Friday, June 10, 2016

മഴമൊഴികള്‍

ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞു തുടങ്ങി. കാഞ്ചനാമ്മയുടെ അയല്‍പ്പക്കത്ത്‌ തുള്ളിക്കൊരുകുടം പേമാരിയും കണ്ട് ഒരു മാക്രിയുടെ മനസ്സോടെ മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. വേറെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തത് കൊണ്ട് 'മോയ്തീന്‍ക്ക പണ്ട് ഇതിലെയൊക്കെ നടന്നു കാണുമല്ലേ' എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്നുമുണ്ട്.

' ഠപ്പേ!!' എന്‍റെ നെടുംപുറത്ത് പ്രിയതമന്‍റെ അടി കൊണ്ടതാണ്. വനിതാകമ്മീഷന് പരാതി കൊടുക്കണോ എന്ന് ചിന്തിക്കാന്‍ പോലും ഇട തരാതെ നിലത്തു നിന്നും അദ്ദേഹം അവളെ പൊക്കിയെടുത്തു കൈയില്‍ വെച്ച് തന്നു...ഒരു സുന്ദരി പുള്ളിച്ചികൊതുക്..നമ്മുടെ ഈഡിസ് ഈജിപ്തി. അവള്‍ തന്നെ, ഡെങ്കി വൈറസിന്‍റെ മെഴ്സിഡസ് ബെന്‍സ്. ദേ..ഉടനടി അവള്‍ടെ ഒരു ഫോട്ടോ എടുത്തിട്ടുമുണ്ട്. ഫോട്ടോ ഓഫ് ദി ഡെഡ് ബോഡി നീച്ചേ...

പറഞ്ഞു വന്നത്, മൂപ്പത്ത്യാര്‍ പഴയ ഹിന്ദി സിനിമാനടികളെ അനുസ്മരിപ്പിക്കുന്ന പുള്ളിസാരി ഉടുത്തു വരുന്നത് ഒരു തുള്ളി രക്തം കൊണ്ട് കുടുംബം പോറ്റാന്‍ ഉള്ള തത്രപ്പാട് നെഞ്ചിലൊതുക്കി ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടല്ല. മറിച്ചു നമുക്കുള്ള എട്ടിന്‍റെ പണി റെഡി ആക്കാന്‍ വേണ്ടിത്തന്നെയാ. ഇനി ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.

എല്ലാ വര്‍ഷവും പത്രവും ടിവിയും ബാക്കി സര്‍വ്വത്ര മാധ്യമങ്ങളും പോരാത്തതിനു അംഗന്‍വാടിയും അയല്‍ക്കൂട്ടവും കുടുംബശ്രീയും അപ്പുറത്തെ വീട്ടിലെ ചേട്ടനും അമ്മായി ഫോണ്‍ വിളിച്ചപ്പോള്‍ അവരും ഉള്‍പ്പെടെ സകലരും പറഞ്ഞിട്ട് കേള്‍ക്കാത്ത കൊതുകുനിര്‍മാജ്ജനം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്നൊരു ഡൌട്ട് എനിക്ക് ഉണ്ടെങ്കിലും, ഒരു വഴിക്ക് പോണതല്ലേ, ഇരുന്നു വായിക്കൂ...

മഴക്കാലം പഴമക്കാര്‍ക്ക് 'പഞ്ഞമാസം' ആയിരുന്നെന്നു കെട്ടിട്ടുണ്ട്‌. ജോലിയും കൂലിയുമില്ലാതെ ഉള്ളത് കൊണ്ട് വീടിനകത്ത് ഒതുങ്ങിയിരുന്ന കാലം. അന്ന് ഒരു പക്ഷെ രോഗങ്ങള്‍ അടച്ചുറപ്പില്ലാത്ത വീടിനകത്തേക്ക് ഒഴുകിച്ചെന്നിരിക്കാം. ഇന്ന് പക്ഷെ, നമുക്ക് മഴയും വെയിലും മഞ്ഞും നോക്കാതെ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ രോഗങ്ങള്‍ നമ്മളെ തേടിയല്ല, മറിച്ചു നമ്മള്‍ രോഗങ്ങളെ തേടിയാണ് ചെല്ലുന്നത്.

മിക്കവരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് 'എന്ത് കൊണ്ട് മഴക്കാലത്ത്‌ മാത്രം ഇത്രയേറെ രോഗങ്ങള്‍ ഉണ്ടാകുന്നു?' എന്നത്. അതിന്‍റെ കാരണം മഴത്തുള്ളികളാണ്. കവിക്ക്‌ 'പ്രണയവും കാല്പനികതയും' സാധാരണക്കാരന് 'നശിച്ച മഴ'യുമാകുന്ന മഴനീര്‍തുള്ളികള്‍.

മേല്‍ പറഞ്ഞ തുള്ളികള്‍ ഒഴുകി പരന്ന് വിസര്‍ജ്യങ്ങളും കുടിവെള്ളവുമായി കലര്‍ന്നാണ് പ്രധാനമായും ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകുന്നത്. ഇനി നേരിട്ട് കലരാന്‍ ഉള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍, മഴക്കാലത്ത്‌ നിലത്തു വീണ് അഴുകുന്ന ചക്കയും മാങ്ങയും മണത്ത് വരുന്ന ഈച്ചസമൂഹം ആ ജോലി ഭംഗിയായി നിര്‍വ്വഹിക്കും. ദോഷം പറയരുതല്ലോ, റോഡില്‍ കൊണ്ട് പോയി നമ്മള്‍ തള്ളിയ വേസ്റ്റ് തിന്നു ഈച്ച നമ്മുടെ ഭക്ഷണത്തില്‍ തന്നെ വന്നിരുന്നു ഉണ്ട ചോറിനു നന്ദി കാണിക്കും.

കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കുന്‍ഗുനിയ,  മലമ്പനി, ശുചിത്വക്കുറവ് കൊണ്ടുണ്ടാകുന്ന (വ്യക്തിശുചിത്വം, പരിസരശുചിത്വം) വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്ററ്റിസ് എ എന്ന വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, എലികളുടെ മൂത്രവും വിസര്‍ജ്യവുമായുള്ള സമ്പര്‍ക്കം കൊണ്ടുണ്ടാകുന്ന എലിപ്പനി തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

മഴക്കാലത്ത്‌ വരുന്ന തുമ്മലിനും ചുമക്കും മുഴുവന്‍ ഡോക്റ്ററെ കാണാന്‍ ഓടണം എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, വെറും ജലദോഷപ്പനി എന്ന് കരുതി അവഗണിച്ച പനി രണ്ടോ മൂന്നോ ഡോസ് പാരസെറ്റമോള്‍ കഴിച്ചിട്ടും കുറയാതെ  ഇരിക്കുമ്പോള്‍ അവനെ ചെറുതായൊന്നു ഗൗനിക്കണം.

ഭക്ഷണവിരക്തി, തുടര്‍ച്ചയായ ഛര്‍ദ്ദി , വയറിളക്കം, വയറുവേദന, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുവപ്പ്, വിറയല്‍, കണ്ണില്‍ ഒരു കോണില്‍ മാത്രമായി കാണുന്ന ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണിനു പിറകില്‍ വേദന, കടുത്ത സന്ധിവേദന തുടങ്ങിയവ വിവിധ ഇനം മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഉണ്ടെന്നു കരുതി നിങ്ങള്‍ക്ക് സാരമായ രോഗം ഉണ്ടെന്നല്ല. പക്ഷെ, ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.

പിന്നെ, പറഞ്ഞും കേട്ടും മടുത്ത കൊതുകുനശീകരണ വിശേഷങ്ങള്‍. മഴക്കാലമായാല്‍ പിന്നെ വടിയും വട്ടിയും എടുത്തു കൊതുകിനെ കൊല്ലാന്‍ ഇറങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ടായാലും ഒരെണ്ണം പുതപ്പിനകത്ത് നിന്ന് പൊങ്ങില്ല. മഴയും വെയിലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ കൊതുകിനു ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം !



കൊതുകിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് നമ്മള്‍ അല്ലാതെ മറ്റാരുമല്ല. തുടര്‍ച്ചയായ മഴ പെയ്യുമ്പോള്‍ കെട്ടി നില്‍ക്കാതെ വെള്ളം ഒഴുകി പോകുകയും കൂത്താടി (മൈക്കല്‍ ജാക്സന്‍ സ്റ്റെപ്സ് എടുക്കുന്ന കൊതുകിന്‍റെ പിള്ളേരെ വെള്ളത്തില്‍ കണ്ടിട്ടില്ലേ? അത് തന്നെ. ന്യൂ ജനറേഷന്‍ ബ്രോസ് ആന്‍ഡ്‌ ചങ്ക്സ് പ്ലീസ് നോട്ട് ദ പോയിന്‍റ്) കൊതുകായി മാറുന്നത് തടയപ്പെടുകയും ചെയ്യുന്നു.

നമ്മുടെയൊക്കെ കൈയിലിരിപ്പിന്‍റെ ഗുണം കൊണ്ട് പ്രകൃതി നശിച്ചു, മഴ കുറഞ്ഞു. ഇഷ്ടം പോലെ അസുഖവും കിട്ടി. വെള്ളം കെട്ടിനില്‍ക്കുന്നത്‌ തടയുക എന്നത് പ്രാവര്‍ത്തികമാക്കുക എന്നത് മാത്രമാണ് ഇനിയുള്ള മാര്‍ഗം .

ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ടകള്‍ (റബ്ബര്‍ എസ്റ്റേറ്റ് ആണ് പ്രധാന വിളനിലം), ബക്കറ്റ്, ടയര്‍ തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ ഡെങ്കി പരത്തുന്ന Aedes egypti, Aedes albopictus  എന്നീ കൊതുകുകള്‍ പെറ്റ്( തെറ്റ്, മുട്ടയിട്ട്) പെരുകുന്നു. ഈ വെള്ളം ഒഴിവാക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ തന്നെ സാധിക്കും. വായിച്ചും കേട്ടും എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷെ, ചെയ്യൂല്ല !

ഡെങ്കി വൈറസിനെ മുതല്‍ സിക്ക വൈറസിനെ വരെ വഹിക്കുന്നത് ഈഡിസ് കൊതുകുകള്‍ ആണെങ്കില്‍, മലമ്പനി പരത്തുന്നത് അനോഫലിസ് കൊതുകുകളാണ്. മലമ്പനിയുടെ വാഹകര്‍ക്ക് ടാങ്കുകളും ചെറിയ ജലസംഭരണികളുമൊക്കെയായി കെട്ടിക്കിടക്കുന്ന വെള്ളമാണ് പഥ്യം.

