Wednesday, September 2, 2015

ഡോക്ടര്‍ ഗര്‍ഭിണിയാണ്...

'കുറെ കാലായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്' എന്ന് ചോദിച്ച എല്ലാവരോടും ഈ കോലത്തില്‍ ഇരുന്നു കഥ പറയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ഉള്ളൂ എന്നത് കൊണ്ട് എന്റെ ഇന്നത്തെ ഹര്‍ത്താല്‍ദിനം നിങ്ങള്‍ക്കെല്ലാം വീതിച്ചു നല്‍കുകയാണ്..

സംഗതി ഇത്രേ ഉള്ളൂ..കുറെ മാസങ്ങളായിട്ടു വയറ്റില്‍  ഒരാള് കേറിക്കൂടിയതിന്റെ പരവേശം ആയിരുന്നു. മൂന്നാം വര്‍ഷത്തെ പരീക്ഷയുടെ സമയത്ത് ഡോക്ടര്‍ രോഗിയായിരുന്നു. പച്ചവെള്ളം പോലും തന്റെ കൂടെ കിടക്കുന്നത് എന്റെ കുഞ്ഞു ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.രാവും പകലും ചര്‍ദി; ആകെയുള്ള ഭക്ഷണം തളര്‍ന്ന ഞരമ്പിലൂടെ കയറിയിരുന്ന ഫ്ലൂയിഡ് മാത്രം. പരീക്ഷകളില്‍ മിക്കതിനും ഇടതുകൈയില്‍ കാനുല പുതിയൊരു ആഭരണം പോലെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു ചേര്‍ന്നു കിടന്നു.

ദോഷം പറയരുതല്ലോ, അതൊക്കെ മേലെ ഉള്ള ആള്‍ടെ അനുഗ്രഹം കൊണ്ട് ശടപടേന്നു പാസ്‌ ആയി.ഇപ്പൊ ഞമ്മള് അവസാനസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് (ഞാന്‍ അല്ല, ഞങ്ങള്‍..അഭിമന്യുവിന്റെ മാതിരി എന്റെ കുഞ്ഞുവാവ വയറ്റില്‍ നിന്ന് കേള്‍ക്കുന്നതേ സര്‍ജറിയും പീഡിയാട്രിക്സും ഒക്കെയാണ്). മൂന്നാല് ആഴ്ചക്കുള്ളില്‍ ആളിങ്ങു വരും,ഇന്ഷാ അല്ലാഹ്..

 മനോഹരമായ കാത്തിരിപ്പ്‌...അതിനിടക്ക് ഒരു അമ്മക്ക് മാത്രം അറിയാന്‍ കഴിയുന്ന സുഖമുള്ള വേദനകള്‍- വയറ്റിലെ ചവിട്ട്, ഇടി, കരാട്ടെ,ഇക്കിളിയാക്കല്‍.ഇതൊന്നും പറഞ്ഞാല്‍ പ്രഫസര്‍മാര്‍ക്ക് മനസ്സിലാകൂലല്ലോ, അത് കൊണ്ട് നേരം വെളുക്കുമ്പോ സ്ലോമോഷനില്‍ അങ്ങ് ചെല്ലും.

നടന്നാല്‍ പെട്ടെന്ന് പ്രസവിക്കും എന്ന പ്രതീക്ഷയൊന്നും ഇനിയില്ല(അത് കൊണ്ട് തെക്കുവടക്ക് ഓട്ടമാണ്).സോനു അവസാനനിമിഷസിസേറിയന്‍ സന്തതി ആയിരുന്നു. അത് കൊണ്ട് തന്നെ ഇനിയിപ്പോള്‍ അത് മാത്രമാണ് മാര്‍ഗം.എല്ലാവരുടെയും പരിചരണങ്ങളില്‍ സുഖം പൂണ്ടു വല്യ ആളായി ഇരിക്കുന്നു.എന്നാല്‍ എല്ലാ ഗര്‍ഭവതികളുടേയും സ്ഥിതി ഇത്ര എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒരു രീതിയില്‍ അല്ല.

ചിലപ്പോഴെങ്കിലും ഗര്‍ഭം ഒരസുഖമായി മാറുന്ന അവസ്ഥ നാട്ടിലുണ്ട്.ആദ്യഗര്‍ഭത്തിന്റെ സമയത്ത് ഡോക്ടര്‍ വീട്ടിലിരിപ്പായിരുന്നു, അന്ന് മെഡിസിന് ചേര്‍ന്നിട്ടില്ല.ഇരുപത്തിരണ്ടു വയസ്സിന്റെ ബോധമില്ലായ്മയുമായി പൊരുത്തപ്പെട്ടു പോകാന്‍ ഗര്‍ഭിണിയും, ആദ്യമായി ഒരു ഗര്‍ഭാസ്വാസ്ഥ്യം അടുത്ത് കാണുന്ന ഗര്‍ഭണനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെ ആ പാവത്തിന്റെ നെഞ്ചത്ത്‌ ഞാന്‍ തീര്‍ത്തിട്ടുണ്ട്, കരച്ചിലായും ദേഷ്യമായും.ഇക്കുറി എല്ലാം സമാധാനത്തിന്റെ പാതയിലാണ്. വാശിയും ദേഷ്യവുമെല്ലാം തിരിച്ചറിയാന്‍ വീട്ടുകാരും കൂട്ടുകാരും സര്‍വ്വോപരി എന്നെ ഈ പരുവത്തില്‍ ആക്കിയ ആ കാലമാടനും ഉണ്ട്..

ഞാന്‍ ആശങ്കപ്പെടുന്നത് ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും, സാക്ഷരരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത മലയാളനാട്ടില്‍ നിലനില്‍ക്കുന്ന ഗര്‍ഭസംബന്ധമായ അന്ധവിശ്വാസങ്ങളെയോര്‍ത്താണ്.

മുന്‍പൊരു പോസ്റ്റില്‍  പറഞ്ഞത് പോലെ, ആദ്യമൂന്നുമാസങ്ങളില്‍ കഴിക്കേണ്ട ഫോളിക്ക് ആസിഡ് ഗുളിക തൊട്ടു ആശങ്ക തുടങ്ങും. 'ആസിഡ്' എന്ന പദത്തെ ചൊല്ലിയാണ് ചിലരുടെ സംശയം, 'ആസിഡ് കഴിക്ക്വേ!! '..അല്ലെങ്കില്‍ എന്റെ പഴയ പോസ്റ്റിനു വന്ന കമന്റ്‌ പോലെ, 'അതൊന്നും കഴിക്കാതെ തന്നെ എന്റെ അമ്മ യാതൊരു കുഴപ്പവും ഇല്ലാതെ പത്തു പെറ്റല്ലോ' എന്ന വിശദീകരണം.

ആസിഡ് എന്ന് കേട്ടു പേടിക്കുകയാനെങ്കില്‍ കുറെയേറെ പേടിക്കാന്‍ ഉണ്ട്.വൈറ്റമിന്‍ സിയുടെ രാസനാമം ഒരു ഉദാഹരണം മാത്രം (അസ്കോര്‍ബിക് ആസിഡ്). എന്ന് വെച്ചു ആരും നാരങ്ങവെള്ളമോ നെല്ലിക്കയോ മധുരനാരങ്ങയോ വേണ്ടെന്നു വെക്കുന്നില്ലല്ലോ.അല്‍പജ്ഞാനികള്‍ക്കു കണ്ടു വരുന്ന അസുഖമാണ് ഈ പറഞ്ഞ പ്രശ്നം.

നിര്‍ബന്ധമായും മൂന്നു മാസം കഴിക്കേണ്ട ഈ ഗുളികകള്‍ കഴിച്ചില്ലെങ്കില്‍ വന്നേക്കാവുന്ന അപകടം വലുതാണ്‌.സുഷുമ്നാനാഡിയുടെ വളര്‍ച്ചയിലെ സാരമായ അപാകതകള്‍ (spina bifida) ഒരു നേരം കഴിക്കുന്ന കുഞ്ഞുഗുളിക തടയും.പച്ചക്കറിയിലും ഇലക്കറികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ഈ വൈറ്റമിന്‍ ഗര്‍ഭിണി കഴിക്കാത്തത് കൊണ്ടല്ല പുറമേ നിന്ന് കഴിക്കാന്‍ കൊടുക്കുന്നത്, മറിച്ചു അത് ആവശ്യമായ അളവില്‍ ശരീരത്തിന് ആഗിരണം കഴിയാത്തത് കൊണ്ടാണ്.പക്ഷെ അതിനും സാധാരണക്കാര്‍ക്കിടയില്‍ പേര് 'ഇംഗ്ലീഷ് ഗുളിക' എന്ന് തന്നെ.

ഞാനുള്‍പ്പെടെ മിക്ക ഗര്‍ഭിണികളും നേരിടുന്ന വിലക്കുകളാണ് ഉറക്കത്തേയും ഭക്ഷണത്തെയും മറ്റും സംബന്ധിച്ചുള്ളത്.ഇക്കുറി ഇച്ചിരെ നിഷേധം എംബിബിഎസിന്റെ രൂപത്തില്‍ രക്തത്തില്‍ കേറിയത്‌ കൊണ്ടാകാം, അല്പസ്വല്പം ഭക്ഷണപരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ധൈര്യം (അഹങ്കാരം) കൈമുതലായി ഉണ്ടായിരുന്നു.

കാലാകാലങ്ങളായി കേട്ടു വരുന്ന പപ്പായവിരോധം സ്വന്തം കുഞ്ഞിന്റെ മേലെ പരീക്ഷിക്കാനും മുതിരാതിരുന്നില്ല. ഇന്റര്‍നെറ്റ്‌ ഡോക്ടറും സ്വന്തം ഡോക്ടറും പഴുത്ത പപ്പായ യഥേഷ്ടം കഴിച്ചോളാന്‍ പറഞ്ഞു.ചര്‍ദിയും പട്ടിണിയും കഴിഞ്ഞപ്പോള്‍ വയറു നിറയെ കഴിക്കാന്‍ കിട്ടിയത് മാങ്ങയും പഴുത്ത പപ്പായയുമാണ്.അത് ഞാന്‍ മുതലാക്കിയിട്ടുമുണ്ട്.എന്റെ വീടിനടുത്തുള്ള പ്ലാവുകള്‍ക്കും ഞാന്‍ സമാധാനം കൊടുത്തിട്ടില്ല.


പച്ചപപ്പായയുടെ കറ പണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് പോലും പപ്പായക്ക്‌ ഈ 'അലസിപ്പിക്കല്‍കായ' സ്റ്റാറ്റസ് കൈവന്നത്, അതും വായിലൂടെ കൊടുത്തതല്ല, ഗര്‍ഭാശയമുഖത്തേക്ക് കറ നേരിട്ട് കൊണ്ടുവന്നാണ് ആ പ്രക്രിയ നടത്തിയിരുന്നതെന്ന് തോന്നുന്നു. വൈദ്യശാസ്ത്രത്തിന്റെ ഇതരശാഖകള്‍ എന്ത് പറയുന്നു എന്നറിയില്ല, പഴുത്ത പപ്പായ ഗര്‍ഭിണിക്കോ കുഞ്ഞിനോ അപായം ഉണ്ടാക്കില്ല എന്നാണു ഞാന്‍ പഠിച്ച ശാസ്ത്രവും സ്വന്തം അനുഭവവും പറയുന്നത്. വൈറ്റമിന്‍ എ സമൃദ്ധമായി ഉള്ള നാടന്‍പപ്പായ കീടനാശിനിയില്‍ നീരാടിയിട്ടില്ലാത്ത നല്ലൊരു ആഹാരമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ.

ഇത് പോലെ കുറെ സാധനങ്ങളെ കുറിച്ച് കേട്ടു-മുതിര, ചൂടുവെള്ളം, മുട്ട (മുട്ട കഴിച്ചാല്‍ കുഞ്ഞിന്റെ ചെവി പൊട്ടി ഒലിക്കുമത്രേ...അത് കേട്ടു ഞാന്‍ സിര്‍ച്ചു സിര്‍ച്ചു ചത്ത്‌!!)..മിക്കതും പരീക്ഷിച്ചിട്ടുണ്ട്..

ഗര്‍ഭിണി പകല്‍ ഉറങ്ങരുതെന്നാണ് മറ്റൊരു പറച്ചില്‍.പകല്‍ ഉറങ്ങിയാല്‍ കുഞ്ഞു ഉറങ്ങുമെന്നോ മറ്റോ...ഗര്‍ഭിണി നിര്‍ബന്ധമായും പകല്‍ രണ്ടു മണിക്കൂര്‍ ഇടതുവശം തിരിഞ്ഞു കിടക്കേണ്ടത്‌ കുഞ്ഞിന്റെ ശരീരത്തിലേക്ക് സ്വാഭാവികമായ രക്തചംക്രമണം നടക്കുന്നതിനു അത്യന്താപേക്ഷിതമാണ്. അമ്മ നടക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ കുഞ്ഞു ഉറങ്ങുകയായിരിക്കും (തൊട്ടിലാട്ടുന്നത് പോലെ), അമ്മ കിടക്കുമ്പോള്‍ കുഞ്ഞുണര്‍ന്നു കളിക്കുകയും. രാത്രി അമ്മ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞു സര്‍ക്കസ് തുടങ്ങുന്നതും ഗര്‍ഭിണികള്‍ക്കും ഗര്‍ഭണന്‍മാര്‍ക്കും അനുഭവമുണ്ടായിരിക്കുമല്ലോ...അത് തന്നെ കഥ...

ഗര്‍ഭിണി ഉറങ്ങിയാലും ഇല്ലെങ്കിലും പകല്‍ ഒരു വിധം കഴിയുമെങ്കില്‍ രണ്ടു മണിക്കൂറെങ്കിലും ഇടംചെരിഞ്ഞു കിടക്കണം..കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്..

