വയസ്സായ അമ്മൂമ്മയോട്  "അമ്മൂമ്മക്ക് മുൻപ് വല്ല സർജറിയും  ചെയ്തിടുണ്ടോ" എന്നൊക്കെ അച്ചടി മലയാളത്തിൽ ചോദിക്കുന്ന വിവരക്കേടോക്കെ  പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ അടുത്ത് പോയി ഒന്ന് തൊട്ടു തലോടി അവരുടെ കഥയൊക്കെ കേട്ട് ചിരിച്ചു ചോദിച്ചാൽ മുഴുവൻ 'ഹിസ്റ്ററി'(രോഗിയുടെ അസുഖവിവരങ്ങൾ) ഒറ്റ ചോദ്യത്തിൽ പോരും. പക്ഷെ, എന്തോ..രോഗിയോട് അടുത്ത് നിന്ന് സംസരിക്കുന്നതിലും സ്നേഹം കാണിക്കുന്നതിലും ഒക്കെ പിശുക്ക് കാണിക്കുന്നു ഞങ്ങൾ... വൈദ്യവൃത്തിയുടെ മാനുഷികവശം എന്ന വിഷയം ഈ 5.5 വർഷത്തിൽ ഒരിടത്തും പഠിക്കാൻ ഇല്ല താനും..



Sunday, November 24, 2013

ലേബർ റൂം

നാല് ദിവസം കഴിഞ്ഞുള്ള obstetrics പരീക്ഷക്ക്‌  പഠിച്ചു തല തിരിഞ്ഞപ്പോഴാണ് ലേബർ റൂമിനെ കുറിച്ച് ഇത് വരെ പറഞ്ഞില്ലല്ലോ എന്ന് ഓർക്കുന്നത്..ആ നിമിഷം ഇങ്ങു പോന്നു...കാരണം കിട്ടിയാൽ പുസ്തകം അടക്കാൻ തക്കം നോക്കി ഇരിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം..ഇനി അര മണികൂര് മലയാളം ടൈപ്പ്  ചെയ്തുണ്ടാക്കുമ്പോഴെക്ക് പഠിക്കാൻ തോന്നും എന്ന് പ്രതീക്ഷിക്കുന്നു !!

അപ്പൊ..ലേബര് റൂം.. ലേബര് റൂമിന് പുറത്തു ബന്ധുക്കൾ യോഗം കൂടുന്നത് കണ്ടിടില്ലേ..ഞങ്ങൾ അകത്തേക്ക് കോട്ടും കുറുവടിയുമായി കേറുന്നത് കാണുമ്പോൾ എവിടെ നിന്നെങ്കിലും ഒരാള് ഓടി വരും..ബന്ധു..എന്നിട്ടു  പതുക്കെ .......... .അകത്തുണ്ട്. പെയിൻ  വന്നോ എന്ന് ഒന്ന് നോക്കുമോ..അല്ലെങ്കിൽ വെള്ളം വല്ലതും വേണോ എന്ന് ചോദിക്കുമോ തുടങ്ങി കുറെ സഹായങ്ങൾ അഭ്യർത്‌ഥിക്കും. ഞങ്ങൾ പോയി ചോദിക്കും..പുറത്തു പോയി പറഞ്ഞു കൊടുക്കും..ലേബര് റൂം വൃത്തിയാക്കുന്ന ചേച്ചിമാരും ഈ ചാരപണിയിൽ സാമാന്യം മോശമല്ലാത്ത വൈദഗ്ദ്യം പുലര്തുന്നവരാന്..

ഒരു മെഡിക്കൽ വിദ്യാർത്‌ഥിയെ പച്ചക്ക് കിട്ടിയാൽ സാധാരണക്കാർ ചോദിക്കുന്ന ചോദ്യത്തിൽ ഒന്നാണ് പ്രസവം കണ്ടിട്ടുണ്ടോ എന്നത്..ഉണ്ടെന്നു പറഞ്ഞാൽ വല്യ ആരാധനയാണ്..അപ്പൊ പേടി ആകില്ലേ എന്ന് ചോദിച്ചാൽ എന്ത് പേടി എന്നൊക്കെ പറഞ്ഞെന്നിരിക്കും..പക്ഷെ സത്യം  തിരിച്ചാണ്.  ആരെ കൊണ്ടും പ്രസവം നിര്ഭയം കണ്ടു നില്ക്കാൻ ആകില്ല. അമ്മയും കുഞ്ഞും രണ്ടായി തീരുന്ന വരെ പ്രസവമെടുക്കുന്ന ഡോക്ടർ  വരെ മുൾമുനയിൽ  ആണ്.  ജനനം അത്രയേറെ കാര്യങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രക്രിയയാണ്..

ആദ്യമായി പ്രസവം കണ്ടത് ആലോചിച്ചാൽ ഇപ്പോഴും കയ്യും കാലും വിറക്കും. അന്ന് കുറെ ഏറെ പ്രസവങ്ങൾ ഉണ്ടായിരുന്നു ഒരേ സമയത്ത്. സ്റ്റാഫ്‌ പരക്കം പായുന്നു. ഡോക്ടർ ഓടി നടക്കുന്നു..നടുക്ക് ഒന്നും മനസ്സിലാകാത്ത ഞങ്ങളും. ഒരു സ്ത്രീ ലേബര് സെക്ഷനിലേക്ക് മാറ്റും മുന്നേ തന്നെ പ്രസവിച്ചു പോയി...ജനനവും മരണവും പിടിച്ചു വെക്കാൻ ആകില്ല്ലലോ.എനിക്ക് ആയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞതാണ്‌ ഇവർ  ശ്രദ്ധിച്ചില്ല എന്നോകെ പറയുന്നുണ്ട്..മാറ്റാൻ വേണ്ടി സ്ഥലം ഉണ്ടെങ്കിൽ അല്ലെ മാറ്റാൻ പറ്റു  എന്ന് പറഞ്ഞാൽ മനസിലാകുന്ന അവസ്ഥയിലും അല്ലല്ലോ അവർ..കുറെ പ്രസവങ്ങൾ ഒന്നിച്ചു നടന്നത് കാരണം സംഭവിച്ചതാണ്.