എനിക്ക് പറയാന്‍ ചെറിയൊരു നാണക്കേട്‌ ഉണ്ടെങ്കിലും, ഇതിനൊക്കെ പിന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൊമ്പാണ്. ആണ്‍കൊതുകുകള്‍ പച്ചില ജ്യൂസ് കുടിച്ചും പെണ്‍കൊതുകിനെ ലൈന്‍ അടിച്ചും സാത്വികജീവിതം നയിക്കുന്നു.

ഈഡിസ് കൊതുകുകള്‍ പകല്‍ മാത്രം കടിക്കുമ്പോള്‍ രാത്രി ഷിഫ്റ്റില്‍ മലമ്പനിക്കാര്‍ വരുന്നു. രണ്ടു നേരത്തും കുത്ത് വാങ്ങാന്‍ നമ്മള്‍ ഫ്രീ ആയതു കൊണ്ട് അവര്‍ക്ക് സുഭിക്ഷമായി ജീവിക്കാം.

ഡെങ്കിപ്പനിക്ക് പ്രധാനമായ ചികിത്സ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നതാണ്. ആദ്യമായി ഡെങ്കി വരുന്ന ഒരാള്‍ക്ക്‌ പ്ലേറ്റ്ലറ്റ് കൌണ്ട് ശ്രദ്ധിക്കേണ്ടതുണ്ട് എന്നതൊഴിച്ചാല്‍ വലിയ ഭീഷണിയില്ല. ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് നോര്‍മല്‍ പ്ലേറ്റ്ലറ്റ് കൌണ്ട്. ഇത് ഒരു ലക്ഷത്തിനു താഴെ പോകുന്നത് അത്ര പന്തിയല്ല. ഇത് കേട്ട്  കൌണ്ട് 90 000 ആകുമ്പോഴേക്ക് 'ഞാനിപ്പോ ചാക്വേ' എന്ന് കരയേണ്ടതില്ല. ഒരു ലക്ഷത്തിനു താഴെയും ശരീരം പിടിച്ചു നില്‍ക്കും. പക്ഷെ, ആ സ്ഥിതി എത്തുമ്പോഴേക്കും നല്ലൊരു ചികിത്സകന്‍റെ അടുത്ത് എത്തിയിരിക്കണം.

എന്നാല്‍, രണ്ടാമത് ഡെങ്കി വരുന്ന രോഗിക്ക് സ്ഥിതി മാരകമാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് പോലും അപായം സംഭവിക്കാം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്. ചിക്കുന്‍ഗുനിയക്ക് വിശ്രമവും ആവശ്യത്തിനു ഭക്ഷണവും വെള്ളവും തന്നെ പ്രധാനചികിത്സ.

മലമ്പനി കാരണമായുണ്ടാകുന്ന ലക്ഷണങ്ങളെ ചെറുതായിക്കാണരുത്. അന്യദേശതൊഴിലാളികളുടെ അമിതമായ വരവ് നമ്മുടെ നാട്ടില്‍ മലമ്പനി സാര്‍വത്രികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌. Plasmodium falciparum ഉണ്ടാക്കുന്ന മലമ്പനിയുടെ ഫലമായുണ്ടാകുന്ന സെറിബ്രല്‍ മലേറിയ മരണകാരണമാകാന്‍ പോലും സാധ്യതയുണ്ട്. നാല് തരം മലേറിയ ഉണ്ടെന്നിരിക്കെ, അത്രയേറെ ഭയക്കേണ്ടതില്ലെങ്കില്‍ കൂടിയും ജാഗ്രത നല്ലതാണ്. ഒരു കൊതുക് വിചാരിച്ചാലും നമ്മുടെ കട്ടേം പടോം മടങ്ങും.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, മലമ്പനിയുടെ കാരണമായ Plasmodium വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ശരീരത്തിലുണ്ടാകും എന്നതിനാല്‍ പൂര്‍ണമായി ഭേദമാകാന്‍ ശരിയായ ചികിത്സ കൂടിയേ തീരൂ. ഡോക്ടര്‍ പറഞ്ഞു തരുന്നത് പോലെ കൃത്യമായി രക്തപരിശോധനകള്‍ നടത്താനും മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. ചികിത്സ വൈകിക്കരുത്.

ഒന്നോ രണ്ടോ പ്രാവശ്യം വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം പുനര്‍ക്രമീകരിച്ചു കൊണ്ട് പരിഹരിക്കാം. വീട്ടില്‍ തന്നെയുള്ള കഞ്ഞിയോ, ജ്യൂസോ ഇതിനുപയോഗിക്കാം. ORS( Oral Rehydration Solution) കിട്ടുമെങ്കില്‍ ഏറ്റവും നല്ലത്. പാക്കില്‍ എഴുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തയ്യാറാക്കിയ ORS ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുടിക്കണം എന്നതാണ്. ബാക്കി വന്നത് കളയുകയും പുതിയത് ഉണ്ടാക്കുകയും വേണം.

കുട്ടികള്‍ക്ക് വൃത്തിയുള്ള സ്പൂണില്‍ കോരികൊടുക്കാന്‍ ശ്രദ്ധിക്കണം. ORS ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍. ഉപ്പിട്ട കഞ്ഞിവെള്ളമോ അതുമല്ലെങ്കില്‍ ഒരു ഗ്ലാസ്‌ നാരങ്ങവെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തതോ നല്‍കുന്നതും തുല്യഫലം ചെയ്യും.

മുലയൂട്ടുന്ന കുട്ടികള്‍ക്ക് ഛര്‍ദ്ദി ഉണ്ടെന്നു പറഞ്ഞു മുലയൂട്ടാതിരിക്കരുത്. മുലപ്പാലിനോളം നല്ലൊരു മരുന്ന് മനുഷ്യനാല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇതേ മുലപ്പാല്‍ ചെങ്കണ്ണ്‍ ഉണ്ടാകുമ്പോള്‍ കണ്ണില്‍ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. രോഗം കൂടാനും ഇത് കാരണമാകും.

വയറിളക്കവും ഛര്‍ദ്ദിയും നിയന്ത്രണാതീതമാകുകയോ, മലത്തില്‍ രക്തത്തിന്റെ അംശം കാണുകയോ, തലചുറ്റി വീഴുകയോ അപസ്മാരലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ആശുപത്രിയില്‍ എത്തിക്കണം. നഷ്ടപ്പെട്ട ജലാംശം വായിലൂടെ നല്‍കുന്ന പരിധി കടന്നാല്‍ IV fluid നല്‍കേണ്ടി വന്നേക്കാം.

 നമ്മുടെ വീട്ടില്‍ ഡെങ്കിയോ മലമ്പനിയോ ചിക്കുന്‍ഗുനിയയോ പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. കാരണം, കൊതുകുനശീകരണം വലിയ തോതില്‍ നടത്തിയില്ലെങ്കില്‍, അസുഖം അനിയന്ത്രിതമായി പരക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് ഭക്ഷ്യശുചിത്വം തന്നെയാണ് ആദ്യത്തെ പോംവഴി. കഴിയുന്നതും വീടിനു പുറത്തു നിന്ന് കഴിക്കുന്നത്‌ ഒഴിവാക്കുക. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും വൃത്തി ഉള്ളതാണെന്ന് ഉറപ്പു വരുത്തുക.

 ദോശയും വെള്ളപ്പവും പോലെ കണ്മുന്‍പില്‍ ഉണ്ടാക്കി തരുന്ന ഭക്ഷണം ഒരു പരിധി വരെ വിശ്വസിച്ചു കഴിക്കാം. സാമ്പത്തികസ്ഥിതി അനുവദിക്കുമെങ്കില്‍, കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിലേക്ക് മാറാം. അല്ലെങ്കില്‍ ഈ മഴക്കാലം തീരും വരെ എങ്കിലും വീട്ടില്‍ നിന്നും ഒരു പെറ്റ് ജാറില്‍ (മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ടാമത് ഉപയോഗിക്കരുത്) തിളപ്പിച്ചാറിയ വെള്ളം കരുതാം. മിക്ക ഹോട്ടലുകളിലെയും വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചിട്ടു തണുപ്പിക്കുന്നതാണ്. കുറച്ചു സോപ്പ് കൂടി ഇട്ടു കൊടുത്താല്‍ ബാക്ടീരിയകള്‍ക്ക് മനസ്സറിഞ്ഞു ചൂടുവെള്ളത്തില്‍ കുളിക്കാം !

കര്‍ഷകരും മണ്ണും മഴവെള്ളവുമായി നേരിട്ട് സമ്പര്‍ക്കമുള്ള ജോലി ചെയ്യുന്നവരും കാലില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്‌. പ്രമേഹരോഗികളും കാലിന്‍റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. കാലിലുണ്ടാകുന്ന വളംകടി കേള്‍ക്കാന്‍ ഒരു ഗുമ്മില്ലെങ്കിലും വന്നു പെട്ടാല്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്.

കൊതുകുകള്‍ കൊണ്ട് വന്നു തരുന്ന രോഗങ്ങള്‍ കൊതുകുകളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ. അത് പോലെ എലിപ്പനി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടൈഫോയിഡ്, മഞ്ഞപിത്തം തുടങ്ങിയവ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലൂടെയും അശ്രദ്ധമായി ശൌചാലയം (വിദ്യ ബാലന്‍ പഠിപ്പിച്ച വാക്കാണ്‌, ആരും ഞെട്ടരുത്) ഉപയോഗിക്കുന്നതിലൂടെയും മറ്റും പകരാം. ശ്രദ്ധിക്കണം.

വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അസുഖങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടുക..

പിന്നെ, കൊതുകിനെ കൊല്ലാന്‍ ചിരട്ട കമിഴ്ത്താന്‍ ത്വര മൂത്ത് ഓടുന്നവര്‍ വഴുതി വീണു സ്വന്തം മുട്ടിന്‍റെ ചിരട്ട മാറ്റി വെക്കേണ്ട ഗതി ഉണ്ടാക്കാതെ സൂക്ഷിക്കുക. വണ്ടി ഓടിക്കുന്നവര്‍ സൂക്ഷിച്ചും കണ്ടും ഓടിക്കുക, അപകടങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത്‌ വെറുതെ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ചു വെച്ചാല്‍ വരുന്ന വേനലിലെ ജലക്ഷാമത്തിന് ആശ്വാസമാകും. ഇടിയും മിന്നലും ആസ്വദിച്ച് പരലോകം പൂകാന്‍ സാധ്യത ഉള്ളതിനാല്‍ ആ സംഗതികളും കൂടി ഒന്ന് ശ്രദ്ധിക്കാം.