മറ്റൊന്ന് ഇരുമ്പ്, കാത്സ്യം ഗുളികകളാണ്.പാലും പാലുല്‍പ്പന്നങ്ങളും ഇഷ്ടമുള്ളവര്‍ ആണെങ്കില്‍ ഏറ്റവും നല്ലത്, കാത്സ്യം ആ വഴിക്ക് വന്നോളും.നന്നായി കഴിക്കുന്നെങ്കില്‍ പോലും ഈ ഗുളികകള്‍ ഒഴിവാക്കാത്തതാണ് നല്ലത്.

ഏറ്റവും പ്രധാനമായ ഒരു കാര്യം ഇവ കഴിക്കേണ്ട രീതിയാണ്. ഒരിക്കലും ഈ രണ്ടു ഗുളികകളും ഒന്നിച്ചു കഴിക്കരുത്.കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടയും. പാലിന്റെ കൂടെ ഇരുമ്പിന്റെ ഗുളിക കഴിക്കുന്നത്‌ ലോകമണ്ടത്തരമാണ്.ശ്രദ്ധിക്കണം. രണ്ടു നേരത്ത് കഴിക്കണം എന്ന് മാത്രമല്ല, ഇരുമ്പ് ഗുളിക ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ഭക്ഷണമൊന്നും കഴിക്കേണ്ടതില്ല, എന്നാല്‍ ദിവസവും ഏകദേശം ഇരുന്നൂറു കിലോകലോറി അധികം കഴിക്കേണ്ടതുണ്ട്.ഒരു നേരം കഴിക്കുന്ന ചോറ് പോലും മൂന്നൂറില്‍ അധികം കിലോകലോറി ഉണ്ടെന്നിരിക്കെ കാര്യമായ മാറ്റമൊന്നും ഭക്ഷണരീതിയില്‍ ആവശ്യമായി വരില്ല.പോരാത്തതിന് എല്ലാവരുടെയും ഊട്ടലും..ഗര്‍ഭാരംഭം മുതല്‍ പ്രസവം വരെ 10-12 കിലോ ഗര്‍ഭിണി സ്വാഭാവികമായി ഭാരം വര്‍ദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭിണി സന്തോഷവതിയായിരിക്കണം, പ്രസന്നയായിരിക്കണം,അവളും കുഞ്ഞും കൂടിയുള്ള യാത്ര പത്ത് മാസവും തുടര്‍ന്നും മനോഹരമായിരിക്കണം...കുഞ്ഞിന്റെ കൂടെ ജനിക്കുന്ന അമ്മയും അച്ഛനും കുഞ്ഞുവാവയും ചേര്‍ന്നുള്ള വളര്‍ച്ച അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്...

ദൈവകൃപയാല്‍ എന്റെ പേരിനു മുന്നിലേക്ക്‌ Dr. എന്ന് ചേരാന്‍ ഇനിയുള്ളത് മാസങ്ങള്‍ മാത്രമാണ്..ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ കുഞ്ഞുവാവയ്ക്ക് വേണ്ടി മാത്രം കൊടുക്കണം..വീണ്ടും പുസ്തകങ്ങളിലേക്ക്..

കൊതിച്ചു കാത്തിരിക്കുകയാണ്, വാവയുടെ കുഞ്ഞിച്ചിരിയും കിണുങ്ങലും കേള്‍ക്കാനും കൊതിതീരുവോളം കുഞ്ഞിച്ചുണ്ടില്‍ ഉമ്മ വെക്കാനും...
ഞങ്ങളുടെ മാലാഖക്കുഞ്ഞു ഈ സെപ്റ്റംബര്‍ മങ്ങിത്തീരും മുന്നേ കൈവെള്ളയില്‍ എത്തും..ഇന്ഷാ അല്ലാഹ്..

പ്രാര്‍ഥനകളുണ്ടാകുമല്ലോ...

ദൈവം സഹായിച്ചു എന്റെ കൂട്ടുകാര്‍ക്കിടയില്‍, അധ്യാപകര്‍ക്കിടയില്‍ കിടന്നു യാതൊരു കുഴപ്പവുമില്ലാതെ ഗര്‍ഭിണിയില്‍ നിന്നും അമ്മയും കുഞ്ഞുമായി സിസേറിയന്റെ മയക്കത്തില്‍ നിന്ന് ഞങ്ങള്‍ ഈ അക്ഷരങ്ങളിലൂടെ തിരിച്ചു വരണം...
പോയ്‌വരാം...

കഥ പറയാന്‍ നിങ്ങള്‍ക്കിടയിലേക്ക് വരുന്ന ആ ദിവസം സ്വപ്നം കണ്ടുകൊണ്ട് നിര്‍ത്തട്ടെ...










Thursday, January 15, 2015

നമുക്കിന്നു പുറത്തൂന്നു കഴിച്ചാലോ?

അങ്ങനെ എംബിബിഎസിന്റെ മൂന്നാം വര്‍ഷവും ചരിത്രത്തില്‍ ലയിച്ചു..മൂന്നാം വര്‍ഷത്തെ പരീക്ഷ തുടങ്ങും മുന്നേ കോളേജുകാര് നാലാം വര്‍ഷത്തെ ക്ലാസും തുടങ്ങുന്നു..

 ഒന്ന് റസ്റ്റ്‌ എടുക്കാന്‍ പോലും സമ്മതിക്കാത്ത കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രാകിപ്പറഞ്ഞു ഇരുന്ന  എന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാകാം രാത്രിഭക്ഷണം പുറത്തു നിന്ന് ആക്കാമെന്ന് കെട്ട്യോന്‍ പറഞ്ഞു.

'എന്നാല്‍ പിന്നെ പോയേക്കാം' എന്നും പറഞ്ഞു ഡ്രസ്സ്‌ ഇസ്തിരിയിടാന്‍ പോയ എന്റെ കണ്മുന്നിലെക്കാണ് സോനു ഒരു പാക്കെറ്റ് ക്രീം ബിസ്കറ്റും കൊണ്ട് 'ഒണ്‍ലി ഓറിയോ' എന്നും പറഞ്ഞു കേറി വരുന്നത്...

വെറുതെ ആ പാക്കെറ്റില്‍ പിടികൂടിയതും, അവന്‍ അവന്റെ ഡെയിഞ്ചര്‍ സൈറന്‍ മുഴക്കിയതും ഒരുമിച്ചായിരുന്നു-പുത്രന്‍ കാറിക്കൂവി നിലവിളി തുടങ്ങി.ഞാന്‍ അത് തിന്നു തീര്‍ക്കും എന്നാണു അവന്റെ ടെന്‍ഷന്‍.

സത്യത്തില്‍,  ചക്കപ്പുഴുക്ക് തിന്നുന്ന പോലെ അവന്‍ ആ ബിസ്കറ്റ് പാക്കറ്റിനെ ആക്രമിക്കുന്നത് കണ്ടാണ്‌ ഞാന്‍ അത് പിടിച്ചു വാങ്ങിയത്.ഒരു ഇടത്തരം പുട്ടുകുറ്റിയുടെ സൈസ് ഉള്ള ബിസ്ക്കറ്റ് പാക്കറ്റ് അവന്‍ ഒറ്റയ്ക്ക് കാലിയാക്കിയിട്ട്, പിന്നെ പുറത്തു നിന്നുള്ള ഭക്ഷണം കൂടിയായാല്‍ അവന്റെ വയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും !

അതിലെ കണ്ടെന്റ് നോക്കാന്‍ കുഞ്ഞുറുമ്പിന്റെ വലിപ്പമുള്ള അക്ഷരങ്ങള്‍ കണ്ണിനു നേരെ പിടിച്ച എന്നോട് വീട് വിട്ടു പൊയ്ക്കോളാന്‍ ആജ്ഞാപിച്ച് എന്റെ കൈക്ക് നല്ല ഒരു കടിയും തന്നു അവന്‍ ആ പാക്കറ്റുമായി സ്റ്റാന്റ് വിട്ടു. പറഞ്ഞിട്ടെന്തു കാര്യം, കുഞ്ഞിനെ സ്നേഹിച്ചു വേണ്ടാത്ത സാധനം വാങ്ങിക്കൊടുത്ത അനിയനെ പറഞ്ഞാല്‍ മതിയല്ലോ..ഇവിടെ സ്ഥിരം ഞാന്‍ കലാപം ഉണ്ടാക്കുന്ന വിഷയമാണ് ഈ പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത്.

കഴിവതും ക്രീമും കളറും ഫ്ലേവറും വാരിത്തൂവിയ സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കാറില്ല..പക്ഷെ മിക്കവീടുകളിലും ഇന്ന് സ്ഥിതി മറിച്ചാണ്.

ദിവസവുമുള്ള ബസ്‌ യാത്രകളില്‍ ഏറെ വേദനയോടെ ഞാന്‍ കാണാറുള്ള കാഴ്ചയാണ് കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൌമാരക്കാര്‍ വരെയുള്ളവരുടെ കയ്യിലെ ലെയ്സ്, കുര്‍ക്കുറെ പോലുള്ള നിറമുള്ള പാക്കെറ്റുകള്‍.

മിക്കവരുടെയും വളര്‍ച്ച അവരുടെ പ്രായത്തിനു ആനുപാതികമായി ഉണ്ടാകില്ല..പോഷകക്കുറവിന്റെ എല്ലാ ലക്ഷണങ്ങളും ആ കുഞ്ഞുങ്ങളില്‍ ഉണ്ടാകും..എന്നാലും വിലക്കുറവോ രുചിക്കൂടുതലോ എന്താണെന്നറിയില്ല, എല്ലാര്‍ടേം കയ്യില്‍ കണ്ണില്‍കുത്തുന്ന കളറില്‍ ഉള്ള  ഒരു ചിപ്സ് പാക്കെറ്റ് ഉണ്ടാകും. വീട്ടിലെത്താന്‍ പോലും ക്ഷമയില്ലാതെ ആ കുഞ്ഞുങ്ങള്‍ അത് കഴിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.അജിനോമോട്ടോയും ( Monosodium Glutamate) വേറെ അനേകം 'ഫ്ലേവര്‍ എന്‍ഹാന്‍സറുകളും' നിറഞ്ഞ രുചികരമായ വിഷക്കൂട്ടുകളുടെ ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നതേ ഇല്ല..

എന്തിനു പറയുന്നു, ഡോക്ട്ടര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ ഒഴിവില്ലാത്ത എന്റെ കാമ്പസില്‍ പോലും ഈ സാധനം തിന്നുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെയെങ്കിലും കാണാത്ത ദിവസം ഇല്ല. സെയിഫ് അലി ഖാന്‍ ചിപ്സ് തിന്നുകാണിച്ചു ഏറ്റവും 'അണ്‍സെയിഫ്' ആയ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹത്തെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്.

കാന്‍സര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ മാറുന്ന ഭക്ഷണശീലങ്ങള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്. കാന്‍സറിനു പുറമേ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി പെണ്‍കുട്ടികളില്‍ യാതൊരു ദയയുമില്ലാതെ കടന്നു പിടിക്കുന്ന PCOD-Poly Cystic Ovarian Disease തുടങ്ങിയ കുറെയേറെ രോഗങ്ങള്‍ നമ്മള്‍ കാശ് കൊടുത്തു വാങ്ങുന്നതാണ്.



 വലിയൊരു ശതമാനം സ്ത്രീകളില്‍ കാണുന്ന പിസിഓഡി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ സകലമേഖലയെയും ഒരു പോലെ ബാധിച്ചു മനസ്സമാധാനം കളയുന്ന ഒരു അവസ്ഥാവിശേഷമാണ്.

ക്രമം തെറ്റിയ മാസമുറ, അമിതവണ്ണം, മുഖക്കുരു എന്ന് തുടങ്ങി പ്രത്യുല്‍പ്പാദനശേഷിയില്ലായ്മ, എന്‍ഡോമെട്രിയം കാന്‍സര്‍ വരെ ചെന്നെത്താവുന്ന ഈ അസുഖത്തെ ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്-ഭക്ഷണനിയന്ത്രണം, വ്യായാമം എന്നീ കാര്യങ്ങള്‍ മാത്രം.

ആധുനികപഠനസാഹചര്യങ്ങളും, ജോലിക്കിടയില്‍ ആകെ കിട്ടുന്ന ഭക്ഷണം 'ജങ്ക് ഫുഡ്‌' ആണ് എന്നതും, വീട്ടമ്മമാര്‍ ജോലിക്ക് പോകുന്നതും തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ ഏറെയുണ്ട് ഈ ഭക്ഷ്യസംസ്കാരത്തിന് കുട പിടിക്കാന്‍.

എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഇത്തരം കാര്യങ്ങള്‍ അറിയാമെങ്കില്‍ പോലും എന്ത് കൊണ്ടോ നമ്മള്‍ മുന്നില്‍ കാണുന്ന വിഷബാധിതപദാര്‍ഥങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മടിക്കുന്നു.

എന്നും രാവിലെ പഫ്സ് കിട്ടിയില്ലെങ്കില്‍ ശ്വാസം കിട്ടാത്ത എന്റെ സുന്ദരിയായ ബാച്ച്മെയിറ്റ് മുതല്‍ കണ്ണ് തെറ്റിയാല്‍ ലെയ്സ് വാങ്ങിത്തിന്നു ആമാശയത്തിലേക്ക് പെപ്സി കോരിഒഴിച്ചു ദുരന്തം പൂര്‍ത്തീകരിക്കുന്ന എന്റെ സ്വന്തം സഹോദരന്‍ വരെ മുന്നില്‍ കുറെയേറെ ഉദാഹരണങ്ങള്‍ ഉണ്ട്.

ലഘുഭക്ഷണവും പാനീയങ്ങളും മാത്രമല്ല ഈ മാറ്റങ്ങള്‍ക്കു പിന്നില്‍.'ഡൈന്‍ ഔട്ട്‌' സംസ്കാരം ക്രമാതീതമായി മലയാളിയെ പിടികൂടിയിട്ടുണ്ട് എന്നത് വൈകുന്നേരങ്ങളില്‍ ഹോട്ടലുകളില്‍ കാണുന്ന തിരക്ക് വിളിച്ചോതുന്നുണ്ട്.വീട്ടിലെ ഒരു റൂമില്‍ നാല് പേര്‍ നാല് മോബൈലുകളിലായി 'സാമൂഹ്യജീവിതം' നയിക്കുന്ന അവസ്ഥയില്‍ കുടുംബത്തിന്റെ സന്തോഷത്തിനു ഇടക്കൊരു ഔട്ടിംഗ് നല്ലത് തന്നെ .