പെണ്‍കുട്ടികൾക്ക് ലേബര് റൂമിൽ എപ്പോൾ വേണമെങ്കിലും കയറാം. ആണ്‍കുട്ടികൾക്ക് കൂടെ ഒരു പെണ്‍കുട്ടി ഉണ്ടാകണം എന്ന് നിർബന്ധമാണ്‌. പൊതുവെ ആണ്‍കുട്ടികൾക്ക് ഇഷ്ടമില്ലാത്ത പോസ്റ്റിങ്ങ്‌ ആണ് OBG(obstetrics and gynecology). പ്രസവസമയത്തുള്ള നിലവിളിയും ഭീകരവസ്ഥയും കുറച്ചു കടുപ്പം തന്നെയാണ്. പ്രസവം ശരിക്കൊരു മെഡിക്കൽ ഈവന്റ് അല്ല. തികച്ചും വൈകാരികമായ എന്നാൽ മെഡിക്കൽ മേല്നോട്ടം ആവശ്യമുള്ള ഒരു സംഗതി. അത് സ്വാഭാവികമായി സംഭവിക്കും. പ്രസവം കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ ഉണ്ടാകും..ഇത് കാണുമ്പോൾ  പെണ്‍കുട്ടികളെക്കാൾ ദുഃഖം ആണ്‍കുട്ടികൾക്കാണ് .

കുഞ്ഞുതല ചെറുതായി കണ്ടു തുടങ്ങിയാൽ ഞങ്ങൾ ആദ്യം ഒരു സമാധാനത്തിന്റെ നെടുവീർപിടും . പിന്നെയാണ് ഇവരുടെ നിലവിളി ഉച്ചസ്ഥായിയിൽ  ആകുക. തിരിഞ്ഞു നോക്കിയാൽ കൂടെയുള്ള പുരുഷപ്രജകൾ ഒറ്റ ഒന്നിനെയും കാണില്ല. എന്തിനു പറയുന്നു,കുഞ്ഞു പുറത്തു വരുമ്പോഴേക്കും  ടെൻഷൻ കാരണം തൊണ്ടയിലെ വെള്ളം വറ്റി ലൈം കുടിക്കാൻ അപ്പുറത്തെ കഫറ്റെരിയയിൽ  എത്തിയിട്ടേ നിക്കൂ..

കുഞ്ഞു വന്നു കഴിഞ്ഞാൽ മേളമാണ്. വാവയെ തുടക്കാനും, ടാഗ്  കെട്ടാനും, പൊതിയാനും, പിന്നെ ബന്ധുക്കളെ എല്പ്പികാനും എല്ലാം മത്സരമായിരിക്കും. അത് വരെ പ്രാർഥിച്ചും പരിതപിച്ചും ഇരുന്നവർ ഉഷാരാകും..ഞങ്ങള്ക്ക് മിട്ടായിയും ചിരിയും ഇഷ്ടം പോലെ കിട്ടും. വീണ്ടും കുറെ നേരം കഴിഞ്ഞേ അമ്മയെ റൂമിൽ/വാർഡിൽ പറഞ്ഞു വിടൂ...അത് വരെ കുഞ്ഞിനെ മുലയൂട്ടാൻ  സഹായിക്കാനും, കുട്ടിയെ കളിപ്പികാനും തൊട്ടു നോക്കാനും ഒക്കെ ഞങ്ങൾ ഉണ്ടാകും.

ചിലര് മിട്ടായി  കൊണ്ട് തരുനത് പോലീസിന് കൈകൂലി കൊടുക്കുന്ന പോലെ ആണ്..അടുത്ത് വന്നു ചാരി നിന്നിട് കയ്യിൽ പിടിചെല്പ്പിക്കും. ഉൾപ്രദേശങ്ങളിൽ നിന്നുള്ള ഉമ്മമാർ ഇത് പോലെ കയ്യിൽ കാശ് വെച്ച് കൊടുത്ത കഥ ഒക്കെ സീനിയെർസ് പറഞ്ഞു കേട്ടിടുണ്ട്.അവർ അത് പേടിച്ചു തിരിച്ചു കൊടുത്തു പോരും.(എനിക്ക് ആരും ഇത് വരെ തന്നിട്ടില്ല..ഹും..)കുഞ്ഞുണ്ടായ സന്തോഷം... :) അല്ലെങ്കിലും മരണവേദന പോലെ പിടഞ്ഞിരുന്ന അമ്മമാർ കുഞ്ഞിനെ ആദ്യമായി കയ്യിൽ കിട്ടുമ്പോൾ ചിരിക്കുന്ന ഒരു ചിരിയുണ്ട്..ഒരു പക്ഷെ അവരുടെ ഏറ്റവും വലിയ സന്തോഷത്തിന്റെ വെളിച്ചം...അത് കാണുമ്പോൾ തോന്നും ലോകത്തിൽ ഇതിലും മനോഹരമായതൊന്നും കാണാനില്ലെന്ന്..


Saturday, November 23, 2013

അസ്ഥിക്ക് പിടിച്ച പഠിത്തം

തെറ്റിദ്ധരിക്കണ്ട..എന്നെ കുറിച്ചല്ല പോസ്റ്റ്‌..ഞാൻ ആ ടൈപ്പ്  അല്ല...അനാട്ടമി ഡിസ്കഷൻ കഥ മുൻപ് പറഞ്ഞല്ലോ...അനാട്ടമി എന്ന വിഷയത്തെ കുറിച്ച് പറഞ്ഞാൽ തീരാത്ത കഥകൾ ഉണ്ട്.

അനാട്ടമിയുടെ ഹെഡ് ഒരു പ്രത്യേക സ്വഭാവക്കാരനാണ്.  ഇടയ്ക്കു ഒരു തലയോട്ടിയുമായി പ്രത്യക്ഷപെടും..പിന്നെ അന്ന് മുഴുവൻ തലയോട്ടിയിന്മേൽ ആണ് പഠിപ്പിക്കൽ. പുച്ഛം , ചീത്തവിളി, ഉപദേശം, ഉണർത്തുപാട്ട് , ഒടുക്കം പാരന്റ്സ്  മീറ്റിംഗ് വരെ നടത്തി നോക്കിയാലും..ഞങ്ങള് നന്നാകില്ല..

പറഞ്ഞു വന്നത് അസ്ഥിയെ കുറിച്ചാണല്ലോ.സിനിമയിൽ  കാണുന്ന അത്ര ലളിതമല്ല ശരീരത്തിലെ ഒരു എല്ലിന്റെ കിടപ്പും. ഓരോന്നിനും വര,കുറി,പുള്ളി,വളവു, തിരിവ്  തുടങ്ങി എല്ലാം നമ്മൾ അറിഞ്ഞിരിക്കണം..അതിലൂടെ പോകുന്ന സിര, ധമനി, ഞരമ്പ്‌, പേശികൾ..എന്തിനു പറയുന്നു, മെഡിസിന് ചേർന്നാൽ ജീവിതം ഹുദാ ഗവാ..
അക്കാലത്തു എല്ലുകളുടെ കിടപ്പ്  ഓര്ത്ത് വെക്കാൻ വേണ്ടി മുന്നിലുള്ള ആളുടെ അസ്ഥികൂടം ഇപോ ഏതു പൊസിഷനിൽ ആയിരിക്കും എന്നൊക്കെ സങ്കൽപ്പിക്കൽ  ആയിരുന്നു പ്രധാനവിനോദം ..ബസിൽ തൂങ്ങി നില്ക്കുന്ന അസ്ഥികൂടം, അടുക്കളയിൽ  തേങ്ങ ചിരകുന്ന അസ്ഥികൂടം (ഉമ്മച്ചി കേൾക്കണ്ട )..