അപ്പോള്‍ എല്ലാവര്‍ക്കും ഹാപ്പി മണ്‍സൂണ്‍..











Friday, June 3, 2016

ഫലം കാത്തു നിന്നിട്ട് ഫലമുണ്ടോ ഡോക്ടര്‍?

അത്താഴത്തിനു പുട്ടും ഞണ്ട് കറിയും റെഡി ആക്കി പൂമുഖവാതിൽക്കൽ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളായി നില്ക്കുമ്പോഴാണ് കറന്റ്  പോയത്. കഷ്ടകാലത്തിനു ഇൻവെർട്ടറും  പണി മുടക്കിയിരിക്കുന്ന ദിവസമാണ്. എകെ 47 പോലുള്ള പുട്ടും അപ്പുറത്തെ പ്ലെയിറ്റിൽ കോക്രാൻ കാലും കാണിച്ചു നെഞ്ചും വിരിച്ചു കിടക്കുന്ന ഞണ്ടും അരണ്ട വെളിച്ചത്തില്‍ കണ്ടപ്പോള്‍ നേരിയൊരു ഉള്‍ഭയം തോന്നാതിരുന്നില്ല !

ഏകാന്തതയുടെ അപാരതീരം ഒക്കെ മക്കളുടെ ഇടയില്‍ മനോഹരമായ നടക്കാത്ത സ്വപ്നമായത് കൊണ്ട് കെഎസ്ഇബിയുടെ പൂര്‍വ്വികരെ ഓര്‍ത്തുകൊണ്ടും അവരുടെ 'ഗുണഗണങ്ങള്‍' ആത്മഗതിച്ചു കൊണ്ടും ഞാന്‍ ആ മഹത്തായ വേള ഉപയോഗിച്ചു വരികയായിരുന്നു. അതിനിടക്കാണ് ഒരു കെട്ട് കടലാസുമായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നത്.

ആ ടെസ്റ്റ്‌ റിസള്‍ട്ടെല്ലാം നോക്കി മകന്‍റെ തുടര്‍ച്ചയായ പനിയുടെ കാരണം കണ്ടെത്തല്‍ ആണ് ആഗമനോദ്ദേശ്യം. ഇതെല്ലാം കൂടി നോക്കിയിട്ട് ചികിത്സിക്കാന്‍ മാത്രം വിവരം എനിക്കുണ്ടായിരുന്നെങ്കില്‍ എന്നെ ഒരു ഫിസിഷ്യന്‍ ആയിട്ടങ്ങ് പ്രഖ്യാപിച്ചാല്‍ മതിയല്ലോ ! എല്ലാം നോക്കിയിട്ട് കുറച്ചു കഴിഞ്ഞു പറയാം എന്ന് പറഞ്ഞു തല്‍ക്കാലം രക്ഷപ്പെട്ടു.

എന്‍റെ ഫിസിഷ്യന്‍ ഓണ്‍ കോള്‍, സുഹൃത്ത് ജമാല്‍ക്കയാണ്‌. തായ്‌ലണ്ട് യാത്രയൊക്കെ കഴിഞ്ഞു വന്നു ഒറ്റപ്പാലത്ത് ഒറ്റക്കിരുന്നു ഫെയിസ്ബുക്ക് വഴി സാമൂഹ്യസേവനം നടത്തുന്നതിനിടെയാണ് എന്‍റെ വിളി ചെന്നത് എന്ന് തോന്നുന്നു. നെറ്റ് കട്ടായിക്കാണണം, പതിവിനു വിപരീതമായി സൌണ്ടിനു ഒരു DTS ഇഫക്റ്റ്.ഏതായാലും സംഗതി പറഞ്ഞു, കുടുങ്ങി. ഇതിലും ഭേദം ജനറല്‍ മെഡിസിന്‍റെ വൈവ ആയിരുന്നു !!

ചോദ്യം 1: CBC with ESR പൊതുവേ എന്തിനാണ് ചെയ്യുന്നത്?
ചോദ്യം 2: ഈ കേസില്‍ എന്ത് കൊണ്ടാകും abdominal USG ചെയ്തത്?
ചോദ്യം 3: Obstructive and Viral hepatitis തമ്മില്‍ LFT കൊണ്ട് എങ്ങനെ differentiate ചെയ്യും?

പിന്നെയും ഏതാണ്ടൊക്കെയോ ചോദിച്ചു. നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ?എനിക്കും അപ്പോള്‍ ചുറ്റും ഒരു  പുക രൂപപ്പെടുന്നതായി അനുഭവപ്പെട്ടിരുന്നു.

എന്തൊക്കെയോ പറഞ്ഞു കിട്ടേണ്ട ഉത്തരം കിട്ടികഴിഞ്ഞപ്പോള്‍ സമാധാനമായി. എന്തിനും ഏതിനും ഗൂഗിളില്‍ തപ്പുന്നവരെ ഓര്‍ത്തപ്പോള്‍ ഈ വിഷയം ഒന്ന് കാച്ചിക്കളയാം എന്ന് കരുതി.

അപ്പോള്‍ പറഞ്ഞു വന്നത് ടെസ്റ്റുകളെക്കുറിച്ചാണല്ലോ. ഒരു പാട് തവണ കേട്ടിട്ടുള്ള ചോദ്യമാണ് എന്ത് കൊണ്ട് ഡോക്ടര്‍മാര്‍ ടെസ്റ്റ്‌ എഴുതുന്നു എന്നത്. ടെസ്റ്റുകള്‍ എഴുതുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.

*രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍.

*സമാനസ്വഭാവമുള്ള ഒന്നിലേറെ അസുഖങ്ങളില്‍ നിന്ന് ഏതാണ് രോഗിയുടെ അസുഖമെന്നു തിരിച്ചറിയാന്‍.

*തുടര്‍ന്നുള്ള ചികിത്സ തീരുമാനിക്കാന്‍/നടന്നു കൊണ്ടിരിക്കുന്ന ചികിത്സ ഫലപ്രദമാണോ എന്നറിയാന്‍.

*ശസ്ത്രക്രിയകള്‍ക്കും മറ്റു മെഡിക്കല്‍ പ്രോസീജിയറുകള്‍ക്കും മുന്‍പ് അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ വേണ്ടിയുള്ള 'routine investigations'.

ഇതില്‍ സര്‍ജറിക്ക് മുന്‍പ് എന്തിനു ഇത്രയേറെ ടെസ്റ്റുകള്‍ ചെയ്യുന്നു എന്ന ചോദ്യത്തിന്‍റെ ഭാഗികമായ ഉത്തരം ഇതാണ് :

-സര്‍ജറി ശാരീരികമായും മാനസികമായും ഒരു 'stress' ആണ്. അതിനെ വിജയിച്ചു വരണമെങ്കില്‍ ആവശ്യത്തിനു ആരോഗ്യം ഉണ്ടെന്നു ഉറപ്പു വരുത്തണം. ഉദാഹരണത്തിന്, സര്‍ജറി കൊണ്ടുണ്ടാകുന്ന രക്തനഷ്ടം സാധാരണ രോഗിക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടാക്കുമ്പോള്‍, രക്തക്കുറവുള്ള രോഗിക്ക് ഹൃദയസ്തംഭനം ആണ് സംഭവിക്കുക.

-രണ്ടു ദിവസം മുന്നേ ഷുഗര്‍ നോക്കിയതാണ്, ഇന്ന് പിന്നെയും നോക്കുന്നത് എന്തിനു എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പല തവണ മാറുന്നതാണ്. അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം തന്നെ വിലയുള്ള ഒരു സംഗതിയാണ്. നാല്‍പതു രൂപ ലാഭിക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ജീവന്‍ ആയിരിക്കും. ഒരു ഡോക്ടറും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറാകില്ല.

- പകര്‍ച്ചവ്യാധികള്‍- എയിഡ്സ്, എയിഡ്സ് പകരുന്നതിനെക്കാള്‍ ആയിരം മടങ്ങ്‌ പെട്ടെന്ന് പകരുന്ന ഹെപറ്ററ്റിസ് ബി തുടങ്ങിയവ മുന്‍കൂട്ടി കണ്ടു പിടിക്കാതെ പോയാല്‍ ഡോക്റ്റര്‍മാര്‍ക്കും തുടര്‍ന്ന് അതേ ഉപകരണം ഉപയോഗിച്ച് സര്‍ജറി നടത്തേണ്ട രോഗികള്‍ക്കും ജീവന് ഭീഷണിയാണ്.

-അനസ്തേഷ്യ കൊടുക്കുമ്പോള്‍ സ്വാഭാവികമായും മന്ദീഭവിക്കുന്ന അവയവപ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ ഉള്ള കഴിവ് ഈ ശരീരത്തിന് ഉണ്ടോ എന്നതു ഉറപ്പു വരുത്തേണ്ടത് നിര്‍ബന്ധമാണ്‌.

നിങ്ങള്‍ ഒരു അസുഖവുമായി ഡോക്ടറുടെ അടുത്തേക്ക് ചെല്ലുമ്പോള്‍, ഏതു ടെസ്റ്റ്‌ എപ്പോള്‍ എഴുതണം എന്നത് നിങ്ങളുടെ രോഗലക്ഷണങ്ങളെയും നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങളെ മനസ്സിലാക്കുന്നതിനെയും അപേക്ഷിച്ചിരിക്കും.

ആദ്യമേ തന്നെ പറയട്ടെ, ഇവിടെ പൊതുവായ രീതിയില്‍ ഈ പരിശോധനകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എന്‍റെ ഉദ്ദേശ്യം. വളരെ വലിയൊരു വിഷയത്തെ ഒരു പേജില്‍ ചുരുക്കുക എന്ന വെല്ലുവിളി മുന്‍പില്‍ ഉണ്ടെങ്കില്‍ കൂടിയും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്.

രക്തപരിശോധനകള്‍- സാധാരണയായി എഴുതപ്പെടുന്ന CBC (Complete Blood Count), ESR( Erythrocyte Sedimentation Rate) തുടങ്ങിയവ രക്തത്തിലെ കോശങ്ങളുടെ അളവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണത്തിന്, ബാക്റ്റീരിയ ഉണ്ടാക്കുന്ന അസുഖത്തിന് neutrophils എന്ന വിഭാഗം ശ്വേതരക്താണുക്കളുടെ എണ്ണം അധികമായിരിക്കും. ഓരോ തരം അസുഖങ്ങള്‍ക്കും ഇവയില്‍ പലതും മാറിമറിഞ്ഞു ഇരിക്കും.