പക്ഷെ, വീട്ടിലെ അടുക്കളയില്‍ ആണ്ടിനും സംക്രാന്തിക്കും മാത്രം തീ പുകയുകയും കുടുംബനാഥന്‍ ഉണ്ടാക്കിക്കൊണ്ട് വരുന്നതില്‍ പകുതി തുക ഹോട്ടല്‍ മുതലാളി സ്വന്തം വീട്ടിലേക്കു അരി വാങ്ങാന്‍ എടുക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പതനം തുടങ്ങുന്നത്.

പോഷകാഹാരക്കുറവു എന്നാല്‍ ഭക്ഷണം കഴിക്കാതെ ഉണ്ടാകുന്നതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ആവശ്യമുള്ള പോഷകാംശം ആവശ്യത്തില്‍ കുറവോ കൂടുതലോ കഴിക്കുന്നത്‌ കൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന ക്രമരാഹിത്യം ആണ് യഥാര്‍ത്ഥപ്രശ്നം.

ഇതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കുഞ്ഞുങ്ങളെ സ്നേഹിച്ചു ചോറും കഞ്ഞിയും ആവശ്യത്തിലേറെ കഴിപ്പിക്കുന്ന അമ്മമാര്‍.കുഞ്ഞിനെ മടിയില്‍ കിടത്തി വായിലേക്ക് കഞ്ഞിയൊഴിച്ചു ഫെഡറല്‍ ബാങ്കിന്റെ ഏറ്റിഎം മെഷീന്‍ കാര്‍ഡ്‌ എടുക്കുന്നത് പോലെ അവര്‍ ഇഷ്ടമില്ലാതെ ഭക്ഷണം വിഴുങ്ങുന്നത് കണ്ടു സായൂജ്യമടയുന്ന അമ്മമാര്‍ !!

കൂടെക്കഴിക്കേണ്ട കറികള്‍ അവര്‍ കഴിച്ചില്ലെങ്കിലും അവര്‍ മൂന്നു നേരം കഴിക്കേണ്ട ചോറും കഞ്ഞിയും ഒരു നേരം കൊണ്ട് കഴിച്ചാല്‍ അമ്മമാര്‍ ഹാപ്പി...!

ആവശ്യത്തിനു പച്ചക്കറി (ഇപ്പോഴത്തെ പച്ചക്കറിയെക്കാള്‍ നല്ലത് സയനൈഡ് ആണെന്നത് വേറെ കാര്യം..ഒറ്റയടിക്ക് വടിയായിക്കോളുമല്ലോ !!) കുഞ്ഞു കഴിക്കുന്നില്ല എന്ന പരാതിക്ക്, അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്തു കൊടുക്കുകയേ മാര്‍ഗം ഉള്ളൂ..

ഭക്ഷണം കഴിക്കുന്നില്ല, ബിസ്ക്കറ്റും കേക്കും തികയുന്നുമില്ല എന്നൊക്കെ പറയുമ്പോള്‍ ഒന്നോര്‍ക്കണം, കുഞ്ഞുങ്ങള്‍ തനിയെ പോയി വാങ്ങിക്കൊണ്ടു വരുന്നതല്ലല്ലോ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും, വീട്ടുകാര്‍ വാങ്ങിക്കൊടുത്തിട്ടല്ലേ അവര്‍ അതിന്റെ രുചി പരിചയിക്കുന്നത്‌, അവരത് കഴിക്കുന്നത്‌..

ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരാണ്...
അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ വല്ല കട്ട്ലെറ്റോ സമോസയോ പുലാവോ ആക്കി കൊടുത്താല്‍ അവരതും കഴിച്ചു മിണ്ടാതെ ഒരു മൂലക്കിരുന്നോളും. വീട്ടിലേക്കു വാങ്ങിക്കൊണ്ടു വന്ന വിഷം കുട്ടികള്‍ കഴിക്കുന്നതിനു ഒരു അറുതി വരും.

ഇതിനു പുറമേ ഇടയ്ക്കവരെ പുറത്തെ മണ്ണിലും മഴയിലും കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ വിടാന്‍ ഉള്ള മനസ്സ് കൂടി രക്ഷിതാക്കള്‍ കാണിച്ചാല്‍ ടെമ്പിള്‍ റണ്ണിലെ ഗോറില്ലക്കും ആംഗ്രി ബേര്‍ഡ്സിലെ ഹോഗുകള്‍ക്കും അപ്പുറമുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കും.

ആവശ്യത്തിനു വ്യായാമം ഇല്ലായ്മയും പുറംലോകവുമായുള്ള സകലബന്ധങ്ങളും വലിച്ചെറിയുന്ന മൊബൈലും ടാബും ലാപ്ടോപ്പും പുത്തന്‍ഭക്ഷണശീലങ്ങളും ചേരുമ്പോള്‍ ജീവിക്കാന്‍ കെല്‍പ്പില്ലാത്ത, വെയില്‍ കൊണ്ട ചേമ്പിന്‍താള് പോലുള്ള ഒരു ജനതയാണ് നമുക്ക് മുന്നിലേക്ക്‌ വളര്‍ന്നു വരുന്നത്.

 വലിയ കുട്ടികള്‍ പുറത്തു നിന്ന് ഏതായാലും കാണുന്നതൊക്കെ വാങ്ങിക്കഴിക്കും. വീട്ടില്‍ ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ അവസ്ഥയ്ക്കും മാറ്റമാകും.

മാറ്റം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നുമാണ്, കുടുംബമാണ് സമൂഹത്തിന്റെ ആരോഗ്യം തീരുമാനിക്കുന്നത്‌. സമയമില്ലായിരിക്കാം, രോഗം വരുമ്പോള്‍ നഷ്ടപ്പെടുന്ന സമയത്തില്‍ നിന്നും അല്പം ഇങ്ങോട്ട് മറിച്ചാല്‍ മതി...കുറച്ചു മെനക്കെട്ടാലും ദൈവം തന്ന ചെറിയ ആയുസ്സില്‍ സുഖവും സ്വസ്ഥതയും നിലനിര്‍ത്താമല്ലോ..ഒരു മിനുട്ടേ, ഫോണ്‍ ബെല്‍ അടിക്കുന്നു...

ഇവിടുന്നു പെട്ടിയും പ്രമാണവുമായി കപ്പല്‍നിര്‍മാണം പഠിക്കാന്‍ ക്യുസാറ്റിലേക്ക് വണ്ടി കയറിയ ചെക്കനാണ് വിളിക്കുന്നത്‌...

''ശിമ്മുത്താ''

''എന്താടാ, ഞാന്‍ ഇവിടെ ബ്ലോഗ്ഗിക്കൊണ്ടിരിക്ക്വാ''

''ഇങ്ങള് അവിടെ കഥയും പറഞ്ഞു ഇരിക്ക്..എനിക്കിവിടെ മിണ്ടാനും വയ്യ, തിന്നാനും വയ്യ''

''എന്തേ?''

''വായ നിറച്ചും പുണ്ണ്‍''

''ബി കോംപ്ലെക്സ്  ഗുളിക വാങ്ങി കഴിക്ക്''

''ഞാന്‍ ബി കോംപ്ലെക്സ് വാങ്ങി ലാഭത്തിലായ മെഡിക്കല്‍ഷോപ്പുകാരന്‍ പുതിയ വീട് വരെ വാങ്ങി''

''അയാള്‍ക്കെങ്കിലും നിന്നെക്കൊണ്ട് ഒരു കാര്യം ഉണ്ടായല്ലോ.അതിരിക്കട്ടെ, ഇന്നലെ രാത്രിയെന്താ കഴിച്ചേ?''

"ഗ്രില്‍ഡ്‌ ചിക്കന്‍''

''ഉച്ചക്കോ?"

" ചില്ലി ചിക്കനും പൊറോട്ടയും''

''നന്നായി, നീ പച്ചക്കറി ഒന്നും കഴിച്ചു വയറു ചീത്തയാക്കുന്നില്ലല്ലോ..പുണ്ണ് മാറാന്‍ മസാലയും ചിക്കനും ഒക്കെ ബെസ്റ്റാ..ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നല്ലോ അല്ലെ കൂടെ?''

"പിന്നെ, ട്രീറ്റ്‌ അല്ലായിരുന്നോ, ഇന്നും ഉണ്ട് രണ്ടു ട്രീറ്റ്‌''

''മെഡിക്കല്‍ഷോപ്പുകാരന്‍ മറൈന്‍ ഡ്രൈവ് തന്നെ വാങ്ങിയാലും അത്ഭുദപ്പെടാന്‍ ഇല്ല മോനെ ''

അവന്‍ കാള്‍ കട്ട്‌ ചെയ്തു പോയി !!














Wednesday, November 26, 2014

സോഷ്യല്‍ മീഡിയയിലെ "മാരകരോഗി"കള്‍ !

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടല്ലോ എന്ന ഓര്‍മ്മ പോലും മനസ്സിലേക്ക് കയറി വരുന്നത്. പഠിക്കാനുള്ളത് ഇരുതലയും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ല. അതിനിടയിലാണ് അപ്രതീക്ഷിതമായി അസിയുടെ ബാപ്പ ഞങ്ങളോട് വിടപറഞ്ഞത്. സംഭവബഹുലമായിരുന്നു എഴുതാതിരുന്ന കുറച്ചുമാസങ്ങള്‍. പരീക്ഷയെക്കുറിച്ച് പറഞ്ഞു എനിക്കും കേട്ട് നിങ്ങള്‍ക്കും മടുത്തു കഴിഞ്ഞതാണല്ലോ. അത് കൊണ്ട് ഇനിയത് മിണ്ടൂല. ഇന്നിപ്പോള്‍ ഇവിടെ കഥ പറയാന്‍ വന്നതിനു കാരണമുണ്ട്.

പലരീതിയില്‍ അര്‍ബുദം പിടിമുറുക്കിയ ഒരു കുടുംബമാണ് എന്റേത്. ഉപ്പയുടെ ഉപ്പാക്ക് വയറ്റില്‍ കാന്‍സര്‍ ആയിരുന്നു. നാല് വര്‍ഷം മുന്‍പ് എന്റെ ഉമ്മയുടെ ഉമ്മ എല്ലിലെ പ്രത്യേകതരം കോശങ്ങള്‍ക്ക് ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ വന്നു മരിച്ചു.ഇടയ്ക്കു 'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്ന് പറഞ്ഞ പോലെ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതിരുന്ന ഉമ്മയുടെ അനിയത്തി, എന്റെ മേമ തൊണ്ടയിലെ കാന്‍സര്‍ അതിജീവിച്ചു വന്നു.ഒടുവില്‍, മൂന്നാഴ്ച മുന്നേ എന്റെ ഭര്‍തൃപിതാവ് ശ്വാസകോശാര്‍ബുദത്തിനു കീഴടങ്ങി.. (ഇന്നാലില്ലാഹ്)

കുറെയേറെ നല്ല സുഹൃത്തുക്കളെയും എനിക്ക് ഈ രോഗത്തിനാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഷാക്കിറ എന്നൊരു പ്രിയസ്നേഹിതയെ എനിക്ക് നഷ്ടമായത് രക്താര്‍ബുദം നിമിത്തമായിരുന്നു.

ആ രോഗത്തിന്റെ ഭീകരത ആയുസ്സിന്റെ മൂന്നു പതിറ്റാണ്ട് തികയുംമുന്നേ ആവോളം കണ്ടറിഞ്ഞത്‌ കൊണ്ട് തന്നെ കാന്‍സര്‍ എന്ന് കേള്‍ക്കുന്നത് പോലും എന്നില്‍ ഭീതി ഉളവാക്കുന്ന ഒന്നാണ്.കാന്‍സറും തുടര്‍ചികിത്സയും മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ത്ത കുറെയേറെ ജന്മങ്ങളെ കണ്ടു നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ ധൈര്യവും ദൈവാനുഗ്രഹവും തന്നെയാണ് ഏറ്റവും വലിയ മരുന്ന്.

പണ്ടത്തെ പോലെ കാന്‍സര്‍ എന്നാല്‍ മരണമല്ല. അത് ജീവിതത്തിലേക്ക് മരണമെന്ന ഇടനാഴിയിലൂടെയുള്ള ഒരു തിരിച്ചുവരവാണ്. മിക്ക കാന്‍സറുകളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ മരുന്നുകള്‍ക്ക് കീഴടങ്ങുന്നുണ്ട്.

ജീവിതത്തിന്റെ കഴുത്തില്‍ ഞണ്ട് ഇറുക്കുന്നത് പോലെ പിടി മുറുക്കുന്ന ഈ രോഗത്തെക്കുറിച്ച് ഇന്നെന്നെ ഓര്‍മിപ്പിച്ചത് ഒരു ഫോട്ടോയാണ്. രാവിലെ കോളെജിലേക്ക് പോകുന്ന വഴി പതിവു പോലെ വാട്ട്‌സ്സപ് തുറന്നപ്പോഴാണ് നടന്‍ ജിഷ്ണുവിന്റെ വളരെ ദയനീയമായ ആ ചിത്രം മുന്നില്‍ തെളിഞ്ഞത്.
ഐസിയു ആണ് രംഗം എന്നത് വ്യക്തം..കൃത്രിമശ്വാസം നല്‍കാന്‍ കഴുത്തില്‍ ദ്വാരമുണ്ടാക്കി (tracheostomy ) അത്രയേറെ അവശനായൊരു രോഗിയെ ഒരിക്കലും റൂമില്‍ കിടത്തില്ല..ബന്ധുക്കളെപ്പോലും വളരെ പരിമിതമായേ സന്ദര്‍ശിക്കാന്‍ അനുവദിച്ചു കാണൂ..