ചെറിയ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു  ഓരോരുത്തരും കാശ് ഇട്ടു ഓരോ കൂട്ടം എല്ല് വാങ്ങിക്കും. വിഷയത്തിന്റെ പേര് Osteology, അനാട്ടമിയുടെ വലിയൊരു ഭാഗം ഈ വിഷയമാണ്‌. എന്നിട്ട് ഓരോ എല്ലും എടുത്തു അത് വെച്ച് പഠിക്കും. ഏതെങ്കിലും മെഡിക്കൽ കോളേജിൽ കുട്ടിചാത്തൻസേവ പോലെ എല്ലും പിടിച്ചിരിക്കുന്ന പിള്ളേരെ കണ്ടാൽ ഇനി സംശയിക്കരുത്‌. ഒന്നാം വർഷക്കാരാണ് . ഇത് സീനിയർ  ബാച്ചുകാർ കൈ മാറുന്ന പാരമ്പര്യസ്വത്താണ്. ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്, ഏതോ ഒരു ഹതഭാഗ്യന്റെ ഇടുപ്പെല്ല്.. പ്രേതം ഉണ്ടായിരുന്നെങ്കിൽ ആദ്യം ഉപദ്രവിക്കുക ഞങ്ങളെ  ആയിരിക്കും. കാരണം അവരുടെ ശരീരത്തെയും അസ്ഥികളെയും ഞങ്ങൾ അത്രയ്ക്ക് അലങ്കോലപെടുതുന്നുണ്ട്..

..ഏതായാലും..പരീക്ഷക്കും ഉണ്ട് ഈ പറഞ്ഞ സംഗതി. 4 ടീച്ചർമാര് ആണ് വൈവ നടത്തുക(അനാട്ടമിയുടെ നാല് ഭാഗങ്ങള്ക്കു നാല് പേര് എന്ന കണക്കിൽ )രണ്ടു പേര് പുറത്തുള്ള കോളേജിൽ നിന്നാണ് വരിക. പരീക്ഷക്ക്‌ എനിക്ക് കിട്ടിയത് മേൽകൈയുടെ എല്ലാണ്(humerus). ആ അഞ്ചു മിനുട്ടിൽ പറയാവുന്നത്ര പൊട്ടത്തരങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. കടല് പോലെ കിടക്കുന്ന വിഷയത്തിൽ എന്താണ് ചോദ്യം വരിക എന്നറിയാത്തത് കൊണ്ട് ആകെകൂടി ബെജാറാകും. ഉള്ളതും പോയി കിട്ടും. അവസാനം ആ എക്സാമിനർ തുടയെല്ലു  എടുത്തു ചിരിച്ചുകൊണ്ടു എന്നെ തല്ലാൻ വരെ ഓങ്ങി..

എല്ലുകൾ തിരിച്ചും മറിച്ചും വെച്ചും, അവയവങ്ങൾ വേറെ പ്രദർശിപ്പിചും  അതിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകും. spotters എന്നാണു ഈ പരീക്ഷണത്തിന്റെ പേര് ..ആ ഒരു മിനുട്ടിൽ ശ്വാസകോശത്തെ ലിവർ ആയി തിരിച്ചറിഞ്ഞ മഹതി ആണ് ഞാൻ !!  :) ഒന്നും ..പറയണ്ട...സംഭവബഹുലമായ സമയം...

അന്ന് കുറെ പ്രാകിയെങ്കിലും ഇന്നും എനിക്ക് അനാട്ടമി ക്ലാസ്സിൽ ഇരിക്കാൻ കൊതിയാണ്. പഠിക്കാൻ അത്ര രസവും അതിലേറെ ബുദ്ധിമുട്ടും ഉള്ള ഒരു വിഷയവും ജീവിതത്തിൽ .ഉണ്ടായിട്ടില്ല...
കുട്ടി ഡോക്ടറുടെ അനുഭവങ്ങളുമായി വീണ്ടും വരാം.... കാത്തിരിക്കൂ.. :)


Thursday, November 21, 2013

രണ്ടു അമ്മമാരും ഒരു അച്ഛനും

രോഗികളുടെ മാതാപിതാക്കളും അവരുടെ സ്നേഹത്തിന്റെ ആഴവും എല്ലാം  ഞങ്ങൾ രണ്ടാം വര്ഷം രോഗികളെ കണ്ടു തുടങ്ങുമ്പോൾ മുതൽ ഉള്ള കാഴ്ചകളാണ്.വികാരങ്ങൾക്ക്  രോഗികളെ ചികിൽസിക്കുനതിനിടക്ക്  യാതൊരു സ്ഥാനവും ഇല്ല..എങ്കിലും എന്നോ മനസ്സില് ഉടക്കി പോയ രണ്ടു അമ്മമാരും ഒരു അച്ഛനും ഇന്നും എന്റെ ഉള്ളിലെ നീറ്റലാണ് ..