രക്തത്തിലെ പൊതുവായുള്ള മറ്റു ടെസ്റ്റുകളായ പ്രമേഹപരിശോധന, കരള്‍-വൃക്ക സംബന്ധമായ പ്രവര്‍ത്തനങ്ങളെ നോക്കുന്ന LFT, RFT തുടങ്ങിയവ, കൊളസ്ട്രോള്‍ നോക്കുന്ന ടെസ്റ്റുകള്‍ എന്നിവയെ കൂടാതെ ഇനിയും ഒരു പാട് കാര്യങ്ങള്‍ (ഹോര്‍മോണ്‍ അളവുകള്‍, ശരീരത്തിലുള്ള വിഷാംശം, വിവിധ ധാതുലവണങ്ങളുടെ അളവ് തുടങ്ങിയവ ) രക്തപരിശോധനയിലൂടെ കണ്ടെത്താനാകും.

കള്‍ച്ചര്‍ ടെസ്റ്റുകളും മറ്റു വിവിധ ഇനം ടെസ്റ്റുകളും രക്തത്തില്‍ ചെയ്യാറുണ്ടെങ്കിലും, വിശദീകരണം നീണ്ടു പോകുന്നതിനാല്‍ പൊതുവായ കാര്യങ്ങള്‍ പറഞ്ഞു മുന്നോട്ടു പോകാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്.

ഒരു രക്തപരിശോധനയും സ്വയം രോഗനിര്‍ണയത്തിനായി ഉപയോഗിക്കരുത്. ഇവയില്‍ ഓരോന്നും ഡോക്ടര്‍ രോഗിയെ  ശരീരപരിശോധന നടത്തി ഉറപ്പിച്ചാല്‍ മാത്രമേ ചികിത്സക്ക് യോഗ്യമായ രോഗമായി കണക്കാനാവൂ. ലാബുകള്‍ക്ക് തെറ്റ് പറ്റുന്നത് അപൂര്‍വ്വമല്ല.

മൂത്രപരിശോധനകള്‍- Urine routine എന്നറിയപ്പെടുന്ന ടെസ്റ്റ്‌ ആണ് ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത്. മൂത്രത്തില്‍ പഴുപ്പുണ്ടോ, പ്രോട്ടീന്‍ അംശം ഉണ്ടോ, രക്തമോ ബാക്ടീരിയകളോ കലര്‍ന്നിട്ടുണ്ടോ എന്ന് തുടങ്ങിയവയെല്ലാം ഒരേ സാമ്പിളില്‍ തന്നെ നോക്കുന്ന പരിശോധനയാണ് ഇത്.

റുട്ടീന്‍ ടെസ്റ്റ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൂത്രപരിശോധന നടക്കുന്നത് ഗര്‍ഭിണിയാണോ എന്നറിയാനുള്ള കാര്‍ഡ്‌ ടെസ്റ്റിനു വേണ്ടി ആയിരിക്കാം. hCG (Human Chorionic Gonadotropin) എന്ന ഹോര്‍മോണ്‍ മൂത്രത്തില്‍ ഉണ്ടോ എന്നാണ് ഈ ടെസ്റ്റിലൂടെ പരിശോധിക്കുന്നത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപൂര്‍വ്വമായെങ്കിലും ചില സ്ത്രീരോഗങ്ങളില്‍ ഈ ഹോര്‍മോണ്‍ ഗര്‍ഭം ഇല്ലാതെ തന്നെ ശരീരത്തില്‍ ഉണ്ടാകും എന്നുള്ളതാണ്.

മൂത്രത്തിലെ പഞ്ചസാരയുടെ അളവ്, അണുബാധ, കീറ്റോണ്‍ ബോഡി, പ്രോട്ടീനിന്‍റെ സാന്നിധ്യം, അളവ് തുടങ്ങിയവ പരിശോധിക്കുന്നത് രോഗനിര്‍ണയത്തിലും  രോഗത്തിന്‍റെ ഗതിനിര്‍ണയത്തിലും അത്യന്താപേക്ഷിതമാണ്.

ഇവയില്‍ ഓരോന്നിന്‍റെയും നോര്‍മല്‍ വാല്യു മിക്ക ലാബ്‌ റിപ്പോര്‍ട്ടുകളിലും ലഭ്യമാണെങ്കിലും, ഇവിടെയും ഡോക്റ്ററുടെ മേല്‍നോട്ടം ഒഴിവാക്കിക്കൂടാ. സ്ഥിരമായി പരിശോധന നടത്തേണ്ടുന്നവര്‍ എല്ലായെപ്പോഴും ഡോക്റ്ററെ കാണേണ്ടതില്ലെങ്കില്‍ കൂടിയും, പരിശോധനഫലങ്ങളില്‍ മാറ്റം കാണുന്ന മുറക്ക് നിര്‍ബന്ധമായും തുടര്‍നടപടികള്‍  ചെയ്യേണ്ടതാണ്.

കഫപരിശോധന- പൊതുവേ ചെയ്യുന്നത് ക്ഷയം കണ്ടു പിടിക്കാന്‍ വേണ്ടിയാണ്. കൂടാതെ ശ്വാസകോശത്തിലെ വിവിധ അണുബാധകള്‍ കണ്ടു പിടിക്കാനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍ ചെയ്യുന്നതിനും കഫപരിശോധന നിര്‍ണായകമാണ്.

 കഫം പുറത്തേക്കു തുപ്പി എടുക്കാന്‍ കഴിവില്ലാത്ത ചെറിയ കുട്ടികള്‍ക്കും മറ്റു രോഗികള്‍ക്കും ആമാശയത്തില്‍ കുഴലിട്ടു (gastric lavage) കഫം വലിച്ചെടുത്താണ് ഈ പരിശോധന നടത്താറുള്ളത്. പൊതുവായി നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ രക്തവും മൂത്രവും, മുറിവില്‍ നിന്നും വരുന്ന സ്രവങ്ങളുമെല്ലാം തന്നെ കള്‍ച്ചര്‍ ചെയ്യാറുണ്ട്.

ഈ പരിശോധനയുടെ ഫലം കിട്ടാന്‍ ദിവസങ്ങള്‍ എടുക്കുന്നത് പല രോഗികളെയും ബന്ധുക്കളെയും ആകുലചിത്തരാക്കുന്നത് സര്‍വ്വസാധാരണമാണ്. ശരീരത്തില്‍ നിന്നെടുത്ത ബാക്റ്റീരിയയെ/ഫംഗസിനെ അനുയോജ്യമായ ഒരു മീഡിയത്തില്‍ വളര്‍ത്തി നോക്കുന്നതിനെ ആണ് കള്‍ച്ചര്‍ എന്ന് പറയുന്നത്. അത് കൊണ്ടാണ് ഈ ടെസ്റ്റിന്റെ റിസള്‍ട്ടിനു കാലതാമസം നേരിടുന്നതും.ഏത് രോഗാണുവാണ് അസുഖം വരുത്തിയത് എന്ന് കൃത്യമായി തിരിച്ചറിയാന്‍ ഈ ടെസ്റ്റ്‌ സഹായിക്കുന്നു.

മലപരിശോധന- പൊതുവേ ചെയ്യപ്പെടുന്നത് രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കാന്‍ വേണ്ടിയാണ് (occult blood). കൂടാതെ, വിരകളുടെ മുട്ടകള്‍ കണ്ടു പിടിക്കാനും ഇപ്പോള്‍ അപൂര്‍വ്വമായെങ്കിലും, കോളറയുടെ അണുക്കളുടെ സാന്നിധ്യം പരിശോധിക്കാനും മറ്റും ഉപയോഗിച്ച് വരുന്നു.

ദൃശ്യപഠനങ്ങള്‍- Imaging studies വിരലില്‍ എണ്ണാവുന്നത്തിലും അപ്പുറമാണ്.പൊതുവായ നാല് ടെസ്റ്റുകള്‍ താഴെ പറയുന്നു.

X-ray- ടിന്റുമോന്‍ ശൈലിയില്‍ പറഞ്ഞാല്‍ ശരീരത്തിനുള്ളിലൂടെ ഫ്ലാഷ് കടത്തി വിട്ടു അകത്തുള്ള അവയവങ്ങളുടെ ചിത്രം എടുക്കുന്ന പരിപാടിയാണ് എക്സ് റെ. പലര്‍ക്കും ഇത് എല്ലുരോഗവിഭാഗത്തിന്‍റെ കുത്തകയാണ് എന്നൊരു ധാരണ ഉണ്ട്. എന്നാല്‍, ന്യുമോണിയ മുതല്‍ കാന്‍സര്‍ വരെയും കാത്സ്യം കുറവ് മുതല്‍ എല്ല് പൊട്ടല്‍ വരെ സര്‍വ്വതിനും X-ray ഒരു അവിഭാജ്യഘടകമാണ്.



ഒരു കാര്യവുമില്ലെങ്കിലും എല്ലാവരും തുറന്നു കാണുന്ന എക്സ് റെ ഫിലിം നോക്കി ലക്ഷണം പറയാന്‍ ഡോക്ടര്‍ തന്നെ വേണം എന്നുള്ളത് കൊണ്ട് ഗൂഗിള്‍ ഡോക്ടര്‍മാര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയില്‍ ഉള്‍പ്പെടാതെ എക്സ് റെ ഇന്നും സസുഖം വാഴുന്നു. ശ്രദ്ധിക്കേണ്ട കാര്യം, റേഡിയേഷന്‍ സാന്നിധ്യമാണ്. ഗര്‍ഭിണികള്‍ കഴിവതും ഈ ടെസ്റ്റ്‌ ചെയ്യാന്‍ പാടുള്ളതല്ല. പിന്നെ, ആണ്ടിനും സംക്രാന്തിക്കും രണ്ടു എക്സ് റെ അടുപ്പിച്ചു എടുത്തു എന്ന് വെച്ച് ആര്‍ക്കും കാന്‍സര്‍ വരികയുമില്ല. അനാവശ്യമായ ഭീതികള്‍ ഒഴിവാക്കുക.

എക്സ് റെ ഉപയോഗിക്കുന്ന മറ്റു ചില ടെസ്റ്റുകളാണ് CT സ്കാന്‍, സ്തനാര്‍ബുദം കണ്ടു പിടിക്കാന്‍ വേണ്ടിയുള്ള മാമോഗ്രഫി, എന്നിവ.

Ultrasonogram- റേഡിയേഷന്‍ ഇല്ലാത്ത പൂര്‍ണസുരക്ഷിതമായ ഒരു ടെസ്റ്റ്‌ ആണിത്. സ്കാനിംഗ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ  സംഗതിയില്‍ മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദതരംഗങ്ങള്‍ കൊണ്ടാണ് ആന്തരികാവയവങ്ങളുടെ ചിത്രം ലഭിക്കുന്നത്. വലിയ ചെലവില്ലാതെ, ശരീരത്തിന് അകത്തുള്ള അവയവങ്ങളെ കാണാം എന്നതാണ് ഗുണം.