എന്ത് തന്നെയായാലും, ആ മനുഷ്യന്‍ ഒരു സിനിമാനടന്‍ ആണെന്നതിന്റെ പേരില്‍ അതീവഗുരുതരാവസ്ഥയില്‍ പോലും അദേഹത്തിന്റെ സ്വകാര്യതക്ക് നേരെ ക്യാമറ ചലിപ്പിക്കുന്ന മ്ലേച്ഛചിന്താഗതി ഒരു പക്ഷെ മലയാളിക്ക് മാത്രം സ്വന്തമായിരിക്കും...എന്നിട്ടൊരു അടിക്കുറിപ്പും..'പുകയില ഇയാളുടെ ജീവിതം തകര്‍ത്തു' !! അദേഹം മരണാസന്നനാണെന്ന് വരുത്തി തീര്‍ത്തത് പോരാഞ്ഞിട്ട് പിറകില്‍ നിന്നുള്ള ഒരു ചവിട്ടും !

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നു ഫെയിസ്ബുക്ക്‌ തുറന്നു സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഫെയിസ്ബുക്കില്‍ നല്ല പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരിക്കുന്ന, വളരെ ആക്റ്റീവ് ആയ ഒരു വ്യക്തിയെയാണ് മരണത്തോട് മല്ലടിക്കുന്നവനായി ചിത്രീകരിച്ചിരിക്കുന്നത് ! അദേഹം ഈ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്ന രീതിയിലെ മാന്യത മാത്രം മതി കുപ്രചാരണം നടത്തി ആളാകാന്‍ ശ്രമിച്ച 'ഫോട്ടോഗ്രാഫര്‍'ക്ക് മനസ്സാക്ഷിയുടെ മുന്നില്‍ തല തല്ലിച്ചാകേണ്ട ഗതി വരാന്‍..

അന്യന്റെ കാര്യത്തില്‍ തലയിട്ടു ചളമാക്കി കുളമാക്കുന്ന രീതി മലയാളിയുടെ ട്രേഡ്മാര്‍ക്ക്‌ സ്വഭാവം ആണെന്നത് എല്ലാവര്‍ക്കും അറിയാം.അയല്‍ക്കാരന്റെ അടുക്കളയിലേക്കു കൂര്‍പ്പിച്ചു വെച്ച കാതുമായി എരിവും പുളിയും ചേര്‍ന്ന വാര്‍ത്തകളുടെ നടുക്കുന്ന ഹാര്‍ഡ്ഡിസ്കുകള്‍ ആയ കുറേ മനുഷ്യരാല്‍ അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് !

ഇത്രയും കാലം  ചലച്ചിത്രതാരങ്ങളുടെ പ്രണയം, വിവാഹം, ആദ്യരാത്രി, മധുവിധു, പ്രസവം എന്ന് തുടങ്ങി വിവാഹമോചനത്തില്‍ ഒടുങ്ങുന്ന കഥകളെ കേട്ടിരുന്നുള്ളൂ..ഇന്ന് കണ്ടത് സോഷ്യല്‍ മീഡിയയുടെ അധപതനത്തിന്റെ പാരമ്യതയാണ്. മുന്‍പ് സലിംകുമാറിന് എന്തോ മാരകരോഗമാണെന്ന് പ്രചരണം വന്നിരുന്നെന്നു കേട്ടിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് തന്റെ ഒരു അഭിമുഖത്തില്‍ വളരെ വേദനയോടെ പങ്കു വെച്ച ഒരു അനുഭവമുണ്ട്...

വളരെ അപ്രതീക്ഷിതമായി മരണപ്പെട്ട സ്വന്തം അനിയന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ആശുപത്രിയില്‍ കാത്തു നില്‍ക്കുമ്പോള്‍ 'ചേട്ടാ, എന്താ ഇവിടെ നില്‍ക്കുന്നത്..ഒരു തമാശയൊക്കെ പറഞ്ഞെ,നമുക്കൊന്ന് ചിരിക്കാല്ലോ' എന്ന് പറഞ്ഞു മുന്നില്‍ വന്നു നിന്ന ആരാധകന്റെ സാമാന്യബോധത്തെക്കുറിച്ചു നിറകണ്ണുകളോടെ വിവരിച്ച ആ മനുഷ്യന്‍ ഒരു നിമിഷം മനസ്സിന്റെ തേങ്ങലായി മാറാതിരുന്നില്ല.

നാല് പേര്‍ക്ക് അറിയാവുന്ന ഒരു വ്യക്തിയുടെ രോഗവും മരണവും പോലും ആഘോഷമായി മാറ്റുന്നതിനെ ന്യായീകരിക്കാന്‍ യാതൊരു പഴുതും കാണുന്നില്ല.
മേല്‍ പറഞ്ഞ എല്ലാ കാര്യങ്ങളെക്കാളും എന്നില്‍ ലജ്ജ ഉളവാക്കുന്നത് മറ്റൊരു വസ്തുതയാണ്. ജിഷ്ണു കിടന്നിരുന്ന ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശനമുള്ള ഏതോ ഒരു സ്റ്റാഫ്‌ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്.ബന്ധുക്കള്‍ക്ക് ഇതു കൊണ്ട് നഷ്ടമല്ലാതെന്തു നേട്ടം !

ഐസിയുവിലെ കിടുങ്ങുന്ന തണുപ്പില്‍ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് അറിയാം അതിനുള്ളിലെ ഭീകരത.മരണത്തിന്റെ ഗന്ധമാണ് ആ മുറിക്കു, വല്ലാത്തൊരു മൂകത, വിചിത്രജീവികളെ പോലുള്ള കുറെ ഉപകരണങ്ങള്‍, അസെപ്ട്ടിക് പ്രികോഷന്‍ എന്ന പേരില്‍ ഡോക്ടറും നേഴ്സ്മാരും കാട്ടിക്കൂട്ടുന്ന  കുറെ പരാക്രമങ്ങള്‍, ഒറ്റപ്പെടല്‍...അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന രോഗികള്‍ക്ക് വരുന്ന ഐസിയു സൈകൊസിസ് എന്നൊരു മാനസികാവസ്ഥ തന്നെയുണ്ട്‌. തീവ്രരോഗാവസ്ഥയില്‍ പ്രിയപ്പെട്ടവര്‍ അടുത്തില്ലാതാകുന്ന ദുരവസ്ഥ സൃഷ്ടിക്കുന്ന വിഷാദരോഗം.

അതീവവേദനാജനകമായ രോഗം അനുഭവിക്കുന്നത് ചലച്ചിത്രതാരമായാലും വഴിയരികിലെ യാചകനായാലും അയാള്‍ ബഹുമാനിക്കപ്പെടെണ്ടതാണ്, അയാളുടെ വേദനയുടെ ഒരു കണികയെങ്കിലും കുറക്കാനായാല്‍ അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം.

രോഗം സൌഖ്യപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവര്‍  തന്നെ അദേഹത്തെ ബോധമില്ലാത്ത അവസ്ഥയില്‍ ചൂഷണം ചെയ്തതു രോഗശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ അപമാനകരമാണ്.പ്രസവം ചിത്രീകരിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടി വന്ന ഡോക്ടര്‍മാരെക്കുറിച്ചും വലിയ വേദനയോടെയാണ് കഴിഞ്ഞ മാസം പത്രത്തില്‍ വായിച്ചത്.

ഞങ്ങള്‍ പഠനാവശ്യത്തിനു വേണ്ടി രോഗിയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ പോലും പലതും മൂടി വെച്ചാണ് സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ പോലും പ്രതികരിക്കുക. വിശദവിവരങ്ങള്‍ പറയാന്‍ അവര്‍ക്ക് മടിയാണ്.ഓരോ വ്യക്തിക്കും സ്വന്തമായ ഒരു ലോകമുണ്ട്, അതില്‍ അവന്റെ/ അവളുടേത്‌ മാത്രമായ ചില കാര്യങ്ങളും.ഏതൊരു മനുഷ്യന്റെയും അടിസ്ഥാനഅവകാശങ്ങളില്‍ ഒന്നാണ് സ്വകാര്യത എന്നത് വ്യക്തം.

'ഡോക്ടറോട് കള്ളം പറയരുത്' എന്ന ചൊല്ല് പോലും ഒരു പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉടലെടുത്തതാകാം.. എന്തു തന്നെയായാലും, ആ സഹോദരന്റെ രോഗത്തെ അദേഹം ഒരിക്കലും ആഗ്രഹിക്കാത്ത രീതിയില്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച സുഹൃത്തെ, താങ്കള്‍ പഠിച്ച പുസ്തകങ്ങളില്‍ നിന്നും താങ്കള്‍ വായിച്ചെടുക്കാന്‍ മറന്നു പോയ ദയയുടെയും സാമൂഹ്യബോധത്തിന്റെയും പാഠങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ബോധമുള്ളവര്‍ സമൂഹ്യമാധ്യമങ്ങളില്‍ എഴുതി ചേര്‍ക്കുന്ന സഭ്യമായതും അല്ലാത്തതുമായ വരികളില്‍ നിന്നും കൂട്ടി വായിക്കാന്‍ ശ്രമിക്കുക..വരുത്തി വെച്ച വിനയാണല്ലോ!

ഇനിയെങ്കിലും, മറ്റുള്ളവന്റെ വേദനയില്‍ നിന്നും ലഭിക്കുന്ന ആത്മരതി, താങ്കള്‍ പഠിച്ച മുഴുവന്‍ അക്ഷരങ്ങളെയും അറിവിനെയും താങ്കള്‍ ചിത്രീകരിച്ച കാന്‍സറിനേക്കാള്‍ വേഗം കാര്‍ന്നു തിന്നുന്നത് കണ്ടു നില്‍ക്കാന്‍ അനുവദിക്കാതെ കൈവിട്ട സംസ്കാരത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുക..

നമ്മള്‍ വേദനിപ്പിക്കാനുള്ളവരല്ല, വേദന മാറ്റാന്‍ ഉള്ളവരാണ്...ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നവന്റെ ചിത്രം പകര്‍ത്താന്‍ ഉണ്ടായ 'ചങ്കൂറ്റം' ഒരു മനുഷ്യന് അനുയോജ്യമാണോ എന്ന് ആത്മപരിശോധന നടത്തുന്നതും നന്നായിരിക്കും..

ഐസിയു ആ മനുഷ്യന് മാത്രം കേറിക്കിടക്കാന്‍ ഉള്ള ഇടമല്ലല്ലോ, അവിടെ നാളെ നിങ്ങള്‍ക്കുള്ള ഇടം കൂടിയാകില്ലെന്നു ആര് കണ്ടു.ഇപ്പോള്‍ ദൈവവും സ്പോട്ട് ഡെലിവറിയുടെ ആളാണെന്നു ഓര്‍മിക്കുന്നതും നന്ന് !

സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇരയുടെ ഒഫീഷ്യല്‍ പേജ് ഇന്ന് നോക്കിയപ്പോള്‍ ഒരു പാട് വ്യക്തികളുടെ നല്ല വാക്കുകള്‍ അവിടെ കണ്ടു...വിവേകമുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നല്ലോ...സന്തോഷം !

ജിഷ്ണുവിനേറ്റ അപമാനം നമ്മില്‍ ഓരോരുത്തരുടെയും കരണത്ത് കൊണ്ട പ്രഹരമാണ്.രോഗം ആരുടേയും സ്വകാര്യസ്വത്തല്ല എന്ന ബോധ്യമാണ് നമുക്ക് വേണ്ടത്. നമ്മളെ കുറിച്ച് മറ്റുള്ളവര്‍ പറയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതെന്തും മറ്റുള്ളവരെ കുറിച്ച് നമ്മളും പറയാതിരിക്കുക. 

സോഷ്യല്‍ മീഡിയ അന്യനെ പച്ചക്ക് തിന്നാന്‍ ഉപയോഗിക്കുന്നതിനു പകരം നല്ല കാര്യങ്ങള്‍ക്കു ഉപയോഗിച്ചെങ്കില്‍! ആരെയും പരിഹസിക്കാനും ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഉള്ള യോഗ്യത നമുക്കില്ല...ആരുടെയെങ്കിലും കുറവുകള്‍ ചികയുന്നതിനു മുന്‍പ് അവനവന്റെ 'പൂര്‍ണതയിലെ അപൂര്‍ണതയും' ഉള്‍ക്കൊള്ളുക. ഉള്ള നേരം നമുക്ക് ചിരിയും സന്തോഷവും സ്നേഹവും പങ്കു വെക്കാമല്ലോ..

​എന്റെയോ നിങ്ങളുടെയോ കാരണംകൊണ്ട് ഒരാളുടെയും സ്വകാര്യതയ്ക്ക് ഭംഗം വരില്ലെന്ന് ​ഉറപ്പുവരുത്തണം. ഒരു ചിത്രമോ വാര്‍ത്തയോ കൈമാറ്റം ചെയ്യുംമുന്‍പ് ഒരാവര്‍ത്തിയെങ്കിലും ചിന്തിക്കാം, ഈ വാര്‍ത്ത/ചിത്രം സത്യമാണോ വ്യാജമാണോ എന്ന്. പൊതുസമൂഹത്തില്‍ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ചെയ്യുന്ന ഈ 'ആര്‍ത്തി'യെങ്കിലും നമുക്ക് ഉപേക്ഷിച്ചുകൂടെ? ഏറ്റവും ഒടുവില്‍ ദൈവസന്നിധിയില്‍ ഹാജരാവേണ്ട നീര്‍ക്കുമിളകള്‍ തന്നെയല്ലേ നമ്മളും? ഈ അപരാധങ്ങള്‍ക്ക് എങ്ങനെയാണ് നാം മാപ്പ് ചോദിക്കേണ്ടത്‌? ആരോടാണ് അത് ചോദിക്കേണ്ടത്‌? അല്ലെങ്കില്‍ ആരാണ് നമുക്ക് മാപ്പ് തരിക..!!??

Sunday, April 6, 2014

രാഷ്ട്രീയമോ, അതെന്താ???

ദേ, എന്നെയിങ്ങനെ കൊല്ലരുത്ട്ടോ. ഞാനൊരു പാവം വീട്ടമ്മയല്ലേ. പോരാത്തതിന് തടിയന്‍ പുസ്തകങ്ങള്‍ അരച്ചുകലക്കി കുടിക്കാന്‍ വിധിക്കപ്പെട്ട ഒരു പഠിതാവും. എന്താ കാര്യോന്നല്ലേ. പറയാം.