1)വാർഡ്‌ 
 ജനറൽ മെഡിസിൻ വാർഡിൽ അന്ന് കേസ് എടുക്കാൻ ചെല്ലുമ്പോൾ ഡോക്ടര്മാരുടെ റൌണ്ട്സ്  നടക്കുകയാണ്. കൂടെ ചെന്നാൽ വയറു നിറയെ ചോദ്യം കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് മാറി നില്കുകയാണ് ഞങ്ങൾ. അപ്പോൾ വാർഡിൽ ഒരു രോഗി കൈ വീശി കാണിക്കുന്നു. പതുക്കെ പോയി നോക്കി. ബസിൽ സ്ഥിരം കാണാറുള്ള ഒരു പെണ്‍കുട്ടി. എഞ്ചിനീയറിംഗ്  വിദ്യാർഥിനി . കടുത്ത വിളർച്ച ബാധിച്ചു അഡ്മിറ്റ്‌ ആണ്. അവൾ അന്ന് വളരെ സന്തോഷവതി ആയിരുന്നു. കുറെ സംസാരിച്ചു.  അവളുടെ കേസ് തന്നെ ആണ് അന്ന് എടുത്തത്‌ എന്ന് തോന്നുന്നു.  ഒരു   രോഗിയുടെ വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച് രോഗം കണ്ടെത്തുന്ന പരിപാടി ആണ് ഈ കേസ് എടുക്കൽ.
പിറ്റേന്ന് ചെന്നപ്പോൾ അവൾ മൂകയാണ്. കുറെ ചോദിച്ചപ്പോൾ പൊട്ടികരഞ്ഞു കൊണ്ട് അവൾ പറഞ്ഞു, തനിക്ക് ബ്ലഡ്‌ കാൻസർ ആണെന്ന് സംശയം ഡോക്ടർ പ്രകടിപ്പിച്ചെന്നു. പിന്നെ ഓരോ പരിശോധനകളും അത് ഉറപ്പിച്ചു കൊണ്ടിരുന്നു. അവൾ അവിടെയുള്ള ദിവസങ്ങളിൽ  ഒന്നിൽ  അവളുടെ അമ്മ അവരുടെ കഥ പറഞ്ഞു.
അവർ ഒരു അംഗൻവാടി  ആയ ആണ്.  അമ്മക്ക് പ്രസവത്തിനു ശേഷം 'പേറ്റുചന്നി'(Postpartum depression- പ്രസവശേഷം ചില സ്ത്രീകളിൽ ഉണ്ടാകാവുന്ന വിഷാദരോഗം ) ഉണ്ടായപ്പോൾ ഇവരുടെ ഭര്ത്താവ് ഇവരെ വിട്ടു പോയതാണ്. അന്ന് മുതൽ എല്ലാ പ്രതീക്ഷകളും ഈ മകളിൽ ആണ്..അവളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു എഞ്ചിനീയറിംഗ് ഫൈനൽ എത്തിച്ചു..ഇപ്പോൾ അവൾക്കു...
ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ആണ് ഇവരോട് സംസാരിക്കുന്നതു. ഒരുവൻ  എന്റെ  മുഖത്തേക്ക് നോക്കി..ഞാൻ നിറഞ്ഞ കണ്ണുകളെ മറക്കാൻ മുകളിലെ ദൈവത്തോടുള്ള പരാതി പോലെ മേലോട്ട് നോക്കി..മൂന്നാമൻ എന്തൊകെയോ നിർത്താതെ  പറഞ്ഞു അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു...അവരുടെ കണ്ണിലെ വരണ്ട വേദന അന്ന് എന്നെ ഉറങ്ങാൻ പോലും .സമ്മതിച്ചില്ല..അവള്ക്ക് മജ്ജ കുത്തി എടുത്തു പരിശോധിക്കാൻ പറഞ്ഞിരുന്നു..ആ പരിശോധനയുടെ ഫലം ആയിരിക്കും അവളുടെ .വിധി...
അവൾ ഡിസ്ചാർജ് ആയി പോയി ഏകദേശം ഒരു ആഴ്ച കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. മജ്ജ പരിശോധനയിൽ  Vitamin B12 കുറവ് കൊണ്ട് ഉണ്ടാകുന്ന pernicious anemia ആണെന്ന് റിസൾട്ട്‌...അവൾ അതിനുള്ള കുത്തിവെപ്പ് എടുക്കുന്നുണ്ട് എന്ന്...ബസ്‌ സ്റ്റാന്റിലെ തിരക്കുകൾക്കിടയിൽ നിൽക്കുകയായിരുന്നിട്ടു കൂടി ആ അമ്മയുടെ കണ്ണീർ തുള്ളികളെ വക വെച്ച ദൈവത്തെ ഞാൻ അറിയാതെ സ്തുതിച്ചു പോയി..

2)ഇരിപ്പുറക്കാതെ ...
കോളേജിൽ നിന്ന് വീട് വരെ ഏകദേശം ഒന്നേ കാൽ മണികൂർ  ദൂരമുണ്ട്. എന്നും എനിക്ക് അത്രയും തന്നെ ബസ്‌ യാത്ര ഉണ്ട്. 2011 മുതൽ ഉള്ള യാത്രകൾ കുറെ അനുഭവങ്ങൾ  തന്നിടുണ്ട്. അതിൽ ഞാൻ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒന്നാണ് ഈ അമ്മയുടെത്.
അന്നും വൈകുന്നേരം കാലു കുത്താൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു ബസിൽ.എങ്ങനെയോ ഒരു സീറ്റ്‌ ഒപ്പിച്ചു ഞാൻ ഇരുന്നു. അടുത്ത് കാണാൻ തരകെടില്ലാത്ത  മാന്യമായി ഡ്രസ്സ്‌ ചെയ്ത ഒരു പെണ്‍കുട്ടി.  എന്തൊകെയോ ലോഷന്റെ ഗന്ധം..പെയിന്റ് പാട്ട തട്ടി മറിഞ്ഞ പോലെ അല്ലാതെ മേയ്ക്ക് അപ്പ്‌  ചെയ്തത് കാണാൻ എനികിഷ്ടമാണ്. അവളോട്‌  മതിപ്പ് തോന്നി. പിന്നെ ഞാൻ എന്റെ പതിവ് കർമം  ആയ ഹെട്സെറ്റ്  വെച്ച് പാട്ട് കേൾക്കൽ തുടങ്ങി.
രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സീറ്റിനു  അടുത്ത് ഒരു പാവം സ്ത്രീ വന്നു നിന്നു . കൂടെ അഞ്ചു വയസ്സ് തോന്നിക്കുന്ന ബുദ്ധിമാന്ദ്യം ഉള്ള മകനും. ആ കുഞ്ഞിന്റെ മൂക്ക് ഒലികുന്നുണ്ട് .അവനെ ഒക്കത്ത് വെക്കാൻ കുറെ അവർ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ബസിൽ വെച്ചപ്പോൾ അവൻ നില്ക്കാൻ കഴിയാതെ ആടാൻ തുടങ്ങി.മടിയിൽ  വെക്കാമോ എന്ന് ആ അമ്മ എന്നോട് ചോദിച്ചു. പകുതി മനസ്സോടെ ഞാൻ ആ കുട്ടിയെ മടിയിൽ  വെച്ചു . കാഴ്ച്ചയിൽ വൃത്തികുറവ് ഉണ്ടായിരുന്നു അവനു. മടിയിലിരുന്നും  അവൻ ആടാൻ തുടങ്ങി. പ്രൈവറ്റ് ബസുകാരുടെ ലീലാവിലാസങ്ങൾ  ഞാൻ പറഞ്ഞു തരേണ്ടല്ലോ...
വണ്ടി ഇടക്കൊന്നു സഡൻ ബ്രേക്ക്‌ ഇട്ടു. ആ കുഞ്ഞു എന്റെ സഹയാത്രികയുടെ മേലേക്ക് വീണു. അവൾ ".അയ്യേ." എന്നുറക്കെ പറഞ്ഞു കുഞ്ഞിനെ ഒരൊറ്റ തട്ട്..എന്നിട്ട് ആ കുഞ്ഞിന്റെ അമ്മയെ നോക്കി ചാടി എണീറ്റ് പോയി. ആ അമ്മ തൊണ്ടയിൽ വന്നു തടഞ്ഞ കരച്ചിൽ നിറഞ്ഞ കണ്ണുകളിൽ ഒതുക്കി പതുക്കെ എന്റെ അടുത്ത് വന്നിരുന്നു. ബാഗിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് അവനു കൊടുത്തു ഞാൻ എന്റെ  അർത്ഥമില്ലാത്ത  പ്രായശ്ചിത്തം  അവരുടെ കാൽക്കൽ  സമർപ്പിച്ചു.