 ഗര്‍ഭാവസ്ഥയിലും മറ്റും എന്തിനാണ് ഇത്രയേറെ സ്കാനുകള്‍ എന്ന് ആവര്‍ത്തിച്ചു ചോദിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് അതൊന്നു വ്യക്തമാക്കട്ടെ..

  1. ആദ്യത്തെ സ്കാന്‍- 7-10 ആഴ്ച ഭ്രൂണത്തിന് പ്രായം എത്തുമ്പോള്‍ ചെയ്യുന്നു. ഭ്രൂണത്തിന്റെ പ്രായം മനസിലാക്കുക , ഗര്‍ഭം കൃത്യമായി ഗര്‍ഭപാത്രത്തില്‍ തന്നെയാണ് വളരുന്നത്‌ എന്ന് ഉറപ്പു വരുത്തുക, കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉറപ്പ് വരുത്തുക, മുന്തിരിക്കുലഗര്‍ഭം പോലുള്ള സാധ്യതകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍.
  2. രണ്ടാമത്തെ സ്കാന്‍- 11-12 ആഴ്ച. ഭ്രൂണത്തില്‍ 'Nuchal translucency ' എന്ന ഭാഗികമായ സുതാര്യത ഉറപ്പു വരുത്താനും, ഗര്‍ഭസ്ഥശിശുവിന്റെ മറ്റു ചില പ്രത്യേകതകള്‍ മനസ്സിലാക്കാനും വേണ്ടിയുള്ള സ്കാന്‍. അത് വഴി കുഞ്ഞിനു ബുദ്ധിമാന്ദ്യം ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്നായ ഡൌണ്‍സ് സിന്‍ഡ്രോം ഒഴിവാക്കുക എന്നതാണ് പ്രധാനലക്‌ഷ്യം. മിക്ക ഡോക്റ്റര്‍മാരും ഇപ്പോള്‍ ഈ സ്കാന്‍ കൂടി ചെയ്യണം എന്ന് നിര്‍ദേശിക്കുന്നു.ചില അംഗവൈകല്യങ്ങളും ഈ സ്കാനില്‍ വ്യക്തമാകും.
  3. മൂന്നാമത്തെ സ്കാന്‍- 20 ആഴ്ച ആകുമ്പോള്‍ ചെയ്യുന്ന ഈ സ്കാന്‍ കുഞ്ഞിനു അംഗവൈകല്യങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. മറ്റൊരു സ്കാനും ചെയ്യാന്‍ കഴിയാത്ത ആളുകള്‍ ഏറ്റവും ചുരുങ്ങിയത് ഈ സ്കാന്‍ എങ്കിലും ചെയ്താല്‍ പിന്നീടുണ്ടായേക്കാവുന്ന പല സങ്കീര്‍ണതകളും ഒഴിവാക്കാം.
  4. നാലാമത്തെ സ്കാന്‍- 35 ആഴ്ചക്ക് ശേഷം ചെയ്യുന്ന ഈ സ്കാന്‍ കുഞ്ഞിന്‍റെ കിടപ്പ്, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് പ്രസവത്തിനു ഗര്‍ഭിണി എത്രത്തോളം സജ്ജയാണ് എന്നത് അളക്കാന്‍ വേണ്ടിയുള്ളതാണ്.
പൊതുവേ ഗര്‍ഭിണികളും വയറ്റില്‍ അസുഖമുള്ളവരുമൊക്കെയാണ് സ്കാനിങ്ങിന് വിധേയര്‍ ആകുന്നതെങ്കിലും, തൈറോയിഡ് അസുഖങ്ങള്‍, സന്ധികളുടെ അവസ്ഥകള്‍ മനസ്സിലാക്കാന്‍, ഹൃദയത്തിന്‍റെ ചിത്രം ലഭിക്കാന്‍ (Echocardiography), ശരീരത്തിലെ വിവിധദ്വാരങ്ങളിലൂടെ ചെയ്യപ്പെടുന്ന സ്കാനുകള്‍ (TRUS,TVS,TEE) എന്നിങ്ങനെ ഒരുപാട് സ്കാനിങ്ങുകള്‍ ഇന്ന് നിലവിലുണ്ട്.

MRI സ്കാന്‍- സ്കാന്‍ ചെയ്യപ്പെടേണ്ട അവയവത്തിനു ചുറ്റും ഒരു കാന്തികവലയം സൃഷ്ടിച്ചു കൊണ്ട് ചെയ്യുന്ന സ്കാന്‍. റേഡിയേഷന്‍ ഭീതി ഇല്ലെന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ ഞാനുള്‍പ്പെടെ പലര്‍ക്കും ഉള്ള അടച്ചിട്ട അറകളോടുള്ള ഭീതി (claustrophobia), കൂടെയുള്ള ശബ്ദം, സ്കാന്‍ ചെയ്യാന്‍ സമയമെടുക്കുന്നത്, അനങ്ങാതെ അത്രയും നേരം കിടക്കുന്നതിന്റെ ബുദ്ധിമുട്ട് തുടങ്ങിയ കാര്യങ്ങള്‍ MRIക്ക് ഒരു വിലങ്ങുതടിയാണ്. കൂടാതെ ശരീരത്തിനകത്തു ലോഹഭാഗങ്ങള്‍ ഉള്ളവര്‍ക്കും(എല്ലില്‍ ഇട്ടിട്ടുള്ള കമ്പി, മുറിവ് കൂടാന്‍ ഉപയോഗിക്കുന്ന സ്ടാപ്പ്ലര്‍) സാധാരണ MRI മെഷീന്‍ കൊണ്ട് സ്കാന്‍ ചെയ്യുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. 



ചെലവ് കൂടുതല്‍ ആണെന്നുള്ളതും ഒരു വിഷയമാണ്. അടച്ചിടലിനെയും ശബ്ദവും പേടിയുള്ളവര്‍ക്ക്‌ ഇപ്പോള്‍ ഓപ്പണ്‍ MRI സ്കാന്‍ ലഭ്യമാണ് എന്നത് ആശ്വാസകരമാണ്.

CT സ്കാന്‍- എക്സ് റെ ഉപയോഗിച്ച് തന്നെ പ്രവര്‍ത്തിക്കുന്ന സ്കാന്‍. ശരീരത്തിനെ ഏതു രീതിയിലും മുറിച്ച രീതിയില്‍ ഉള്ള ചിത്രങ്ങള്‍ കിട്ടുമെന്നതാണ് ഇതിന്‍റെ ഗുണം. ചെറിയ അപാകതകള്‍ പോലും കണ്ടെത്താം. MRI എടുക്കുന്നതു പോലെ അധികസമയം അനങ്ങാതെ ഇരിക്കേണ്ടി വരുന്നില്ല. പക്ഷെ, കടുത്ത റേഡിയേഷന്‍, contrast medium കുത്തി വെയ്ക്കേണ്ടി വരുമ്പോള്‍ അപൂര്‍വമായി വന്നേക്കാവുന്ന അലര്‍ജി തുടങ്ങിയവാണ് ഇതിന്‍റെ ദോഷഫലങ്ങള്‍.

ഡോക്റ്ററുടെ മേല്‍ നോട്ടത്തില്‍ ചെയ്യുന്ന ടെസ്റ്റുകള്‍ ആണ് ഇനിയുള്ളത്. ആന്‍ജിയോഗ്രാം, എന്‍ഡോസ്കോപി, കൊളോണോസ്കോപി തുടങ്ങി അസംഖ്യം ടെസ്റ്റുകള്‍ ഈ രീതിയിലുണ്ട്.

പൊതുവായി ചെയ്യുന്നവ മാത്രമേ ചെറിയ രീതിയിലെങ്കിലും ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. ഇനി ഈ ടെസ്റ്റുകള്‍ അനാവശ്യമായി എഴുതുന്നവയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം.

തീര്‍ച്ചയായും ടെസ്റ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, അതൊരു ന്യൂനപക്ഷം ആണെങ്കില്‍ കൂടിയും. ടെസ്റ്റ്‌ എഴുതിയത് ആവശ്യത്തിനാണോ അനാവശ്യത്തിനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണ്. വില കൂടിയ ബില്‍ ഇടുന്നവരും വില കുറച്ച ബില്‍ ഇടുന്നവരും തമ്മിലുള്ള വ്യത്യാസം ചോദിച്ചാലും ഉത്തരം പറയാന്‍ ഒന്ന് ചിന്തിക്കേണ്ടി വരും.

സ്വന്തം പിതാവിന് CT എടുക്കാന്‍ ഒരു പ്രമുഖ ആശുപത്രി ആവശ്യപ്പെട്ടത് 9200 രൂപയും അതേ CT മറ്റൊരു ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ എടുത്തത് 2900 രൂപക്കുമാണ്. കഴിവതും വിലകൂടിയ ഒരു ടെസ്റ്റ്‌ എഴുതപ്പെടുമ്പോള്‍ മറ്റൊരു വിദഗ്ദഡോക്ടറെ കാണിച്ചു സെക്കന്റ് ഒപ്പീനിയന്‍ തേടുന്നത് നല്ലതാണ്.

അത് പോലെ ഒരു ഡോക്ടര്‍ ഒരു പ്രത്യേകലാബില്‍ നിന്ന് ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത് കമ്മീഷന്‍ പറ്റാന്‍ ആണെന്ന് സംശയിക്കുന്നത് എല്ലായെപ്പോഴും ശരിയാകണമെന്നില്ല. Lab error സര്‍വ്വസാധാരണമായൊരു പ്രതിഭാസം ആണെന്നിരിക്കെ, ഡോക്ടര്‍ തന്‍റെ അനുഭവത്തിന്റെ വെളിച്ചത്തിലാകാം ആ വിശ്വസനീയമായ ലാബ്‌ നിര്‍ദേശിക്കുന്നത്.

എന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ഞാന്‍ നാട്ടില്‍ നിര്‍ദേശിക്കുന്ന ഒരു സ്കാന്‍ സെന്‍റര്‍ ഉണ്ട്. നല്ല ഡോക്റ്ററും, നല്ല സ്കാനിംഗ് മെഷീനും, അദ്ദേഹത്തിന്‍റെ അനുഭവപരിചയവുമാണ് എന്‍റെ തീരുമാനത്തിന്റെ അടിസ്ഥാനം. കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ, സ്കാനിംഗ് ചെയ്യുന്ന മെഷീനില്‍ സ്കാനിംഗ് റിപ്പോര്‍ട്ടുകള്‍ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നു എന്നൊരു വ്യാജവിഡിയോ ഇടയ്ക്കു കണ്ടിരുന്നു. മൂന്നു വര്‍ഷം കഷ്ടപ്പെട്ട് MD Radiology പഠിച്ചു പാസ്‌ ആയി വരുന്നത് വല്ലവരും എടുത്തു വെച്ച ചിത്രങ്ങള്‍ വെച്ച് രോഗിയെ പറ്റിക്കാനല്ല. കേവലം മെഡിക്കല്‍ സയന്‍സിന്‍റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാത്തവര്‍ പടച്ചു വിടുന്ന കള്ളത്തരങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.