'ഇന്നത്തെ പത്രം'  വായിച്ചിട്ട്  നാല് ആഴ്ച  ആയല്ലോ എന്ന് നെടുവീർപ്പിട്ടു രാവിലെ പത്രം എടുത്ത ഞാൻ, ചിരിച്ചു മയ്യത്താകാത്തത്  ഭാഗ്യം !

വോട്ട് , വിനയം, വീരവാദം, വെറുപ്പിക്കൽ. ആകെ ഗോമഡിയോട് ഗോമഡി!. ബാർ അടപ്പിക്കുന്നു, നിവേദനം നടപ്പിലാക്കുന്നു, പെട്രോളിന് ശതമാനം കണക്കാക്കി വിലകുറക്കുന്നു. സ്ഥാനാര്‍ഥികള്‍ മംഗല്യവീടുകളിലും മരണ വീടുകളിലും ഇളിച്ചുകൊണ്ട്‌ കയറിയിറങ്ങുന്നു. ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചു ചിരിച്ചു സോയിൽ കപ്പി പത്രത്തിന്‍റെ നടുപ്പേജിലെത്തിയപ്പോ 'പിടികിട്ടാപ്പുള്ളി പിടിയിൽ'  എന്ന്  മറ്റൊരു വാര്‍ത്ത. കോമഡി ഷോയിലെ ആര്‍ട്ടിസ്റ്റുകള്‍ പത്രങ്ങളിലെ എഡിറ്റര്‍മാരായാല്‍ ഇങ്ങനെയാവും ഫലം! 'ഗലിഗാലം' എന്നല്ലാതെ മറ്റെന്തു പറയാന്‍. 'ബോബനും മോളിയു'മൊക്കെ കണി കാണാൻ കൂടി കിട്ടാത്തത് വെറുതെയല്ല !

പിന്നെ ഇവിടെ ഒരു വിശേഷമുള്ളത് രണ്ടാം വർഷത്തെ തിയറി പരീക്ഷ കഴിഞ്ഞു എന്നതാണ്. മാസാവസാനം നാല് പ്രാക്ടിക്കൽ പരീക്ഷകൾ ബാക്കി കിടപ്പുണ്ട്..ഞായറാഴ്ചപോലും പരീക്ഷ വെച്ച ഞങ്ങടെ ചക്കര യുനിവേര്സിട്ടിക്കു  നല്ലത് മാത്രം വരുത്തണേ പടച്ചോനെ എന്ന ആത്മാർത്ഥമായ പ്രാർഥനയോടെ  ഇരിക്കുന്നു. (ഈ കൊല്ലം കാലമാടന്മാർ എന്റെ ബർത്ത്ഡേയും അതിന്റെ കൂട്ടത്തിൽ മുക്കി) എത്ര സ്ഥലത്ത് ഭൂമി കുലുങ്ങുന്നു.. എവിടൊക്കെ സുനാമി ഉണ്ടാകുന്നു..

പരീക്ഷക്ക്‌  പഠിക്കാൻ ഉറക്കമൊഴിച്ചും തിന്നാതെയും ഒരു സോമാലിയൻ ലുക്ക്‌ കൈവന്നതല്ല്ലാതെ ദൈവം സഹായിച്ച് എന്നുംപറയുന്നതുപോലെ പരിഭവിക്കാന്‍ ഒരു ലോഡ് അസുഖങ്ങൾ ഒന്നും ഇത്തവണ ഇല്ല.

എന്നാലും ഒരു ആശുപത്രി മണം ഇല്ലാതെ നമുക്ക് നില്ക്കാൻ പറ്റുമോ?ഇപ്പോൾ  ഞാൻ കോഴിക്കോട് ബേബി മെമ്മോറിയൽ  ആശുപത്രിയുടെ നാലാം നിലയിൽ  ഇരുന്നു ലോകവീക്ഷണം നടത്തുകയാണ്. ഭർതൃപിതാവിന്റെ ഒരു ടെസ്റ്റ്‌ സംബന്ധിച്ച്  ഞാനും ഇവിടെ 'അഡ്മിറ്റ്‌' ആണ്. അടങ്ങി ഇരിക്കാൻ വയ്യായ്ക എന്ന അസുഖം കടുത്ത രീതിയിൽ ബാധിച്ചിട്ടുള്ളതിനാൽ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..

വനിത ,ഗൃഹലക്ഷ്മി തുടങ്ങിയ പ്രബുദ്ധപ്രസിദ്ധീകരണങ്ങൾ വായിച്ചു തീർത്തു കഴിഞ്ഞു. ചുറ്റുമുള്ള റൂമുകളിൽ ഉള്ള ഇത്തമാർ എന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു  നാദാപുരം ഭാഷയിൽ സ്നേഹം ചൊരിയുന്നു. നിഷ്കളങ്കതയുടെ ആൾരൂപങ്ങൾ.. എനിക്കാണെങ്കിൽ ഒരു വക മനസ്സിലാകുന്നുമില്ല. പാവം പെണ്‍കുട്ടി ഒറ്റയ്ക്ക് ഇരികുകയാണല്ലോ എന്ന് കരുതിയാകും.

കുറെ നേരം റോഡിലൂടെ  മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ്എണ്ണി ഇരുന്നു. കൂട്ടത്തിൽ തലങ്ങും വിലങ്ങും പായുന്ന തെരഞ്ഞെടുപ്പുപ്രചരണവാഹനങ്ങളും...കൈയും താമരയും അരിവാളും, ഒക്കെ തൂത്ത് വാരി ഓടയിൽ കളയാൻ എന്ന മട്ടിൽ ചൂലും പല രൂപഭാവങ്ങളിൽ പേറി കാവ്യാത്മകപാരഡികൾ കോഴിക്കോടിനെ ഉൽബുദ്ധർ ആക്കുന്ന കാഴ്ച. കഴിഞ്ഞ ദിവസം വാട്സാപ്പിൽ കിട്ടിയ ഫോട്ടോ ആണ് ഓർത്തത്‌.



പഴകിപ്പൊളിഞ്ഞ ഒരാചാരം പോലെ ടാക്സി ആയി  പോലും ഓടിക്കാൻ കൊള്ളാത്ത ജീപ്പും മീൻലോറിയുമെല്ലാം ആടയാഭരണങ്ങൾ അണിഞ്ഞു വിലസി നടക്കുന്നു.ഒരാൾ പോലും ഇത് ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.പാരഡി നന്നായതിന്റെ പേരില് ഞാൻ ഇന്ന് വരെ  വോട്ട് ചെയ്തിട്ടില്ല. ആരും  ചെയ്യുമെന്നും തോന്നുന്നില്ല. സത്യത്തിൽ പല പാട്ടുകളും കേട്ട് കഴിഞ്ഞാൽ അതിന്റെ യഥാർത്ഥ രചയിതാവും സംഗീതസംവിധായകനും ചങ്കു പൊട്ടി ചാകും. (ഉദാഹരണം എഴുതാത്തത് ഇരുട്ടടി പേടിച്ചിട്ടാണ്).

പത്രവും ഫെയിസ്ബുക്കും ദിവസവും ഒരു വാർത്തയും ശീലമാണ്.കഴിഞ്ഞ ഒരു മാസമായിട്ടു അത് പോലും നിർത്തി വെച്ചത് പഠിച്ചു മാർക്ക് വാങ്ങാൻ ഉള്ള ശുഷ്കാന്തി കൊണ്ടൊന്നുമല്ല.ഈ പ്രഹസനരാഷ്ട്രീയം സഹിക്കാൻ വയ്യ .

ഞാൻ രാഷ്ട്രീയവിരോധി അല്ല. ഒരു സാധാരണ വീട്ടമ്മയെക്കാൾ വിവരം എനിക്ക് ഈ വിഷയത്തിൽ ഇല്ല. കേന്ദ്രമന്ത്രിസഭയിൽ എനിക്കാകെ അറിയാവുന്നത് വിലകൂട്ടി എന്ന് പറയാൻ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രിയെയും പിന്നെ പ്രതിരോധവകുപ്പ് മന്ത്രിയെയുമാണ് .കൂടുതൽ അറിയാൻ ഒട്ടു താല്പര്യവും ഇല്ല. പെരുന്നാള്‍ വന്നാലും  നോർമൽ ഡെലിവറി കഴിഞ്ഞാലും  കോയക്കാക്ക്  ബിരിയാണി പേപര്‍ പ്ലെയിറ്റില്‍ എന്നത് പോലെയാണ് കാര്യങ്ങൾ.

അഞ്ചു കൊല്ലം കണ്ടിട്ട് കൂടിയില്ലാത്തവരുടെ അനുകമ്പ, സ്നേഹം,സഹാനുഭൂതി..അല്ലെങ്കിൽ ഇനി അഞ്ചു കൊല്ലത്തേക്ക് നാട്ടിൽ നില്ക്കാൻ പ്ലാൻ ഇല്ലാത്തവരുടെ യാത്ര പറച്ചിൽ, അങ്ങനെയാണ് ഞാനിതിനെ കാണുന്നത്. ഒരു സ്ഥാനാർഥിയുടെയും മുന്നിൽ ഇന്നുവരെ ഭാഗ്യത്തിന് പെട്ടിട്ടില്ല. എനിക്ക് ചിരി വരും ! ജനങ്ങളെ ആവശ്യം ഉള്ളപ്പോൾ മാത്രം ഉള്ള ഈ ശാസ്ത്രീയമായ ഒലിപ്പീരു പൊതുജനത്തെ കഴുതയായി പോലുമല്ല, കുതിരയും കഴുതയുമല്ലാത്ത കോവർകഴുത ആയാണ് രാഷ്ട്രീയക്കാർ കാണുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഭർത്താവായാലും ഉപ്പയായാലും ആവശ്യത്തിനു കാശ് കയ്യിൽ തരിക എന്നല്ലാതെ പൊതുവെ ഒന്നും വാങ്ങി തരാറില്ല. അത് കൊണ്ട് തന്നെ എനിക്കൊന്നറിയാം..പേഴ്സ് മെലിഞ്ഞു മെലിഞ്ഞു സീറോ സൈസ് ആകാൻ ഇപ്പോൾ പണ്ടത്തേക്കാൾ എളുപ്പമാണെന്ന്. ഒരു വിശ്വവിഖ്യാതപിശുക്കി ആണ് ഇത് പറയുന്നത് എന്ന് കൂടി ചേർത്ത് വായിക്കുക.

സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഏതെങ്കിലും  പാർട്ടിക്കാരൻ വന്നാൽ  വിപ്ലവാത്മകമാക്കി മാറ്റും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം എനിക്കില്ല..ഇതെന്റെ മാത്രം സമീപനമാണ്. വിമർശിക്കാം, പാർട്ടിനയങ്ങൾ നിരത്താം, സംവാദം നടത്താം, കയ്യാങ്കളി വരെ ആകാം..ലോകപരിജ്ഞാനം ഇല്ലാത്ത ഒരു മണ്ടിയുടെ വീക്ഷണമായി വായിക്കാം, വിരോധം ഇല്ലേയില്ല. പക്ഷെ  വലിയൊരു ശതമാനം എന്നോട് അനുകൂലിക്കും എന്ന് തോന്നുന്നു . സമീപകാലരാഷ്ട്രീയസംഭവവികാസങ്ങൾ കുടുംബത്തോടെ ന്യൂസും പത്രവും പങ്കു വെക്കാൻ ആകില്ല എന്നതിൽ വരെ സംഗതിയുടെ സ്ഥിതിഗതികൾ കൊണ്ടെത്തിച്ചിരിക്കുന്നു. കഷ്ടമാണ് !

ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങി മാവൂര് റോഡിലൂടെ നടക്കുകയായിരുന്നു.പോസ്‌റ്ററിലെ ആപ് സ്ഥാനാർഥിയെ നോക്കി 'ചെക്കൻ കൊള്ളാല്ലോ' എന്ന് ആത്മഗതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  എതിർവശത്ത് കൂടി നടന്നു വരുന്ന ഒരുത്തിയെ നോക്കി കെട്ട്യോന്‍ എന്നോട്  പറയാ..  നല്ല സുന്ദരി അല്ലേ എന്ന്! കൊടുത്താല്‍ കോഴിക്കോടും കിട്ടുമെന്ന് അപ്പോൾ മനസിലായി! ഏതായാലും ആപ് ഒരു  ന്യൂ ജനറേഷൻ പനി കണക്കിന് പടർന്നു പിടിക്കുന്നുണ്ട്..അവർ ഇനി വല്ലതും ഉണ്ടാക്കുമോ എന്ന് കണ്ടറിയണം..

ഭാര്യക്കും ഭർത്താവിനും ഒരു പോലെ വായിൽ നോക്കാൻ സാധിക്കുന്ന കോഴിക്കോട്! അതായിരുന്നോ ഗാന്ധിജി കണ്ട സ്വപനം എന്ന് ചിന്തിക്കവേ, എന്റെ രാഷ്ട്രീയനിരീക്ഷകൻ ആപ്പനെ നോക്കി തന്റെ ഏറ്റവും പുതിയ നയം വ്യക്തമാക്കി..നാട്ടിലെ തെരഞ്ഞെടുപ്പിൽ ആപ്പ് വെക്കാൻ ആളുണ്ടായിരുന്നെങ്കിൽ ഒരു ഹരം വന്നേനെ എന്ന്..അതാണ്‌ സംഗതി, ഹരം ! ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന് ഒന്നോ രണ്ടോ മാസത്തേക്ക് ഒരു ആവേശവും ഹരവും..പിന്നെ എന്ത് വാഗ്ദാനം എന്ത് നിവേദനം ! ഹമാരാ കാം ഹം തന്നെ ചെയ്യണം..ഒരാളും വരൂല..അത് തന്നെ !