3) ചിരി 
ENT പോസ്റ്റിങ്ങ്‌ നടക്കുന്നു...കഴിഞ്ഞ ദിവസം ഒരു അച്ഛനും മോനും വന്നു.കുഞ്ഞിനു 7 വയസ്സ് പ്രായം. അവനു 98% കേൾവി  ഇല്ല. അവൻ ചെവി പൊട്ടി ഒലികുന്നതു  കാരണം സ്കൂളിൽ ബഡ്സ് കൊണ്ട് പോകും.അവൻ സ്വയം വൃത്തിയാക്കുകയും ചെയ്യും. അതിന്റെ പഞ്ഞി  ചെവിയിൽ  കുരുങ്ങിയിരിക്കുന്നു. അതെടുക്കാൻ വന്നതാണ്.
അവന്റെ ചെവി ഡോക്ടർ  വൃത്തിയാകി. അവന്റെ ഓരോ വിവരങ്ങളും ഈ അച്ഛൻ സന്തോഷത്തോടെ(?)  വിവരിക്കുനുണ്ട്.. ആ കുഞ്ഞാണെങ്കിൽ ഡോക്ടർ  ചുണ്ട് അനക്കുനത് നോക്കി ഓരോ വാക്കും പിടിച്ചെടുക്കും എന്ന വാശിയോടെ ഇരിക്കുന്നു..അവന്റെ വലിയ പീലികൾ ഉള്ള കണ്ണുകൾ  ശുഷ്കാന്തിയോടെ അതിലേറെ ആവേശത്തോടെ,പുഞ്ചിരിയോടെ തന്റെ വൈകല്യം താൻ മറി കടക്കും എന്ന് പറയാതെ പറഞ്ഞു  കൊണ്ടിരുന്നു..അച്ഛൻ ആകട്ടെ, അവൻ ഗർഭത്തിൽ ഇരിക്കെ അവന്റെ അമ്മക്ക്  വന്ന ചിക്കൻ പൊക്സ് ആണ് ഇതിനു കാരണം  എന്നത് മുതൽ എല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു..എന്ത്  മാത്രം ദുഃഖം അവർ അനുഭവികുന്നുണ്ടാകണം; എന്നിട്ടും അവരുടെ ചിരിയിലെ തെളിച്ചം എന്നിൽ സ്വയം പുച്ഛം ആണ് ഉണ്ടാകിയത്...കേൾവി  അവനു ഇല്ലെന്നു തന്നെ പറയാം..സംസാരം സ്പീച് തെറാപ്പി കൊണ്ട് .ഉണ്ടാകുകയാണ്...സ്പെഷ്യൽ സ്കൂളിൽ ആണ് ആ കുഞ്ഞു...
ഇതിനെല്ലാം പുറമേ, അന്ന് പരീക്ഷ ഉണ്ടായിരുന്ന ബാച്ചിന് കേസ് ആയി ഇരുന്നു കൊടുക്കുക പോലും ചെയ്തു ആ കൊചുമിടുക്കൻ ...അവരുടെ മുന്നിലും തന്റെ ജീവനായ കുഞ്ഞിന്റെ വിശേഷങ്ങൾ  അഭിമാനത്തോടെ ആ അച്ഛൻ പങ്കു വെക്കുന്നുണ്ടായിരുന്നു...

Tuesday, November 19, 2013

ശ്വാസം വലിക്കൂ...

സ്തെത്ത്,  നീ ഹാമ്മർ, BP  അപ്പാരറ്റസ്  തുടങ്ങിയ ആയുധങ്ങൾ എല്ലാവരും കണ്ടിടുണ്ടല്ലോ, അല്ലെ? അതെല്ലാം ആദ്യമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്‌ ഫിസിയോളജി  ലാബിൽ വെച്ചാണ്. ഞങ്ങള്ക്ക് ഈ പറഞ്ഞ സംഗതി  പഠിപ്പിച്ചത് ഒരു നോർത്ത്  ഇന്ത്യൻ സർ  ആണ്.പുള്ളി ഇംഗ്ലീഷ് പറയുന്നത് ഹിന്ദിയിലാണ്. ചെവിക്കു കേൾക്കാവുന്നതിന്റെ  ഏറ്റവും ചെറിയ പരിധിക്കുള്ളിൽ ഉള്ള ശബ്ദവും. ചുരുക്കി പറഞ്ഞാൽ ഒന്നും അങ്ങേരു പറഞ്ഞത് ഞങ്ങള്ക്ക് മനസ്സിലയിടില്ല. HOD വന്നു CVS examination  പഠിച്ചില്ലേ എന്ന് ചോദിച്ചാൽ 'yes  sir' പറയുന്നത് കേട്ടാൽ മേജർ രവി തോറ്റു പോകും.

അടുത്ത രംഗം  അരങ്ങേറുന്നത് ഫിസിയോളജി മോഡൽ പരീക്ഷക്കാണ് . അവിടെ എങ്ങാണ്ട് തൊടിയിൽ  കിളച്ചു നിന്ന കുടിയേറ്റ കർഷകൻ ചേട്ടനെ ആണ് ഞങ്ങള്ക്ക്  പരിശോധിക്കാൻ കൊണ്ട് വന്നിടുള്ളത്. ആദ്യ വര്ഷം നോർമൽ  ആയ കേസ് മാത്രമേ വെക്കാവു എന്നുണ്ട്. ചേട്ടൻ ഞങ്ങളുടെ സ്തെത്  ഒക്കെ കണ്ടു ദൂരെ നിന്നേ  എന്നോ പ്രഷർ കുറഞ്ഞു വീണതും ഹൃദയത്തിനു ദ്വാരമുള്ള മകന്റെ കഥയും ഒക്കെ വെച്ചടിക്കുന്നുണ്ട്. ഇപ്പൊ ഫ്രീ ആയി മരുന്ന് കിട്ടും എന്ന് കരുതി കാണും.