വിഷയം ഇവിടെയും തീരുന്നില്ല. വലിയൊരു കച്ചവടമായി അധപതിക്കുന്ന മെഡിക്കല്‍ രംഗത്ത് എല്ലാവരെയും കള്ളനാണയങ്ങളായി കണക്കാക്കാനുമാവില്ല. നിങ്ങള്‍ക്ക് എഴുതപ്പെട്ട പരിശോധനകള്‍ അനാവശ്യമെന്ന് തോന്നുന്നുവെങ്കില്‍ എപ്പോഴും രണ്ടാമതൊരു വിദഗ്ദന്റെ സഹായം തേടുക എന്നതാണ് പ്രായോഗികമായ മാര്‍ഗം. നിങ്ങള്‍ ഉറപ്പു വരുത്തേണ്ടത്, നിങ്ങള്‍ രണ്ടാമത് കണ്ടത് അതേ ശാസ്ത്രത്തില്‍ വൈദഗ്ദ്യം ഉള്ള ഒരാള്‍ ആണെന്നതാണ്.

മറിച്ച്, ഒരു വ്യാജവൈദ്യന്‍റെ കൈകളിലേക്ക് നിങ്ങള്‍ എത്തിപ്പെടുന്നത് ജീവന് തന്നെ ഹാനിയായേക്കാം. ഡോക്ടറെ തീരുമാനിക്കേണ്ടതും കാണേണ്ട ആശുപത്രി തീരുമാനിക്കേണ്ടതും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആകണം. നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ തരാനും നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും നിങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള പൂര്‍ണമായ സഹകരണവും ഉണ്ടാകണം.

രോഗിയും ചികിത്സകനും ചേര്‍ന്നാല്‍ മാത്രമേ ഏതൊരു രോഗവും പരിപൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയൂ.

വാല്‍ക്കഷ്ണം: ദുര്‍വാസാവ് മഹര്‍ഷിയുടെ ബാധ കൂടിയ മാതിരി ഒരു സുഹൃത്ത്‌ കുറച്ചു നേരത്തെ വിളിച്ചു. നല്ലൊരു ഫിസിഷ്യനെ പറഞ്ഞു കൊടുക്കണം എന്നതാണ് ആവശ്യം. ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഡോക്ടറെ യഥേഷ്ടം 'സ്മരിക്കുന്നുമുണ്ട്'. രാവിലെ ചൊറിയന്‍ ചേമ്പ് ആണോ കഴിച്ചത് എന്ന് ചോദിക്കാന്‍ ആഗ്രഹിച്ചെങ്കിലും ചോദിച്ചത് എന്താ സംഗതി എന്നാണ്.

ഉത്തരം : ''നാല് പ്രാവശ്യം പോയിട്ടും അയാള്‍ ഒരു ടെസ്റ്റ്‌ പോലും എഴുതിയില്ല. വേറെ നല്ല ഡോക്ടര്‍മാരെ കിട്ടുമോ എന്ന് നോക്കട്ടെ''..

ങേ..അപ്പോള്‍ ഈ ഐതിഹ്യം മുഴുവന്‍ എഴുതിക്കൂട്ടിയ ഞാന്‍ ആരായി !!







Thursday, October 22, 2015

അയ്യോ...കുത്തിക്കൊല്ലല്ലേ...

അങ്ങനെ ആ കര്‍മം ഒക്കെ കഴിഞ്ഞു പ്രസവശുശ്രൂഷയും ആസ്വദിച്ചു വീട്ടില്‍ സുഖവാസത്തിലാണ്..മോളും ബ്ലോഗ്ഗര്‍ മാതാശ്രീയും ഹാപ്പി ആയിരിക്കുന്നു...ഒരു രക്ഷയുമില്ലാത്ത പ്രസവരക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല ഇപ്പോഴിത് എഴുതാന്‍ മുതിരുന്നത്.പറയാതിരിക്കാനാവില്ല എന്ന അവസ്ഥയില്‍ വന്നു പെട്ടാല്‍ പെറ്റ് കിടക്കുന്നിടത്ത് നിന്നല്ല, ബോധം കെട്ടു കിടക്കുന്നിടത്ത് നിന്ന് വരെ എഴുന്നേറ്റു വരേണ്ടി വരുമല്ലോ...

വല്ലാത്ത വിഷമത്തോടെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വാക്സിനേഷന് എതിരെയുള്ള പ്രചാരണങ്ങള്‍ കണ്ടതും കേട്ടതും.എന്റെ ജില്ലയില്‍ ഡിഫ്തീരിയ വന്നപ്പോഴും ഇങ്ങനെയൊരു എഴുത്തിനു യാതൊരു പ്രസക്തിയും തോന്നിയില്ല.കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടു പിടിച്ചു വാക്സിനേഷന്‍ ഷെഡ്യൂളിലെ വിട്ടു പോയ വാക്സിനുകള്‍ എടുപ്പിക്കാനുള്ള ഗവണ്മെന്റ് ശ്രമവും അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു ( മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതി).

എന്നാല്‍ ഈയിടെയായി സമ്പൂര്‍ണവാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി വരുന്ന കുറെയേറെ പേരെ ശ്രദ്ധയില്‍പ്പെട്ടത് വല്ലാത്ത വേദനയും ഭീതിയും ഉണ്ടാക്കുന്നു.

ഇവരില്‍ പ്രധാനിയായ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി (ഏതു വകുപ്പില്‍പ്പെട്ട ഡോക്ടര്‍ ആണെന്ന് അറിയില്ല, ഗൂഗിള്‍ സേര്‍ച്ചുകള്‍ ഒന്നും തന്നെ നേച്ചുറോപ്പതി പ്രചാരകന്‍ എന്നതില്‍ കവിഞ്ഞൊരു വിവരവും ഈ വ്യക്തിയെക്കുറിച്ച് തന്നില്ല) എന്ന വ്യക്തിയുടെ വീഡിയോയും ഓഡിയോയും ലേഖനങ്ങളും എല്ലാം തന്നെ വലിയൊരു സാമൂഹികവിപത്തായി മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുകയാണ്.

ഇയാളുടെ കാഴ്ചപ്പാടില്‍ വാക്സിനുകള്‍ വിഷമാണ്, വന്ധ്യത ഉണ്ടാക്കുന്നു, ഓട്ടിസം ഉണ്ടാക്കുന്നു, വാക്സിന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്ഫേറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ സര്‍വ്വതും കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തുടങ്ങി ഇല്ലാത്ത അവകാശവാദങ്ങള്‍ ഒന്നുമില്ല

ഇയാള്‍ ദൂരദര്‍ശനില്‍ പരിപാടികളില്‍ സംബന്ധിക്കാറുണ്ട്, പല കോളേജുകളിലും ക്ലാസ്സ്‌ എടുക്കുന്നുണ്ട്, മലപ്പുറത്ത് ഡിഫ്തീരിയ വന്നത് ഈ മനുഷ്യന് ഒരു വളമായിരിക്കുകയാണ്.മലപ്പുറത്ത്‌ വാക്സിന് എതിരായി ധര്‍ണ നടത്താന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞു.വേറെ കുറെ പ്രമുഖരും കൂടെയുണ്ട്.ദുഃഖകരമെന്നു പറയട്ടെ, വലിയൊരു ശതമാനം ആളുകള്‍ 'പ്രകൃതിജീവനം' എന്നും പറഞ്ഞു പ്രചരിപ്പിചിരിക്കുന്ന ഈ വാക്കുകള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു.

ജേക്കബ് വടക്കഞ്ചേരി പറയുന്നതിന് മറുപടി പറയുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല.പക്ഷെ, എനിക്കറിയാവുന്നത് പങ്കു വെക്കുക എന്ന കടമ ഞാന്‍ പഠിച്ച ശാസ്ത്രത്തോടും ചുറ്റുമുള്ളവരോടും ഉള്ളത് കൊണ്ട് മാത്രമാണ് വാക്സിനേഷനെ കുറിച്ച് ഈ പോസ്റ്റ്‌ ഞാനെഴുതുന്നത്‌.

ആദ്യമേ പറയട്ടെ, ഞാന്‍ അലോപ്പതി പഠിച്ചത് കൊണ്ട് അതിന്റെ വക്താവായി മുന്നില്‍ വന്നു നില്‍ക്കുകയല്ല.ഒരു വാക്സിനും അലോപ്പതി മരുന്നല്ല.എത്രയോ വര്‍ഷങ്ങളുടെ വൈദ്യശാസ്ത്രവിദഗ്ധരുടെ ശ്രമഫലമാണ് ഓരോ പ്രതിരോധമരുന്നും.

ഇവയിലൊന്ന് പോലും മരുന്നല്ല, ഇവയില്‍ മരുന്നുകള്‍ അടങ്ങിയിട്ടുമില്ല. നിര്‍വീര്യമാക്കിയ ജീവനുള്ളതോ അല്ലാത്തതോ ആയ രോഗാണുവോ, രോഗാണുവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമോ ആണ് ഏതൊരു വാക്സിന്റെയും പ്രധാന ചേരുവ. ഈ അണുക്കള്‍ അസുഖമുണ്ടാക്കാനുള്ള ശേഷി നഷ്ടപ്പെട്ട വെറും ശരീരങ്ങള്‍ മാത്രമാണ്.എന്നാല്‍ ഇവക്കു ശരീരത്തില്‍ സാധാരണ അണുബാധ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് താനും.ഇങ്ങനെ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ശ്വേതരക്താണുക്കള്‍ 'ഓര്‍ത്തു' വെക്കുകയും രണ്ടാമത് അതേ അണുബാധ ഉണ്ടായാല്‍ വേഗം പ്രതിരോധിക്കുകയും ചെയ്യുന്നു.

വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍, ഒരിക്കല്‍ കണ്ട് ഉത്തരമെഴുതി നോക്കിയിട്ടുള്ള ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടിയാല്‍ പെട്ടെന്ന് എഴുതിത്തീരും, പാസ്സാകും.അത് തന്നെ കഥ !