ഇവിടെ റോഡ്‌ നന്നാക്കാൻ ഫണ്ട്‌ ഇറക്കേണ്ട എം പി മുതൽ രാഷ്ട്രീയ-അന്താരാഷ്ട്രീയ കാര്യങ്ങൾ നോക്കേണ്ട പ്രധാനമന്ത്രി വരെ ഓൾ ആർ മാത്തെമാറ്റിക്സ്.

ഒരാൾക്ക്‌  ക്രിമിനൽ പശ്ചാത്തലം,മറ്റൊരാളുടെ കുടുംബജീവിതം കട്ടപ്പൊക, വർഗീയത, പാരമ്പര്യം.. വ്യകതിഹത്യയുടെ അത്യന്തം നീചമായ തലങ്ങളിൽ എത്തുന്നു പല വിമർശനങ്ങളും. അണികളുടെ രോഷപ്രകടനം കാണുമ്പോൾ ഫെയിസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു ഓടിരക്ഷപ്പെട്ടാലോ എന്ന് പോലും തോന്നി പോകും. നരേന്ദ്ര മോഡിയെ മോടി കൂട്ടി കൂട്ടി ആൾ ഇപ്പൊ കോമഡി കഥാപാത്രമായി മാറിയ മട്ടാണ്.സോണിയ ഗാന്ധി തട്ടമിട്ടു നില്പ്പുണ്ട് ജങ്ങ്ഷനിൽ. എല്ലാവരും അവനവനാൽ കഴിയും വിധം വിഡ്ഢിവേഷം കേട്ടുന്നുണ്ട്. പറഞ്ഞിട്ടെന്താ!

കൂടി പോയാൽ ഒരു മാസത്തെ പൊലിമ, അതാണ്‌ വിജയിക്കുള്ള 'മധുവിധുകാലം'..പിന്നെ ജനങ്ങളെ ഓർക്കുന്നത് അഞ്ചു വർഷം കഴിഞ്ഞായിരിക്കും.ഇതെല്ലാം അറിഞ്ഞിട്ടും ഈ പ്രക്രിയയിൽ ഉള്ള ജനകീയപങ്കാളിത്തം എന്നെ അതിശയിപ്പിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യത്തിൽ വിശ്വാസം അർപ്പിക്കുന്ന ഭാരതീയസമൂഹത്തിന്റെ ചിന്താഗതി അഭിനന്ദനാർഹം തന്നെയാണ്..

ഏതായാലും, പണ്ട് മെഡിക്കൽ എന്ട്രൻസ് പരീക്ഷ എഴുതി കൊണ്ടിരുന്ന കാലത്ത് മൾടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കൊടുവിൽ  ഉണ്ടാകാറുള്ള ഒരു ഓപ്ഷൻ ഉണ്ടായിരുന്നു.'none of the above'..(NOTA) ആ ഓപ്ഷൻ ഒരിക്കലും ചതിച്ചിട്ടില്ല.വോട്ട് പരസ്യപ്പെടുത്തരുത് എന്നാണ്. പക്ഷെ തെരഞ്ഞെടുപ്പിന് ഇത്രയും ദിവസങ്ങള്ക്ക് മുൻപേ ഞാൻ പരസ്യപ്പെടുത്തുന്നു, ഉളുപ്പില്ലാത്ത രാഷ്ട്രീയത്തിന്റെ ഇരട്ടമുഖത്തേക്ക് വലിച്ചെറിയുന്ന എന്റെ നിഷേധം. വോട്ട് ചെയ്യൽ എന്റെ കടമയാണ്..അത് ആർക്കും നൽകാതിരിക്കൽ എന്റെ  തീരുമാനവും. ഒരു മാറ്റവും അത് കൊണ്ടുണ്ടാകില്ല..പക്ഷെ എനിക്കെന്റെ മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കാമല്ലൊ..




Thursday, March 13, 2014

കുറച്ചൂടെ നേരത്തേ ആവായിരുന്നു...ലെ?

ടൂർണമെന്റിന്  നാലുദിവസം മുൻപ് കാലുളുക്കിയ ഫുട്ബോൾ താരത്തിനെ കണ്ടിട്ടുണ്ടോ?? ദേ .. എന്റെകൂടെ ഇരിപ്പുണ്ട്. ആ അവതാരം മറ്റാരുമല്ല. വോ മേരാ കെട്ട്യോൻ ഹേ..!

സന്തോഷ്‌ ട്രോഫിയൊന്നുമല്ല കേട്ടോ. അപ്പുറത്തും ഇപ്പുറത്തും ഉള്ള പയ്യന്മാരുടെ ഫുട്ബോൾ  ടീമുകൾ തമ്മിലുള്ള സൌഹൃദമത്സരമാണ്. ഇതിലേതോ ഒരു ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് കേട്ടു. ഈ എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുന്ന കുട്ടികളുടെ ടീമിന്റെ ആകാനാ സാധ്യത. അങ്ങനേം ഒരു ടീമുള്ളതായി കേട്ടിരുന്നു.

ഞാൻ കാണാതെ എന്‍റെ ബ്ലോഗ്‌' അങ്ങേരു ഫോണിൽ വായിക്കാറുണ്ടെന്നു അറിയാവുന്നത് കൊണ്ടു പറയുവാ; ഇത് കാണുന്നതോടെ ഒന്നുകിൽ എന്റെ പണി തീരും അല്ലെങ്കിൽ ബ്ലോഗ്ഗിന്റെ പണി തീരും. കായികതാരം ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണും എന്ന ധൈര്യത്തിൽ ബാക്കികൂടി നിങ്ങള്‍ കേട്ടാലും..

കൃത്യമായി പറഞ്ഞാൽ വാലെന്റൈന്സ് ഡേയുടെ തലേന്ന് രാവിലെയാണ് ബൂട്ടിട്ട കാൽ മടക്കിച്ചവിട്ടി എന്റെ പ്രിയതമൻ വികലാംഗനായത്. അന്ന് വൈകിട്ട് മഞ്ഞക്കളർ മരുന്ന് കൊണ്ട് ഭംഗി കൂട്ടിയ കാലിലെ കെട്ടിന്റെ ചിത്രം വാട്ട്‌സ്സപ് ചെയ്തു തരുകയും ചെയ്തു.. രാത്രി ഞൊണ്ടി  വന്നപ്പോഴാണ് സംഗതി കാര്യത്തിലാണെന്ന് എനിക്ക് പിടികിട്ടുന്നത്. ഡോക്ടറെ കാണിക്കാൻ പറഞ്ഞപ്പോൾ വൈദ്യരെ കാണിച്ചെന്നു ഉത്തരം. വൈദ്യരെങ്കിൽ വൈദ്യര്. അങ്ങനെ 90 വയസ്സായ അപ്പൂപ്പനെ പോലെ കഷായവും അരിഷ്ടവും ഒക്കെയായി മൂപ്പർ ബെഡ്റൂമിൽ അഡ്മിറ്റായി.

പിറ്റേന്ന് രാവിലെ കാൽവേദന  എങ്ങനെയുണ്ടെന്നു വിളിച്ചു ചോദിച്ചു. പരീക്ഷക്ക്‌ പഠിക്കാൻ ഞാൻ  ലോങ്ങ്‌ ലീവിൽ സ്വന്തം വീട്ടിൽ ആയിരുന്നത് കൊണ്ടും കാലൊടിഞ്ഞ കുരുവിക്ക് വീട്ടില് പോകേണ്ട അത്യാവശ്യം ഉള്ളത് കൊണ്ടും ഞങ്ങൾ ഒന്നിച്ചായിരുന്നില്ല.

കൊലപാതകം, ദേഹോപദ്രവം, പീഡനം തുടങ്ങിയവയെ കുറിച്ച് കുലങ്കഷമായി (?) പഠിച്ചു പ്രണയദിനത്തിൽ ഫോറെന്സിക്ക്  മെഡിസിൻ പരീക്ഷ എഴുതാൻ പോകുന്ന എനിക്ക് കിട്ടിയ നിർദേശം ബസ്‌ സ്റ്റോപ്പിൽ നില്ക്കാൻ. കാത്തു നിന്നു..ദോഷം പറയരുതല്ലോ..ഉളുക്കിയ കാലിന്റെ അത്രേം നീളമുള്ള തണ്ടിന്റെ മുകളിൽ രണ്ടു ചുവന്ന റോസ് കൊണ്ട് വന്നു തന്നു .വയ്യാത്ത കാലും വെച്ച് രാവിലെ പോയി വാങ്ങിയത്..പഠിച്ചിട്ടില്ലെങ്കിൽ  എന്താ...നമ്മൾ ഹാപ്പി..

തിയറി പരീക്ഷകൾ കഴിഞ്ഞു കാലു വേദനിക്കുന്ന താരത്തെ നോക്കാൻ അന്ന് രാത്രി ഡ്യൂട്ടിക്ക് കേറുകേം ചെയ്തു. ഞൊണ്ടൽ അത്യാവശ്യം സ്ട്രോങ്ങ്‌ ആയിരുന്നത് കൊണ്ട് അദേഹത്തിന്റെ ഉമ്മയും, ഒന്ന്  പനിച്ചാൽ നാല് ഡോക്ടറെ കാണിക്കുന്ന എന്റെ ഉപ്പയും ഉമ്മയും പറഞ്ഞിട്ടും 'മേരാ  വൈദ്യർ  മഹാൻ' എന്നും  പറഞ്ഞു ഒറ്റക്കാലിൽ ഒറ്റ നില്പ്പ് ! എന്നാൽ പിന്നെ അങ്ങനെ ആകട്ടെ എന്ന് ഞാനും...കുഴമ്പ് തേപ്പ്, ചൂട് പിടിത്തം..റൂമിന് ഒരു മാതിരി പ്രസവിച്ചു കിടക്കുന്ന മുറിയുടെ ഗന്ധം..വേദന ഒട്ടു കുറയുന്നുമില്ല...

എന്തിനു പറയുന്നു..2 ആഴ്ച, പറഞ്ഞത് കേൾക്കാതെ ഏന്തി വലിഞ്ഞു നടന്നു..പിന്നെ അവസാനം ഇങ്ങോട്ട് പറഞ്ഞു,"നമുക്ക് ഡോക്ടറെ കാണാം!" എക്സ് റേ എടുത്തു. ഡോക്ടറോട് വൈദ്യരെ കുറിച്ച് മിണ്ടരുതെന്ന് അവിടെ രോഗികളെ വിളിക്കാൻ നില്ക്കുന്ന ഇത്തയുടെ ഉപദേശം കേട്ട്  'ആഴ്ചകളോളം  ഉളുക്കിന്റെ വേദന സിമ്പിൾ ആയി സഹിക്കാൻ എനിക്കാകും..ഞാനേ...ക്ഷത്രിയരക്തമാ' എന്ന ഭാവത്തിൽ ഒരു ചികിത്സയും 'തേടാത്ത ' നിഷ്കളങ്കൻ രോഗവിവരങ്ങൾ മൊഴിഞ്ഞു.

വിവരമുള്ള വല്ല ആയുർവേദഡോക്ടറെയും കാണിക്കാതെ കണ്ണിൽ കണ്ട വൈദ്യരെ പോയി കണ്ടതിന്റെ ശുണ്ഠി കുറച്ചു എനിക്കും ഉണ്ടായിരുന്നു. ശാസ്ത്രീയമായ അടിത്തറ ഇല്ലാതെ ഉളുക്കിയ ഭാഗം വലിച്ചും നീട്ടിയും ഉഴിയിച്ചതാകാം ഏകദേശം ഒരു മാസമായിട്ടും വേദന മാറാതെ നില്ക്കാനുള്ള കാരണം .ഉഴിച്ചിലും കെട്ടലും  ഒക്കെ കഴിഞ്ഞാണ് ഞാനും ഞങ്ങളുടെ വീട്ടുകാരും ഇത് കാണുന്നത് തന്നെ. അവിടെ കൊടുത്ത കാശ് എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വല്ല ഡയറിമിൽക്കും വാങ്ങി തിന്നേനെ !

ഒരു മാസമാകുന്നു. ഡോക്ടറെ കണ്ടശേഷം വേദന കുറച്ചു കുറഞ്ഞു. മാറിയിട്ടില്ല.അന്ന് ഡോക്ടർ പറഞ്ഞത് ' navicular bone contusion' ഉണ്ടായിട്ടുണ്ട് എന്നാണ്. കോശങ്ങളിലെ മുറിവ് കാരണം എല്ലിനു സമീപം അല്പം രക്തം കിനിഞ്ഞിറങ്ങി കാണണം(പുറത്തു മുറിവ് ഉണ്ടാകാതെ തന്നെ). ആദ്യമേ ശരിയായ ചികിത്സ കിട്ടാത്തത് കൊണ്ടാകാം ഇത്രയും സമയം എടുക്കുന്നത്. നീരും ഉണ്ട്..ഒക്കെ 'സ്വാഭാവികം'..വേദന സഹിക്കുന്നതു കാണുമ്പോൾ പാവം തോന്നുന്നു..പറഞ്ഞിട്ട് കാര്യല്ല..വൈദ്യരുടെ സ്വന്തം മുത്തിന്റെ കാലിൽ നല്ല വീക്കം ഉണ്ട്. നാളെ പിടികൂടി ഒന്ന് കൂടി ഡോക്ടറെ കാണിക്കണം.
------------------------------------------------------- (())-------------------------------------------------------

ഇന്ന്  ഡോക്ടറെ കാണിച്ചപ്പോഴാണ്‌ അല്പമെങ്കിലും ആശ്വാസം കിട്ടിയത്.ആയുർവ്വേദം, യുനാനി എന്നൊക്കെ പറഞ്ഞു വരുന്നവരോടോന്നും യോഗ്യത ചോദിക്കാനും ആളില്ല,  പണി കിട്ടിയവരൊന്നും മിണ്ടുകയും ഇല്ല.എന്തിനു പറയുന്നു മേരാ അപ്നാ മഹാൻ  പോലും ചുപ്പ്ചാപ്. ഇരട്ടപ്പണി  കിട്ടിയപ്പോ ഒരു പൊട്ടൻചിരി ചിരിച്ചു ആൾ പറഞ്ഞ ഡയലോഗ്  ദേ ഇങ്ങനെ:

''നമുക്ക് കുറച്ചു നേരത്തെ ഡോക്ടറെ കാണിക്കായിരുന്നു അല്ലെ''

നമ്മുടെ കൂട്ടത്തിലും ഉണ്ട് ഒരുപാട് പേര്‍. അസുഖം വന്നാല്‍ നിസാരമായി കരുതുന്നവര്‍. എന്നിട്ട് ആരുടെയെങ്കിലും ഉപദേശം കേട്ടു സ്വയം ചികിത്സയും നടത്തും അല്ലെങ്കിൽ ചികിത്സിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും വ്യകതമല്ലാത്ത മേൽ പറഞ്ഞ തരം ചികിത്സകർക്ക് തല വെക്കും.