ചേട്ടനെ വിഷ് ചെയ്യുനതിനു ഒരു മാർക്ക്‌ . ഇന്നാ പിടിച്ചോ വിഷ് ..
"ചേട്ടാ, ചായ ഒക്കെ കുടിച്ചോ"? മുഖത്ത് തേനൂറുന്ന  മന്ദഹാസം..

"ഓ..എന്നാ പറയാനാ മോളെ...ഇപ്പൊ ചായയൊന്നും വേണ്ടെന്നേ..."ചേട്ടൻ കഞ്ഞി ആകും പതിവ്..ആ വഴിക്ക് ഒന്ന് പയറ്റാം..

"ശരിയാ ചേട്ടാ..പണി എടുക്കുമ്പോ കഞ്ഞിയാ നല്ലത്. ക്ഷീണം ഉണ്ടാകില്ല." ചേട്ടൻ ഉടനെ ക്ഷീണത്തിന്റെ കഥ തുടങ്ങി..

ഒന്നും മനസ്സിലാകാത്ത ഹിന്ദി മനുഷ്യൻ.."Do CVS auscultation"..(സ്തെത് വെച്ച് ഹൃദയം പരിശോധിക്കാൻ ഉള്ള കല്പന)

 "ഇങ്ങേര്ക് ഇപ്പൊ ഈ സൌണ്ട് എവിടുന്നു വന്നു"(ആത്മഗതം)

അനുവാദം വേണം പരിശോധിക്കാൻ. "ചേട്ടാ ഞാൻ ഒന്ന് .നോക്കുന്നുണ്ടേ..."

അപ്പൊ സന്തുഷ്ടനായ ചേട്ടൻ "അതിനെന്താ മോളെ.. നിങ്ങൾ അല്ലെ ഭാവിയിലെ ഡോക്ടർമാർ...നിങ്ങൾ പഠിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ലേ (ഇടം കണ്ണിടു നോക്കിയപ്പോ ഒരു നോര്ത്ത് ഇന്ത്യൻ തുറിച്ചു നോട്ടം )...എന്റെ പോന്നോ..ചേട്ടൻ എന്നെ അനുഗ്രഹത്താൽ മൂടി..

അങ്ങോട്ട്‌ തിരിച്ചാണോ ഇങ്ങോട്ട് തിരിച്ചാണോ ചെവിയിൽ  വെക്കേണ്ടത് എന്ന് ടെൻഷൻ കാരണം മനസ്സിലാകുന്നില്ല !! അതിനു ലാബ്‌ കുലുങ്ങുന്ന സൌണ്ടിൽ സർ ഒച്ചയിട്ടു..എല്ലാം പോയി..ഇപ്പൊ ചെവിയില വെച്ച സാധനതിലൂടെ ഒന്നും കേൾക്കുന്നില്ല ..പേരിനു ഒരു മൂളക്കം പോലും നഹി..ആ...diaphragm (സ്തെതിന്റെ പരന്ന ഭാഗം ) വെക്കാതെ bell  വെച്ചാൽ ഇങ്ങനെ ഇരിക്കും !! അങ്ങനെ അത് തിരിച്ചു. നെഞ്ചത്ത് വെച്ച്.. ചേട്ടന്റെ മുഖത്ത്  നിർവൃതി ..ഹാർട്ട്‌ ഒക്കെ കൊള്ളാം. സർ ഏതാണ്ടൊക്കെയോ ചോദിച്ചു. ഏതാണ്ടൊക്കെയോ പറഞ്ഞു..

അബദ്ധത്തിൽ, diaphragm  വെച്ചാണ് ഹാർട്ട്‌ സൌണ്ട് നോക്കേണ്ടത് എന്ന് പറഞ്ഞു.. കുടുങ്ങി.. bell  എന്തിനാണെന്ന് ചോദ്യം. Abnormal breathing sound നോക്കാൻ എന്ന് പറഞ്ഞു. എന്നാൽ നോക്കിക്കോ എന്ന് സർ. ഞാൻ അത്  വായിചിടില്ല.  അറിയില്ല.എന്നാലും വെച്ചു  സ്തെത്ത് ....കഴുത്തിൽ.

"ചേട്ടാ..ശ്വാസം നീട്ടി വിട്ടേ.." ചേട്ടൻ വലിച്ചിട്ടു ഒരു ഗും ഇല്ല..ഞാൻ demonstrate ചെയ്തു. ആസ്ത്മ വലിവ് മാതിരി വലിച്ചു കാണിച്ചു..അപ്പുറത്ത് പരീക്ഷ കഴിഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു...ചിരിക്കാല്ലോ...ഞാൻ ആണല്ലോ ശശി...ചേട്ടൻ വലിച്ചു.. പിന്നെ അതിനെ കുറിച്ച് പത്തു ചോദ്യം..എന്തൊക്കെയോ പറഞ്ഞു..

ഇതിനിടെ ഒരു കൂട്ടുകാരിക്ക് ഉത്തരം പറഞ്ഞു കൊടുക്കുനതും അങ്ങേരു കണ്ടിരുന്നു.. കുറെ എന്തൊക്കെയോ ചീത്ത  പറഞ്ഞു..ഹിന്ദിയിൽ  ഇംഗ്ലീഷ് പറഞ്ഞാൽ  എനിക്ക് മനസ്സിലായാൽ അല്ലെ..അല്ല പിന്നെ ...

അവസാനത്തെ ഒരു മാർക്ക്‌ ചേട്ടന് നന്ദി പ്രകാശിപിച്ചാൽ കിട്ടും. 
"ചേട്ടനെ ഞാൻ കുറെ കഷ്ടപെടുത്തി അല്ലെ"(വിത്ത്‌ പുഞ്ചിരി വീണ്ടും)..

"ഓ എന്നാ കഷ്ടപാട് മോളെ..നിങ്ങളൊക്കെ നന്നാകുന്നതല്ലേ നമ്മുടെ ഒരു സന്തോഷം"...കുടിയേറ്റ-കർഷകർ  സിന്ദാബാദ് എന്നും മനസ്സില് പറഞ്ഞു ലാബിൽ നിന്ന് പെന്നും  കൊണ്ട് ഇറങ്ങുമ്പോൾ അടുത്ത ആള്ക്കുള്ള പണി അവിടെ റെഡി..