 മൈക്രോബയോളജിയുടെ അതിപ്രസരം കൊണ്ട് പൊതുസമൂഹത്തില്‍ പ്രകൃതിചികില്‍സ എന്നൊക്കെ എളുപ്പം പറഞ്ഞു പിടിപ്പിക്കുന്നത് പോലെ എളുപ്പം പറഞ്ഞു മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത  വേറെ ചില കാര്യങ്ങള്‍ കൂടി വാക്സിനുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത വസ്തുക്കളാക്കുന്നു.അതിലൊന്നാണ് 'ഹേര്‍ഡ് ഇമ്മ്യുനിട്ടി' (herd immunity). ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് പ്രതിരോധശേഷി ഉണ്ടോ, അത്രയും രോഗം പടരുന്നത്‌ തടയപ്പെടുന്ന അവസ്ഥ.അതായതു,കുത്തിവെപ്പ് കൃത്യമായി എടുക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ അസുഖം മാത്രമല്ല സമൂഹത്തിലെ ഒരുപാടു പേരെക്കൂടിയാണ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത്.

എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് വാക്സിന്‍ വിരുദ്ധരുടെ എണ്ണം വളരെ കൂടുതല്‍ ആണ് എന്നത് തുറന്നു സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്. വാക്സിന്‍ വിരുദ്ധര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്..

*അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ?

- പോരാ..പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന്‍ കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.

*അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.

- തെറ്റ്. ഒരു വാക്സിനും അലോപ്പതി മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്‍ജെക്ഷന്‍ വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.

അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന്‍ തന്നെ ആകണമെന്നുമില്ല.വാക്സിന്‍ സൂക്ഷിക്കുന്ന സങ്കീര്‍ണമായ cold chain' മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന്‍ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.

*വാക്സിന്‍ കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും (ജേക്കബ് 'ഡോക്റ്ററുടെ' പ്രചരണങ്ങളില്‍ ഒന്ന്)

- തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG  വാക്സിന്‍  കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം  230 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ  ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.

ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവം വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.

*മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തിനു കൊടുക്കുന്നു?

-അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള്‍ രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.

*ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?

-വാക്സിന്‍ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, 'കുത്തിവെച്ചു വേദനിപ്പിക്കല്‍' ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം.

പേപ്പട്ടി കടിച്ചാല്‍ ആരെങ്കിലും കുത്തിവെപ്പ് എടുക്കാതിരിക്കുമോ?വസൂരി എന്ന മരണത്തിനു പര്യായമായ അസുഖം നിലവിലുള്ള കാലത്ത് ആരും നിര്‍ബന്ധിക്കാതെ തന്നെ എല്ലാവരും കുത്തിവെപ്പ് എടുത്തിരുന്നു.എന്ത് കൊണ്ട്?മരണഭയം...മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ അറിയാത്തത് കൊണ്ട് വാക്സിന്‍ വേണ്ടെന്നു തോന്നുന്നു.അതിനെതിരെ ജല്പനങ്ങളും ഉണ്ടാകുന്നു.

പക്ഷെ ഒന്ന് പറയട്ടെ, ടെറ്റനസ് ബാധിച്ചു അടുത്ത കാലത്ത് എന്റെ നാട്ടില്‍ ഒരാള്‍ മരിച്ച ദുരവസ്ഥ എന്റെ ഭര്‍ത്താവ് പങ്കിട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്.opisthotonus എന്ന് ഗൂഗിള്‍ ചെയ്‌താല്‍ ആര്‍ക്കും കാണാം ടെറ്റനസ് ബാധിച്ച ആള്‍ അനുഭവിക്കുന്ന വേദനയുടെ ചിത്രം. ആ ചെറുപ്പക്കാരന്‍ ശൈശവത്തില്‍ DPT എടുത്തിരുന്നെങ്കില്‍..പോട്ടെ, ശരീരത്തില്‍ മുറിവുണ്ടായ ശേഷം ഒരു TT എടുത്തിരുന്നെങ്കില്‍?ഒരു ജീവന്റെ വിലയായിരുന്നു ആ കുത്തിവെപ്പിന് !

വാക്സിനെ എതിര്‍ക്കുന്ന ആര്‍ക്കെങ്കിലും പട്ടി കടിച്ച ശേഷം റാബീസ്‌ വാക്സിന്‍ എടുക്കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമോ?(റാബീസ്‌ വൈറസ് വളരെ പതുക്കെ മാത്രമേ ശരീരത്തില്‍ പ്രവര്‍ത്തിക്കൂ..അതിനാല്‍ തന്നെ പട്ടി കടിച്ച ശേഷം എടുത്താല്‍ തന്നെ ഫലപ്രദമാണ്).



*വാക്സിനുകള്‍ക്ക് രഹസ്യഅജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.

-വാക്സിന്‍ യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ 'കേരള മോഡല്‍' എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള്‍ കേടുവരുത്തുന്നത് വരെ.

ഏതൊരു അസുഖത്തിനും ശരീരികാവസ്ഥക്കും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യം നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്.നമ്മുടെ അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് ഘോരഘോരം കൊട്ടിഘോഷിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ നമുക്കറിയില്ല എന്നത് മുതലെടുക്കുകയാണ് ചെയ്യുന്നത്.പൊട്ടകിണറ്റിലെ തവളകളെ പോലെ 'ഞാന്‍ കാണുന്നതാണ് ലോകം' എന്ന് കരുതാതെ ഒരു വാദം കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള അവസ്ഥകള്‍ കൂടി പരിഗണിക്കാനും പഠിക്കാനുമുള്ള വിവേകം നാം കാണിച്ചാല്‍ ഇത്തരക്കാര്‍ അവരുടെ പാട്ടിനു പൊയ്ക്കോളും.

ഇന്ന്, വന്ധ്യതക്ക് നൂറായിരം കാരണങ്ങള്‍ ഉണ്ട്.വൈകി നടക്കുന്ന വിവാഹം, കരിയര്‍ കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഗര്‍ഭം നീട്ടി വെക്കുന്നത്, പിസിഒഡി പോലുള്ള ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങള്‍ വരെ. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്.ഇതില്‍ വാക്സിനെ കുറ്റപ്പെടുത്തുന്നത് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ്.

ചിന്തിക്കാനും ചോദിച്ചറിയാനുമുളള വിവേകബുദ്ധിയാണ് നമുക്കാവശ്യം.തടയുന്നതാണ് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത് എന്ന വളരെ അര്‍ത്ഥവത്തായ ഇംഗ്ലീഷ് പഴമൊഴി നമുക്കെല്ലാം സുപരിചിതമാണല്ലോ.അത് കൊണ്ട് തന്നെ, വാക്സിനേഷന്‍ നമ്മുടെ കുട്ടികളോടുള്ള കടമയായി, അതിലുപരി അവരുടെ അവകാശമായി നമ്മള്‍ നടത്തി കൊടുക്കേണ്ടതുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് പോളിയോ നമുക്ക് തുടച്ചു നീക്കാനായി.ഇപ്പോള്‍ പോളിയോ ലോകത്ത് നിലനില്‍ക്കുന്നത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.അവിടങ്ങളില്‍ 'അമേരിക്കയുടെ രഹസ്യഅജണ്ടയില്‍ പെട്ട മരുന്ന്' എന്ന് പ്രചരിപ്പിച്ചു കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു നിഷേധിക്കുന്നു.ഈ അവസ്ഥ ഇന്ത്യയില്‍ വരുത്താനാണോ നമ്മള്‍ കൂട്ട് നില്‍ക്കേണ്ടത്?

2014 ജനുവരി മുതല്‍ നവംബര്‍ വരെ  260 പുതിയ പോളിയോ കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതിയ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ആണിത് എന്ന് കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കണം.

ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ.

ഇനിയുമുണ്ട് കുറെ കുപ്രചാരണങ്ങളും വിവരക്കേടുകളും.അവയെല്ലാം ഖണ്ഡിച്ചു വിശദീകരിച്ചു എഴുതാന്‍ നിന്നാല്‍ എഴുതി ഞാനും വായിച്ചു നിങ്ങളും ഉറങ്ങിപ്പോകും...
അത് കൊണ്ട്...ബാക്കിയൊക്കെ നീച്ചേ കമന്റ് ബോക്സില്‍...
എല്ലാവരും ''ഗോ റ്റു യുവര്‍ ക്ലാസ്സസ്'..
ഹല്ല പിന്നെ !!!


























Wednesday, September 2, 2015

ഡോക്ടര്‍ ഗര്‍ഭിണിയാണ്...

'കുറെ കാലായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്' എന്ന് ചോദിച്ച എല്ലാവരോടും ഈ കോലത്തില്‍ ഇരുന്നു കഥ പറയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ഉള്ളൂ എന്നത് കൊണ്ട് എന്റെ ഇന്നത്തെ ഹര്‍ത്താല്‍ദിനം നിങ്ങള്‍ക്കെല്ലാം വീതിച്ചു നല്‍കുകയാണ്..

സംഗതി ഇത്രേ ഉള്ളൂ..കുറെ മാസങ്ങളായിട്ടു വയറ്റില്‍  ഒരാള് കേറിക്കൂടിയതിന്റെ പരവേശം ആയിരുന്നു. മൂന്നാം വര്‍ഷത്തെ പരീക്ഷയുടെ സമയത്ത് ഡോക്ടര്‍ രോഗിയായിരുന്നു. പച്ചവെള്ളം പോലും തന്റെ കൂടെ കിടക്കുന്നത് എന്റെ കുഞ്ഞു ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.രാവും പകലും ചര്‍ദി; ആകെയുള്ള ഭക്ഷണം തളര്‍ന്ന ഞരമ്പിലൂടെ കയറിയിരുന്ന ഫ്ലൂയിഡ് മാത്രം. പരീക്ഷകളില്‍ മിക്കതിനും ഇടതുകൈയില്‍ കാനുല പുതിയൊരു ആഭരണം പോലെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു ചേര്‍ന്നു കിടന്നു.

ദോഷം പറയരുതല്ലോ, അതൊക്കെ മേലെ ഉള്ള ആള്‍ടെ അനുഗ്രഹം കൊണ്ട് ശടപടേന്നു പാസ്‌ ആയി.ഇപ്പൊ ഞമ്മള് അവസാനസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് (ഞാന്‍ അല്ല, ഞങ്ങള്‍..അഭിമന്യുവിന്റെ മാതിരി എന്റെ കുഞ്ഞുവാവ വയറ്റില്‍ നിന്ന് കേള്‍ക്കുന്നതേ സര്‍ജറിയും പീഡിയാട്രിക്സും ഒക്കെയാണ്). മൂന്നാല് ആഴ്ചക്കുള്ളില്‍ ആളിങ്ങു വരും,ഇന്ഷാ അല്ലാഹ്..