അസുഖം വന്നാല്‍ മുന്‍പ് ഡോക്ടര്‍ വീട്ടിലെ മറ്റാര്‍ക്കെങ്കിലും കുറിച്ച് കൊടുത്ത മരുന്നിന്‍റെ ബാക്കി എടുത്തു കഴിക്കുന്നതും അപൂർവമല്ല. ഇതൊരു വലിയ അപകടമാണ്. ഓരോ അസുഖത്തിനും സമയവും സന്ദര്‍ഭവും ഉണ്ട്. രോഗികളുടെ ശാരീരികക്ഷമതയും  പ്രായവും നോക്കിയാണ് ഡോക്ടര്‍ മരുന്നിനെഴുതുക. അസുഖം ഒന്നാണെങ്കിലും അതിന്‍റെ സാഹചര്യം വേറെവേറെ ആയിരിക്കും.

സ്വയം പീഡനത്തിനു ശരീരത്തെ വിധേയമാക്കാതെ നല്ലൊരു ഡോക്ടറെ കാണിക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടതു. ഒരു അസുഖത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ആ അസുഖം കഴിഞ്ഞാല്‍ നശിപ്പിക്കണം. ഡോക്ടര്‍ പറഞ്ഞ പ്രകാരം മരുന്ന് കൃത്യമായി കഴിക്കുകയും വേണം. അസുഖം വന്നാല്‍ 'അത് ദൈവം മാറ്റിക്കോളും' എന്ന് പറഞ്ഞു രോഗത്തിന്റെ അളവു കൂട്ടാതെ ഒരു ഡോക്ടറെ കാണിക്കുക. നിങ്ങൾക്ക് അസുഖം തന്ന ദൈവം തന്നെയാണ് ഈ ഡോക്ടര്‍മാരെയും സൃഷ്ടിച്ചിരിക്കുന്നത്.

തീരെ ചെറിയൊരു പനി മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ ഗുരുതരമാണ്. ഒരസുഖവും നിസാരമല്ലാത്തത് പോലെ സാരവുമല്ല. കൃത്യ സമയത്ത് വിദഗ്ധ പരിചരണം (Treatment) ലഭിച്ചാല്‍ രോഗിക്ക് കൂടുതല്‍ ആശ്വാസം കിട്ടും. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ ജീവനും കിട്ടും. അല്ലെങ്കില്‍ സ്വാഹ! 

ചെറിയ അസുഖങ്ങൾക്ക് മരുന്ന് വീട്ടിൽ സൂക്ഷിക്കണം എന്നത് നേര്. അതിൽ ഈ പറഞ്ഞ ഉളുക്കും ചതവും ചെറിയ പനിയും ചുമയും എല്ലാം പെടും. അത് ഉപയോഗിക്കാൻ ഉള്ള സമയപരിധി അല്പം സാമാന്യബുദ്ധിയോടെ തന്നെ നിർണയിക്കണം .TB വന്നു നാല് ആഴ്ച കഴിഞ്ഞും കോറെക്സും പാരസെട്ടമോളും കഴിച്ചു ഇരുന്നാൽ ആൾ ബാക്കിയുണ്ടാകില്ല..

ക്ലൈമാക്സ് : ഈ പോസ്റ്റ്‌ എഴുതി കൊണ്ടിരിക്കുന്നതിനിടെ എന്റെ കഴുത്തുളുക്കി..രാവിലെ ഉറങ്ങി എണീറ്റപ്പോ കഴുത്ത് അനക്കാൻ വയ്യ..സാരല്ല..അല്ലെ?അടി പാർസൽ വരാൻ ഉള്ളത് കൊണ്ട് കിട്ടുമ്പോ നേരെ ആയിക്കോളും...നിങ്ങൾ  പോയി കമന്റ്‌ ഇട്...ഞാൻ അങ്ങേരു വരുന്നുണ്ടോന്നു നോക്കട്ടെ...

Thursday, February 27, 2014

സ്വയമെന്നു പേർ ; ബാക്കി ജീവിക്കുന്നവർക്കും..

എന്തോ എനിക്കെഴുതാനുള്ളത് അത്രയും മരണത്തെ കുറിച്ചായി പോകുന്നത് പോലെ..ക്ഷമിക്കണം, ഒരിക്കലും ദുഃഖം  പങ്കു വെക്കാൻ ഇഷ്ടമുള്ള ആളല്ല ഞാൻ...ഗതി കെട്ടാൽ അല്ലാതെ ഒരാൾക്ക്‌ മുന്നിലും കരയുന്ന ശീലവുമില്ല...പക്ഷെ ഇന്ന്, വീണ്ടും ഒരു അപ്രതീക്ഷിത വേർപാട്..ആത്മഹത്യ ...

കണ്ടാൽ ചിരിക്കുന്നതിൽ അപ്പുറമുള്ള ബന്ധം അവനുമായി ഇല്ല..കോളേജിൽ ഏറ്റവും  നന്നായി പഠിക്കുന്നവരിൽ ഒരാൾ..ആർക്കും  പറയാൻ ഒരു കാരണവുമില്ല..എന്തായാലും..600 പേർ ആയിരുന്നു ഞങ്ങൾ..ഇനി 599..

ആദ്യമായല്ല ജീവിതത്തിൽ ആത്മഹത്യയെ അഭിമുഖീകരിക്കുന്നതു..അന്ന് പോയത് സമപ്രായക്കാരിയായിരുന്നു..ഇന്ന് രണ്ടു വയസ്സിനു ഇളയവൻ..


മനസ്സിന്റെ അപക്വമായ തീരുമാനങ്ങൾ..മരിച്ചു കഴിയുമ്പോൾ ആയിരം വിശകലനങ്ങൾ..ഉണ്ടായ മുറിവിൽ കത്തി കയറ്റി രസിക്കുന്നവർ..പ്രേമനൈരാശ്യം, കുടുംബപ്രശ്നം, പഠനം...എന്തെല്ലാം ഊഹങ്ങൾ കേൾക്കണം..മരണം അത് സ്വഭാവികമെങ്കിലും അസ്വാഭാവികമെങ്കിലും അർഹിക്കുന്ന ഒരു സ്വകാര്യത ഉണ്ട്, ബഹുമാനം ഉണ്ട്...അത് മറക്കുന്ന സമൂഹത്തെ വല്ലാതെ വെറുത്തു പോകുന്നു..

ഇത്ര മാത്രം സംസാരിക്കാൻ എന്തിരിക്കുന്നു...ആ വ്യക്തിക്ക് സ്വകാര്യമായ എന്തോ വേദന ഉണ്ടായിരുന്നിരിക്കണം... അവനെ/അവളെ ബാധിക്കുന്ന ആ പ്രശ്നത്തിൽ നിന്നും രക്ഷപെടാൻ മനസ്സിനു തോന്നിയ വിഡ്ഢിത്തം...

ആത്മഹത്യയെ ഒരു തരി പോലും അംഗീകരിക്കുന്നില്ല..പ്രോത്സാഹിപ്പിക്കുന്നുമില്ല..പക്ഷെ വിയോഗങ്ങൾ സഹിക്കാൻ ഒരു ആയുഷ്കാലം ഭൂമിയിൽ തളചിടപ്പെടുന്നവർക്ക് തീരാനോവായി ചോദ്യം ചോദിക്കുന്നവർ 'ആരാൻറെ അമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്' എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ചെയ്യുന്നത്..

ഫെയിസ്ബൂകും വാട്ട്‌സാപും ഒരു തലമുറയെ 'സമൂഹ്യജീവികൾ' ആക്കാൻ കച്ച കെട്ടി ഇറങ്ങുമ്പോൾ സത്യത്തിൽ മുൻപത്തേക്കാൾ ഒറ്റപ്പെട്ട ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്  എന്ന് തോന്നുന്നു.  ആൾക്കൂട്ടത്തിൽ തനിച്ചാകുന്ന പോലെ..താനും തന്റെ മൊബൈലും..

പോരാത്തതിന് ഞങ്ങളെ പോലെ 'പുസ്തകം അരച്ച് കലക്കി കുടിക്കെണ്ടവർ' കൂടിയാകുമ്പോൾ ഒറ്റപ്പെടൽ പൂർത്തിയാകുന്നു..പരീക്ഷ എന്നും പറഞ്ഞു വാതിൽ അടച്ചിട്ടു ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി...ചെറിയ പ്രശ്നങ്ങൾക്ക് പോലും പൊട്ടിത്തെറിച്ചും നെഞ്ച് തകർത്തും നടക്കുന്ന യൗവനത്തിന്റെ മൂർത്തീഭാവങ്ങൾ ആകാൻ വേറെ കാരണങ്ങളും അന്വേഷിക്കേണ്ടതില്ല...

പണ്ടും ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്..ഇന്ന് പക്ഷെ മുൻപത്തേക്കാൾ ദുഃഖങ്ങൾ പങ്കു വെക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും പുറമേ ഉള്ള ചിരികൾ മാത്രം ബാക്കിയാകുന്നു..ഇന്ന്  മരിച്ച സുഹൃത്തിനെ ഒരു പുഞ്ചിരിയോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല..അത് കൊണ്ട് തന്നെയാണ്  അതിരാവിലെ അപശകുനം പോലെ റിംഗ് ചെയ്ത ഫോണ്‍ എടുത്തു വിവരം അറിഞ്ഞ ഞാൻ 'ഇന്ന് ഏപ്രിൽ ഒന്ന് അല്ലല്ലോ..?? ' എന്ന് വിളിച്ച ആളോട് ചോദിച്ചതും..

'ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല'..ഓർമ വെച്ച നാൾ മുതൽ സിനിമകളിൽ കേൾക്കുന്ന വാചകമാണ്...ശരിയാണ്..ഒരു പ്രശ്നവും അത് കാരണം മായുന്നില്ല. മാത്രവുമല്ല, മരണപ്പെട്ട വ്യക്തിയുടെ സ്വന്തമായവർക്ക് ഒരു ആയുഷ്കാലം അനുഭവിക്കാൻ ഉള്ളത് വെച്ച് നീട്ടിയാണ് തന്നിഷ്ടത്തിന്റെ പേരിൽ അകന്നു മാറുന്ന ഓരോ ആത്മാവും വിട വാങ്ങുന്നത്.

മുക്കാൽ ഡോക്ടർ ആയ ഒരുവന് എന്ത് ചെയ്‌താൽ മരിക്കും എന്ന് ഒരാളും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല (ജീവൻ നില നിർത്താൻ പഠിക്കുന്ന ഞങ്ങൾ സ്വാഭാവികമായും ആയാസരഹിതമായ മരണത്തെ കുറിച്ചും  ബോധവാൻമാർ ആയിരിക്കുമല്ലോ )...മാസങ്ങൾക്ക് അപ്പുറം പേരിനു  മുന്നില് dr. എന്ന് പൂർണ അധികാരത്തോടെ വെക്കാമായിരുന്നു..എന്നിട്ടും...

ആത്മഹത്യാപ്രവണത ഒരു രോഗമാണ്..ചികിത്സയുള്ള രോഗം..സ്വയം നശിപ്പിക്കാൻ തുനിയുന്നവർക്കു ഒരു നിമിഷത്തെ തിരിച്ചറിവ് തോന്നുന്നുവെങ്കിൽ മനൊരൊഗവിദഗ്ദനെ കണ്ടു ചികിത്സ തേടുക തന്നെ വേണം..

ഒരു നിമിഷത്തെ തോന്നലും,അത് നില നിന്ന് സാഹചര്യവും അനുകൂലിച്ചാൽ നഷ്ടപ്പെടുന്നത് ഒരു വില പിടിപ്പുള്ള ജീവൻ മാത്രമല്ല..ആ ജീവനിൽ പ്രതീക്ഷകൾ നില നിർത്തുന്ന കുറെയേറെ ജീവനുകൾ കൂടിയാണ്..ഒരു ആയുഷ്കാലം ഉമിത്തീയിൽ ഇട്ടതു പോലെ നീറാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..

ആത്മഹത്യക്ക് ശ്രമിച്ചവരെ കുറ്റപ്പെടുത്താനും കളിയാക്കാനും നടക്കുന്നവർ തീർച്ചയായും സ്വയം തൽസ്ഥാനത് നിർത്തി ചിന്തിച്ചു നോക്കുന്നത് നല്ലതാണ്..അവർ ദയവു അർഹിക്കുന്നില്ല എന്നൊക്കെയുള്ള ജല്പനങ്ങൾ ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ വലിയ മണ്ടത്തരമായാണ് ഞാൻ വിലയിരുത്തുന്നത്..

കാരണം വിലയിരുത്തുന്നവന്റെ മനസ്സിന്റെ ബലം മരണത്തെ ആഗ്രഹിക്കുന്നവന്റെ മനസ്സിന് ഉണ്ടായിരുന്നെങ്കിൽ അവർ ഇത് ചെയ്യില്ല... അവർക്ക് ചിലപ്പോൾ ആകെ വേണ്ടത് കേൾക്കാൻ ഒരാളെ ആയിരിക്കും..അതിനു ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള രണ്ടു കാര്യങ്ങൾക്കാണ് ഇപ്പോൾ ഡോളർ പോലും തോറ്റു പോകുന്ന വില..

സമയം...
കേൾക്കാൻ  ഉള്ള മനസ്സ്...

പ്രിയപ്പെട്ടവർക്ക് മാറാത്ത മുറിവായ്‌ തീരാൻ ഉള്ള ദുർവിധി നമ്മിൽ ഭവിക്കാതിരിക്കട്ടെ...