"ചേട്ടാ..ഞാൻ കണ്ണ് ഒന്ന്  നോക്കട്ടെ..വലത്തേ കണ്ണ് അടച്ചേ.." ചേട്ടൻ കൃത്യമായി ഇടതു കണ്ണ് അടച്ചു..സർ വീണ്ടും കാള മുക്ര ഇടുന്ന പോലെ ഏതാണ്ട് പറഞ്ഞു..ഞാൻ ചിരിച്ചു കൊണ്ട് ലാബിൽ നിന്ന് ഇറങ്ങി നടന്നു..


Monday, November 18, 2013

ചങ്ങാതികൂട്ടം

ഓരോ മെഡിക്കൽ വിദ്യാർത്ഥിയും entrance coaching, counselling  അങ്ങനെ കുറെ ഏറെ കടമ്പകൾ കടന്നു വരുന്നവരാണ്. സ്വകാര്യ മെഡിക്കൽ കോളേജ്  സീറ്റ്‌ കിട്ടാൻ വേണ്ടിയുള്ള കയ്യാങ്കളികൾ വേറെയും. ഏതൊക്കെ ആയാലും 'survival of the fittest'ആണ്   നടക്കുന്നത്.  എനിക്ക് ഇതിനുള്ള കഴിവുണ്ട് എന്ന ചിന്ത ആർക്കായാലും  വന്നു പോകും. സ്വാഭാവികം.

അകത്തു കേറി കഴിഞ്ഞാലോ..multiple choice questions, കാണാപാഠം എല്ലാം തീര്ന്നു !! പിന്നെ കഷ്ടപാടും ബഹളവുമാണ്. ദൈവാനുഗ്രഹം, common sense, planning, ഭാഗ്യം, കുറച്ചു above average  ബുദ്ധി..ഇതിന്റെ ആകെ തുകയാണ് MBBS. അപാരമായ മനക്കട്ടിയും; അതില്ലാത്തവർ ആണ് മെഡിസിനു ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ച് മൂലക്കായി എന്ന ലൈനിൽ  പോകുന്നത്.
'Ragging' പൊതുവെ കാമ്പസിൽ ഇല്ല എന്ന് തന്നെ പറയാം.പക്ഷെ തമാശകൾ ഏറെ ഉണ്ട്. വിരട്ടൽ, പാട്ട് പാടിക്കൽ , ഇമ്പോസിഷൻ ..അങ്ങനെ കുറെ..ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടുണ്ട് ആ കാലത്ത്. 'Anatomical snuffbox' ഒക്കെ വാങ്ങി കൊണ്ട് വരാൻ പറയും..(ചിത്രം ശ്രദ്ധിക്കുക).പഠിക്കാൻ ഉള്ള എന്തോ സാധനമാണ് എന്ന് കരുതി ശരി എന്ന് പറയും. :) പിന്നെ
ഓർത്തു  ചിരിക്കാൻ വകയാണ്. പക്ഷെ 'fresher's day' കഴിയുന്നതോടെ  എല്ലാം തീര്ന്നു. പുസ്തകം കടം വാങ്ങലും കറക്കവും എന്ന് വേണ്ട, എല്ലാം ഒന്നിച്ചു എന്ന് തന്നെ പറയാം. Attitude ഉള്ളവർ  അപ്പോഴും ഉണ്ടാകും. പക്ഷെ, സ്വാർത്ഥത  തൊട്ടു തീണ്ടാത്ത സൗഹൃദങ്ങൾ  ഒരു ഡോക്ടറെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു എന്നതില തര്ക്കമില്ല. MBBS course എല്ലാ പുസ്തകവും എല്ലാ പേജ്   വായിച്ചു ഒരാളും ഡോക്ടർ  ആകില്ല.  Repeated questions, previous year question papers  എന്ന് തുടങ്ങി Clinical postings സമയത്ത് ഡോക്ടര്മാരെ കയ്യിൽ  എടുക്കാൻ ഉള്ള ടിപ്സ്  വരെ സീനിയെർസ്  ആണ് പറഞ്ഞു തരിക.

ഏറ്റവും വലിയ തമാശ MBBS  സമയത്ത് പഠിക്കുന്ന theory ,എത്തിക്സ് പിന്നെ കഴുത്തിൽ തൂക്കി ഇട്ട സ്തെത്ത്  എല്ലാം ഒരു സമയത്തിന് ശേഷം വെറും അലങ്കാരം മാത്രമാണ്. പഠിച്ചത് 20% എങ്കിലും PG  കഴിയുമ്പോൾ ആവശ്യം വന്നാൽ ഭാഗ്യം ! 5.5 വര്ഷം തല കുത്തി മറിഞ്ഞു പഠിക്കുന്നത് എന്തിനു എന്ന് നിരാശ തോന്നുന്ന സമയത്ത് ഒക്കെ ആലോചികാറുണ്ട് (പരീക്ഷ അടുക്കുമ്പോൾ മാത്രം കാണുന്ന ഒരു അസുഖം ആണത്. മരുന്ന് കണ്ടു പിടിചിടില്ല :) ) പക്ഷെ, ദൈവം തൊട്ട  കൈകളാണ് ഭാഗ്യം ചെയ്തവരാണ് ഡോക്ടർമാർ . ആ പുണ്യമാകാം  മടുപ്പില്ലാതെ ഞങ്ങളെ ഇതിൽ പിടിച്ചു നിർത്തുന്നതും ...

Sunday, November 17, 2013

കടാവർ അഥവാ കണ്ണുനീർ

 കടാവർ -ഇതെന്തു സാധനം എന്നാകും..ഞങ്ങൾ കുട്ടി ഡോക്ടർമാർ  ജീവനുള്ള ശരീരത്തിൽ പഠിക്കും മുന്നേ മൃതദേഹത്തിൽ  ആണ് എല്ലാം പഠിക്കുന്നത് എന്ന്  ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണ്. ആ വ്യക്തിയെ (?) വിളിക്കുന്നതാണ്  'കടാവർ' എന്ന്.

ആദ്യമായി അനാട്ടമി ഡിസെക്ഷൻ ഹാളിൽ കയറുമ്പോൾ സന്തോഷവും അഭിമാനവും ഭയവും ചേര്ന്ന എന്തോ ഒരു വികാരമാണ് തോന്നുക. ആദ്യമായി മൃതശരീരം കാണുന്നവരും ഉണ്ടാകും..പിന്നെ ഭൂതം പ്രേതം ആത്മാവ് തുടങ്ങി സിനിമാക്കാർ പഠിപ്പിച്ച സംഗതികൾ ഒക്കെയുണ്ടല്ലോ കൂട്ടിനു.പേടിച്ചു തല കറങ്ങി വീഴൽ ഒക്കെ സാധാരണം മാത്രം. എന്തോ..എനിക്കിന്ന് വരെ അവരോടു പേടി തോന്നിയിട്ടില്ല. പക്ഷെ മരിച്ചിടും ദുരിതം തീരാതെ മേലെ ഒരു തുണി പോലും ഇല്ലാതെ മുടിയില്ലാതെ ആരാണെന്നു പോലും കണ്ടാൽ മനസിലാകാത്ത ചീർത്തു  വീർത്ത രൂപങ്ങൾ. ഫോർമാലിൻ നിറച്ച ടാങ്കിൽ കൊണ്ട് വന്നു തട്ടും. പാവം..കഴുത്ത്തിലെയോ തുടയിലെയോ സിരയിൽ(cervical  അല്ലെങ്കിൽ femoral  artery ) ദ്വാരം ഇട്ടു  കയറ്റിയിടുണ്ടാകും ഫോർമാലിൻ. വല്ലാത്തൊരു ഗന്ധമാണ് അതിനു..കണ്ണ് എരിച്ചിൽ പുറമേ..പോകെ പോകെ എല്ലാവരും അതിനോട് പൊരുത്തപ്പെടും.

ഞാൻ ആദ്യമായി ഡിസെക്റ്റ്  ചെയ്തത് ഞങ്ങളുടെ കടാവർ  ചേച്ചിയുടെ മാറിടം ആണ്. (നാല് ശരീരങ്ങൾ ആണ് നൂറു പേർ  അടങ്ങുന്ന ഒരു ബാച്ചിന്  അനുവദിക്കുക . ഒരു സ്ത്രീ ഉണ്ടാകും.വല്യ പഠിപ്പിസ്റ്റുകൾ ചോദിച്ചാൽ ചിലപ്പൊൾ  പരീക്ഷ അടുപ്പിച്ചു ആകെ കീറിമുറിക്കാൻ ഒന്നോ രണ്ടോ ശരീരങ്ങൾ പിന്നെയും കൊടുക്കും.) നല്ല ബെസ്റ്റ് സ്ഥലം എന്നാകും :) ..അവരോടു ആദ്യം തോന്നിയ അറപ്പും  അകല്ച്ചയും ഒരിക്കലും  മറക്കാത്ത  വേദന  ആയതു നിമിഷങ്ങൾക്കുള്ളിൽ ആണ്..

അവരുടെ മാറിൽ എന്തോ  വെളുത്ത  തരികൾ. ഞങ്ങൾ കരുതിയത്‌ കൊഴുപ്പ് ആകും എന്നാണ്. സർ വന്നു പറഞ്ഞു തന്നു അത് പാല്  ആണെന്ന്. വിശന്നു കരയുന്ന ഏതോ കുഞ്ഞിന്റെ നിലവിളി കേട്ട പോലെ ഹാൾ ഒരു നിമിഷം നിശബ്ദമായി. പിന്നെ കുറെ  കീറി  മുറിച്ചു.സർ വിശേഷിപ്പിക്കുനത് 'butchering ' എന്നു. ഇറച്ചി വെട്ടു തന്നെ.

ബ്രെയിൻ കിട്ടാൻ  വേണ്ടി തലയോട്ടി  വെട്ടി പോളിക്കുന്നതാണ് അടുത്ത ചടങ്ങ്. ആ ശബ്ദം എന്റെ തലക്കുള്ളിൽ മുഴങ്ങിയതും ഇന്നലെ എന്ന പോലെ ഓര്ക്കുന്നു. അവരുടെ മുഖം കൂടുതൽ  പഠിക്കാൻ വേണ്ടി തൊലി എടുത്തുകളഞ്ഞ ദിവസവും വേദന  ആയിരുന്നു. ഒരു  വര്ഷം കണ്ട മുഖം ഇനി കാണാൻ ആകില്ലല്ലോ എന്നാ വേദന. അന്യർ സ്വന്തം ആയ അവസ്ഥ.
അനാട്ടമി പഠിക്കാനും  വെറുതെ ഇരുന്നു സംസാരിക്കാനും ഞങ്ങൾക്ക് കടാവർ  കൂട്ടുകാര് ആയി...

പിന്നെ എപ്പോഴോ ഫസ്റ്റ് ഇയർ എന്ന കടമ്പ കടക്കാൻ ഉള്ള ഉപകരണങ്ങൾ  ആയി അവർ. പതിയെ എല്ലാ ബന്ധങ്ങളും പോലെ സൗകര്യപൂർവം  മറന്നു...സമയമില്ലായ്മ പരിശീലിക്കാൻ mbbs എന്ന കടലിലേക്ക്‌ ചാടുമ്പോൾ തന്നെ ഞങ്ങൾ പഠിച്ചിരുന്നല്ലോ ....

Saturday, November 16, 2013

INTRO :)

 ആദ്യമായ്  എഴുതുകയാണ്.  ഇതെന്തു പേര് എന്ന് എല്ലാരും വിചാരിക്കുന്നുണ്ടാകും.  ഡോക്ടർ .ആയിട്ടില്ല.   ആകുന്നെ ഉള്ളു. അത് തന്നെയാണ് ഡോക്ടർ  അകതില്ലാത്തതും !
വടക്കൻ  കേരളത്തിലെ  ഒരു പ്രമുഖ മെഡിക്കൽ കോളേജ്  വിദ്യാർഥിനി  ആണ് ഞാൻ. ഒന്നാം കൊല്ലം ചേര്ന്ന അന്ന് മുതൽ ഉള്ള കുറെ ഏറെ കഥകൾ ഉണ്ട്.. വഴിയെ പറയാം..
 മെഡിക്കൽ സീറ്റ്‌   ഉറപ്പിക്കാൻ നേര്ച്ചയും കാഴ്ചയും നേർന്നു  പേടിച്ചു വിറച്ചു  ഫസ്റ്റ് ഇയർ പാസ്‌ ആയാൽ തുടങ്ങും ഉള്ളിലെ fraud  പുറത്തു വരാൻ..
:) രസമാണ് സംഗതികൾ..ടൈപ്പ് ചെയ്യാൻ മടിച്ചി ആണ്.. വീണ്ടും വരാം