പുഞ്ചിരിക്കുന്ന മുഖത്തോടെ തന്നെ മനോവിഹായസ്സിൽ നീയെന്നും ജീവിക്കും കൂട്ടുകാരാ...നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...












Monday, February 17, 2014

ജീവിതത്തിലേക്കൊരു ബോണസ്

മോഡൽ പരീക്ഷയുടെ മേളം കഴിഞ്ഞു...
ഇനി കൊടുങ്കാറ്റിനു മുന്നിലെ ശാന്തത എന്ന് പറഞ്ഞപോലുള്ള കാലമാണ്..സ്റ്റഡി ലീവ്.. ഒരു മാസം ഉറങ്ങിയും തിന്നും പഠിച്ചും..മോഡൽ കൊണ്ടുപോയ ദിനചര്യകളെ പിടിച്ചുകെട്ടി കുടുംബത്തെ ഒക്കെ കണ്ടു സന്തോഷമായി ഇരിക്കാൻ കിട്ടിയ സമയം...

അങ്ങനെ സ്വാതന്ത്ര്യംകിട്ടിയ സന്തോഷത്തിൽ  രണ്ടുദിവസംമുന്നേ പൂർവാധികം  ശക്തിയോടെ ഭർതൃഗൃഹത്തിൽ  മരുമകളായി ഞാൻ ചാർജ് എടുത്തു. എന്റെ വീട്ടിൽനിന്ന്  5 മിനിറ്റ് നടക്കാനുള്ള ദൂരമാണ് സസുരാലിലെക്കു.. നേരംപുലരുമ്പോൾ ഉത്തമയായ ഭാര്യ, അത്യുത്തമയായ  മരുമകൾ ..ഒന്ന്നും പറയണ്ട..

വിശ്വരൂപം: ഉച്ചസമയമായാൽ സ്വന്തംവീട്ടില് ലാൻഡ്‌ചെയുന്നു. പഠിത്തം..
ചിത്രം വര(ഫൊറൻസിക്ക് മെഡിസിൻ റിക്കോർഡിൽ തോക്കും ബോംബും എല്ലും പല്ലുമൊക്കെ വരയ്ക്കുന്ന കാര്യമാണ്)...സിനിമകാണൽ..ഒച്ച,വിളി,അനിയനുമായി വഴക്ക്, മോനുമായി വക്കാണം. ഉപ്പയെയും ഉമ്മയും ചെവിതല കേൾപ്പികാതിരിക്കൽ (എന്നെക്കാൾ പക്വത എന്റെ മോനാണ് എന്നാണ് വിദഗ്ദമതം) ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു ജീവിതം..

ഇന്നലെ രാത്രി, അസിയുടെ (ഷിംന അസീസിലെ 'അസീസ്‌ ' രണ്ടു പേരാണ്; ഉപ്പക്കും ഭർത്താവിനും ഒരേ പേരാണ്.. വിവാഹശേഷം പേര് മാറ്റേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവതി ആണ് ഞാൻ..ഈ പറഞ്ഞ അസി മേരാ കെട്ട്യോൻ ഹേ ) വീടിന്റെ അടുത്ത് ഒരു പരിപാടി ഉണ്ടായിരുന്നു..ഹൌസ് വാർമിംഗ്..(ഞങ്ങടെ നാട്ടിൽ 'കുടിയിരിക്കൽ' എന്ന് പറയും..കേറിതാമസം, വീട് കൂടൽ,കുറ്റൂശ അങ്ങനെ കുറെ പര്യായപദങ്ങൾ ഉണ്ട്.. ഇഷ്ടമുള്ളത് എടുത്തു ഫിറ്റ്‌ ചെയ്തോ..)

വൈകുന്നേരം ഒരു പറ്റം നാത്തൂന്മാരെയും അവരുടെ ഒരു  ജാഥക്കുള്ള കുട്ടികളെയുംകൂട്ടി ഞാൻ പൊയ്ക്കാൽ പോലുള്ള ഹീലിന്മെൽ കേറി അങ്ങ്  നടന്നു.. 

പതിവ് പോലെ പരദൂഷണം, പൊട്ടിച്ചിരി ,ഫുഡ്‌ അടിക്കൽ  തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ഞാനും ഭർത്താവിന്റെ ജ്യേഷ്ഠപത്നിയും അവരുടെ പത്തു മാസം പ്രായമുള്ള മകളും കൂടി വീട്ടിലേക്കു തിരിച്ചു .. ഭർത്താവിന്റെ വീടിന്റെ തൊട്ടടുത്താണ് പരിപാടി..

ചെങ്കുത്തനെയുള്ള ഇറക്കമാണ്.. ചരൽ ഇട്ട വഴി..ഹീലിന്മെൽ സർക്കസ്  കളിച്ചാണ് എന്റെ നടത്തം. പെട്ടെന്ന് പിറകിൽ  നിന്ന് ഒരു വിളിച്ചുകൂവൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്..
ഞെട്ടിപ്പോയി!

ചെറുതല്ലാത്ത ഒരു കാർ റിവേർസിൽ ബ്രേക്ക്‌ കിട്ടാതെ ശരവേഗത്തിൽ പാഞ്ഞടുക്കുന്നു!!
(പവർ ബ്രേക്ക്‌ ഉള്ള കാർ സ്റ്റാർട്ട്‌ ആകും മുന്നേ ഗിയർ വീണതാണെന്നു പിന്നെ ഞാൻ  ഊഹിച്ചെടുത്തു.. ആ സമയത്ത്  എല്ലാം ഒരു പുകയായിരുന്നു !!)

അത് കണ്ടു.. ഞാൻ എന്റെ ചേട്ടത്തിയെ പിടിച്ചുതള്ളി. ഞങ്ങൾ മൂന്നുപേരും അടുത്തുള്ള പുല്ലിലേക്ക് വീണതും കാർ  പാഞ്ഞു പോയതും ഒന്നിച്ചായിരുന്നു.. വഴിയിലുണ്ടായിരുന്ന ഒരാളെ വണ്ടി ഇടിച്ചിട്ടു, ആൾ ആശുപത്രിയിലാണ്...

2 സെക്കണ്ടിനുള്ളിൽ നടന്നതാണ് ഇതെല്ലാം.. ദൈവത്തെ സ്തുതിച്ചുകൊണ്ട് എണീറ്റു. ആകാശത്ത് പൂർണചന്ദ്രൻ.. തിരിച്ചുകിട്ടിയ ജീവന് പ്രകാശംപകരുന്ന പൂർണിമയെ  നോക്കി കുറേനേരം നിന്ന് പോയി..

സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങൾ.

അതിനിടക്ക് എപ്പോഴോ ആ കുഞ്ഞിനെയെടുത്തു മാറോടടക്കിപ്പിടിച്ചിരുന്നു..അവൾ വാവിട്ടു കരയുന്നുണ്ട്. അപ്പോഴും  ആലില പോലെ വിറക്കുന്നുണ്ടായിരുന്നു ഞാൻ..

നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഒരു ആൾകൂട്ടത്തിനകത്തായി...ഭർത്താവ്  ഓടിവന്നു..എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..ഒന്നും ഓർക്കുന്നില്ല.. 

ഒരുനിമിഷം തെറ്റിയിരുന്നെങ്കിൽ മരണം ഒന്നല്ല,മൂന്നാകുമായിരുന്നു.ഒന്നുകിൽ ചക്രം കയറിയിറങ്ങി.. അല്ല്ലെങ്കിൽ തൊട്ടപ്പുറത്ത്, ആഴമുള്ള കുഴിയിലേക്ക് വീണുപതിച്ചു... എന്റെ നെഞ്ചിന്റെ മിടിപ്പ് ഈ നിമിഷവും കെട്ടടങ്ങിയിട്ടില്ല!

എൻറെ ധൈര്യമെന്ന് വിശേഷിപ്പിച്ചവരോട് മറുപടിപറയാനുള്ള ശേഷിപോലും അന്നേരം ഇല്ലായിരുന്നു. ധൈര്യം തോന്നാൻ പോയിട്ട് എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലായത്‌ അവിടുന്ന് പൊടിയും തട്ടി എണീച്ചു 2-3 മണിക്കൂർ കഴിഞ്ഞാണ്... എന്നെക്കാൾ ചുരുങ്ങിയത് മുക്കാൽ അടി പൊക്കമുള്ള, ഞാൻ രണ്ടുകൈകൊണ്ട് തള്ളിയാൽപോലും അനങ്ങാൻ സാധ്യതയില്ലാത്ത സാമാന്യം വണ്ണമുള്ള എന്റെ ചേടത്തിയെ വലിച്ചിടാൻമാത്രം ശക്തി എവിടുന്നു കിട്ടി എന്നറിയില്ല. അപ്പോൾ അത് ചെയ്യാനാവാതെ മരവിച്ചുപോയിരുന്നെങ്കിൽ, പിറകിലേക്ക് ഓടാൻ തോന്നിയിരുന്നെങ്കിൽ... ദൈവമേ.

സർവശക്തനായ ദൈവത്തിന്റെ കാവൽ .. പ്രിയപെട്ടവരുടെ പ്രാർത്ഥന.. രക്ഷപ്പെട്ടു..

തിരിച്ചു വീട്ടിലെത്തി ..എനിക്ക് ഉമ്മയുടെ ശബ്ദംകേൾക്കണം എന്ന്തോന്നി...സ്രഷ്ടാവ് കഴിഞ്ഞാൽ എൻറെ ജീവൻറെ അവകാശി അവർ ആണല്ലോ.. എന്നെ പേറിയ, നൊന്തുപെറ്റ ഉമ്മ.. ഉമ്മയെവിളിച്ചു, അതുവരെ ഒരു നനവ്‌പോലുമില്ലാതെ ചത്തിരുന്ന എന്റെ മിഴികൾ നിറഞ്ഞൊഴുകി..ഞാൻ പറഞ്ഞു  അവരുടെ മകൾ മരിച്ചു ജീവിച്ചെന്നു.. ഉമ്മച്ചി തളർന്നുപോയി..ഒന്നും പറ്റിയില്ലല്ലോ മോളെ എന്ന് ആവർത്തിച്ച്‌ ചോദിച്ചു.. പിറകെ ഉപ്പ വിളിച്ചു...

വീഴ്ചയിൽ മുറിഞ്ഞ കാൽമുട്ടിൽ മരുന്ന് തേക്കുമ്പോൾ അനിയൻ ഓടിവന്നു...നിനക്കെന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ടു  ഇരുപത്തൊന്നു വയസ്സുകാരൻ  ഫ്രീക് യുവാവ് കൊച്ചുകുട്ടിയെപോലെ കരയുന്നു!
എന്നെ കെട്ടിപ്പിടിച്ചു.. അപകടസ്ഥലത്ത്കൂടിയ ആളുകൾ മുഴുവൻ ഞങ്ങൾ രക്ഷപെട്ട അതിശയം പറയുകയായിരുന്നു പോലും. അത് കേട്ട്കൊണ്ടാണ് അവൻറെ വരവ്.. അവനു സ്നേഹിക്കാനും പ്രതീക്ഷിക്കാനും ആകെയുള്ള അവൻറെ ഏകസഹോദരി...

ഭർത്താവ്  വന്നു കണ്ണ് നിറച്ചു നെടുവീർപ്പിട്ടു. ആളുടെ കണ്മുന്നിലായിരുന്നല്ലോ എല്ലാം...

ഒന്നും മനസ്സിലാകാതെ കുഞ്ഞുസോനു എന്നെ നോക്കി ചിരിച്ചു... അവനറിയില്ലല്ലോ അവന്റെ ഉമ്മച്ചി പകുതിവഴി പോയി അവന്റെ അടുത്തേക്ക് തിരിച്ചെത്തിയതാണെന്ന്!

ഇന്നലെ മുതൽ ചോദ്യങ്ങള്ക്ക് നടുവിലാണ്. തൽസമയവിവരണം നല്കാവുന്ന ഒരു മാനസികാവസ്ഥയിലല്ല എങ്കിലും. മിന്നൽപോലെ വരുന്ന ആ വാഹനമാണ് കണ്ണിൽ തെളിയുന്നത്..

ഇന്ന് ഞാൻ ചിന്തിക്കുന്നത് രണ്ടു കാര്യങ്ങളാണ്..

അപകടമരണത്തിൽ പെടുന്നവരുടെ അവസ്ഥ..ഒരു ജന്മംമുഴുവൻ അഞ്ചുനിമിഷംകൊണ്ട് ഞാൻ മുന്നില് കണ്ടു.. രക്ഷപെട്ടിലായിരുന്നെങ്കിൽ ? ഇതല്ലേ ഓരോ അപകടത്തിന്റെയും രക്തസാക്ഷിയുടെ ഗതി... ഒരു നിമിഷത്തെ അശ്രദ്ധ.. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഓരോ ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്..എല്ലാം തല്ലിക്കെടുത്തി പൊഴിഞ്ഞുപോകുന്ന ജന്മങ്ങൾ..

എന്റെ ജീവന് വലിയ വിലയൊന്നും ഇന്ന് വരെ കൽപ്പിച്ചിട്ടില്ല ..തീർന്നാൽ അങ്ങ് പോവണം എന്ന ഒരു ഒഴുക്കൻ ചിന്താഗതിയായിരുന്നു.പക്ഷെ, എനിക്കുവേണ്ടി തുടിക്കുന്ന കുറെ ഹൃദയങ്ങൾ ഞാനിന്നലെ തൊട്ടറിഞ്ഞു... അതിനുവേണ്ടി കൂടിയാകണം ദൈവം ഇത് ചെയ്തത്...

തിരിച്ചെത്തിയ ഞാൻ ഇന്ന് ഈ കഥ പറഞ്ഞിരിക്കുകയാണ്...എനിക്ക് തിരിച്ചു കിട്ടിയത് നഷ്ടപെട്ട സഹോദരങ്ങൾക്ക്‌ ഒരു പ്രാർഥനയായി ഞാൻ എന്നിലെ ശൂന്യതയെ സമർപ്പിക്കുന്നു ...