 മനോഹരമായ കാത്തിരിപ്പ്‌...അതിനിടക്ക് ഒരു അമ്മക്ക് മാത്രം അറിയാന്‍ കഴിയുന്ന സുഖമുള്ള വേദനകള്‍- വയറ്റിലെ ചവിട്ട്, ഇടി, കരാട്ടെ,ഇക്കിളിയാക്കല്‍.ഇതൊന്നും പറഞ്ഞാല്‍ പ്രഫസര്‍മാര്‍ക്ക് മനസ്സിലാകൂലല്ലോ, അത് കൊണ്ട് നേരം വെളുക്കുമ്പോ സ്ലോമോഷനില്‍ അങ്ങ് ചെല്ലും.

നടന്നാല്‍ പെട്ടെന്ന് പ്രസവിക്കും എന്ന പ്രതീക്ഷയൊന്നും ഇനിയില്ല(അത് കൊണ്ട് തെക്കുവടക്ക് ഓട്ടമാണ്).സോനു അവസാനനിമിഷസിസേറിയന്‍ സന്തതി ആയിരുന്നു. അത് കൊണ്ട് തന്നെ ഇനിയിപ്പോള്‍ അത് മാത്രമാണ് മാര്‍ഗം.എല്ലാവരുടെയും പരിചരണങ്ങളില്‍ സുഖം പൂണ്ടു വല്യ ആളായി ഇരിക്കുന്നു.എന്നാല്‍ എല്ലാ ഗര്‍ഭവതികളുടേയും സ്ഥിതി ഇത്ര എളുപ്പം പറഞ്ഞു തീര്‍ക്കാവുന്ന ഒരു രീതിയില്‍ അല്ല.

ചിലപ്പോഴെങ്കിലും ഗര്‍ഭം ഒരസുഖമായി മാറുന്ന അവസ്ഥ നാട്ടിലുണ്ട്.ആദ്യഗര്‍ഭത്തിന്റെ സമയത്ത് ഡോക്ടര്‍ വീട്ടിലിരിപ്പായിരുന്നു, അന്ന് മെഡിസിന് ചേര്‍ന്നിട്ടില്ല.ഇരുപത്തിരണ്ടു വയസ്സിന്റെ ബോധമില്ലായ്മയുമായി പൊരുത്തപ്പെട്ടു പോകാന്‍ ഗര്‍ഭിണിയും, ആദ്യമായി ഒരു ഗര്‍ഭാസ്വാസ്ഥ്യം അടുത്ത് കാണുന്ന ഗര്‍ഭണനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെ ആ പാവത്തിന്റെ നെഞ്ചത്ത്‌ ഞാന്‍ തീര്‍ത്തിട്ടുണ്ട്, കരച്ചിലായും ദേഷ്യമായും.ഇക്കുറി എല്ലാം സമാധാനത്തിന്റെ പാതയിലാണ്. വാശിയും ദേഷ്യവുമെല്ലാം തിരിച്ചറിയാന്‍ വീട്ടുകാരും കൂട്ടുകാരും സര്‍വ്വോപരി എന്നെ ഈ പരുവത്തില്‍ ആക്കിയ ആ കാലമാടനും ഉണ്ട്..

ഞാന്‍ ആശങ്കപ്പെടുന്നത് ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും, സാക്ഷരരെ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത മലയാളനാട്ടില്‍ നിലനില്‍ക്കുന്ന ഗര്‍ഭസംബന്ധമായ അന്ധവിശ്വാസങ്ങളെയോര്‍ത്താണ്.

മുന്‍പൊരു പോസ്റ്റില്‍  പറഞ്ഞത് പോലെ, ആദ്യമൂന്നുമാസങ്ങളില്‍ കഴിക്കേണ്ട ഫോളിക്ക് ആസിഡ് ഗുളിക തൊട്ടു ആശങ്ക തുടങ്ങും. 'ആസിഡ്' എന്ന പദത്തെ ചൊല്ലിയാണ് ചിലരുടെ സംശയം, 'ആസിഡ് കഴിക്ക്വേ!! '..അല്ലെങ്കില്‍ എന്റെ പഴയ പോസ്റ്റിനു വന്ന കമന്റ്‌ പോലെ, 'അതൊന്നും കഴിക്കാതെ തന്നെ എന്റെ അമ്മ യാതൊരു കുഴപ്പവും ഇല്ലാതെ പത്തു പെറ്റല്ലോ' എന്ന വിശദീകരണം.

ആസിഡ് എന്ന് കേട്ടു പേടിക്കുകയാനെങ്കില്‍ കുറെയേറെ പേടിക്കാന്‍ ഉണ്ട്.വൈറ്റമിന്‍ സിയുടെ രാസനാമം ഒരു ഉദാഹരണം മാത്രം (അസ്കോര്‍ബിക് ആസിഡ്). എന്ന് വെച്ചു ആരും നാരങ്ങവെള്ളമോ നെല്ലിക്കയോ മധുരനാരങ്ങയോ വേണ്ടെന്നു വെക്കുന്നില്ലല്ലോ.അല്‍പജ്ഞാനികള്‍ക്കു കണ്ടു വരുന്ന അസുഖമാണ് ഈ പറഞ്ഞ പ്രശ്നം.

നിര്‍ബന്ധമായും മൂന്നു മാസം കഴിക്കേണ്ട ഈ ഗുളികകള്‍ കഴിച്ചില്ലെങ്കില്‍ വന്നേക്കാവുന്ന അപകടം വലുതാണ്‌.സുഷുമ്നാനാഡിയുടെ വളര്‍ച്ചയിലെ സാരമായ അപാകതകള്‍ (spina bifida) ഒരു നേരം കഴിക്കുന്ന കുഞ്ഞുഗുളിക തടയും.പച്ചക്കറിയിലും ഇലക്കറികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ഈ വൈറ്റമിന്‍ ഗര്‍ഭിണി കഴിക്കാത്തത് കൊണ്ടല്ല പുറമേ നിന്ന് കഴിക്കാന്‍ കൊടുക്കുന്നത്, മറിച്ചു അത് ആവശ്യമായ അളവില്‍ ശരീരത്തിന് ആഗിരണം കഴിയാത്തത് കൊണ്ടാണ്.പക്ഷെ അതിനും സാധാരണക്കാര്‍ക്കിടയില്‍ പേര് 'ഇംഗ്ലീഷ് ഗുളിക' എന്ന് തന്നെ.

ഞാനുള്‍പ്പെടെ മിക്ക ഗര്‍ഭിണികളും നേരിടുന്ന വിലക്കുകളാണ് ഉറക്കത്തേയും ഭക്ഷണത്തെയും മറ്റും സംബന്ധിച്ചുള്ളത്.ഇക്കുറി ഇച്ചിരെ നിഷേധം എംബിബിഎസിന്റെ രൂപത്തില്‍ രക്തത്തില്‍ കേറിയത്‌ കൊണ്ടാകാം, അല്പസ്വല്പം ഭക്ഷണപരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ധൈര്യം (അഹങ്കാരം) കൈമുതലായി ഉണ്ടായിരുന്നു.

കാലാകാലങ്ങളായി കേട്ടു വരുന്ന പപ്പായവിരോധം സ്വന്തം കുഞ്ഞിന്റെ മേലെ പരീക്ഷിക്കാനും മുതിരാതിരുന്നില്ല. ഇന്റര്‍നെറ്റ്‌ ഡോക്ടറും സ്വന്തം ഡോക്ടറും പഴുത്ത പപ്പായ യഥേഷ്ടം കഴിച്ചോളാന്‍ പറഞ്ഞു.ചര്‍ദിയും പട്ടിണിയും കഴിഞ്ഞപ്പോള്‍ വയറു നിറയെ കഴിക്കാന്‍ കിട്ടിയത് മാങ്ങയും പഴുത്ത പപ്പായയുമാണ്.അത് ഞാന്‍ മുതലാക്കിയിട്ടുമുണ്ട്.എന്റെ വീടിനടുത്തുള്ള പ്ലാവുകള്‍ക്കും ഞാന്‍ സമാധാനം കൊടുത്തിട്ടില്ല.


പച്ചപപ്പായയുടെ കറ പണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് കൊണ്ടാണ് പോലും പപ്പായക്ക്‌ ഈ 'അലസിപ്പിക്കല്‍കായ' സ്റ്റാറ്റസ് കൈവന്നത്, അതും വായിലൂടെ കൊടുത്തതല്ല, ഗര്‍ഭാശയമുഖത്തേക്ക് കറ നേരിട്ട് കൊണ്ടുവന്നാണ് ആ പ്രക്രിയ നടത്തിയിരുന്നതെന്ന് തോന്നുന്നു. വൈദ്യശാസ്ത്രത്തിന്റെ ഇതരശാഖകള്‍ എന്ത് പറയുന്നു എന്നറിയില്ല, പഴുത്ത പപ്പായ ഗര്‍ഭിണിക്കോ കുഞ്ഞിനോ അപായം ഉണ്ടാക്കില്ല എന്നാണു ഞാന്‍ പഠിച്ച ശാസ്ത്രവും സ്വന്തം അനുഭവവും പറയുന്നത്. വൈറ്റമിന്‍ എ സമൃദ്ധമായി ഉള്ള നാടന്‍പപ്പായ കീടനാശിനിയില്‍ നീരാടിയിട്ടില്ലാത്ത നല്ലൊരു ആഹാരമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ.

ഇത് പോലെ കുറെ സാധനങ്ങളെ കുറിച്ച് കേട്ടു-മുതിര, ചൂടുവെള്ളം, മുട്ട (മുട്ട കഴിച്ചാല്‍ കുഞ്ഞിന്റെ ചെവി പൊട്ടി ഒലിക്കുമത്രേ...അത് കേട്ടു ഞാന്‍ സിര്‍ച്ചു സിര്‍ച്ചു ചത്ത്‌!!)..മിക്കതും പരീക്ഷിച്ചിട്ടുണ്ട്..

ഗര്‍ഭിണി പകല്‍ ഉറങ്ങരുതെന്നാണ് മറ്റൊരു പറച്ചില്‍.പകല്‍ ഉറങ്ങിയാല്‍ കുഞ്ഞു ഉറങ്ങുമെന്നോ മറ്റോ...ഗര്‍ഭിണി നിര്‍ബന്ധമായും പകല്‍ രണ്ടു മണിക്കൂര്‍ ഇടതുവശം തിരിഞ്ഞു കിടക്കേണ്ടത്‌ കുഞ്ഞിന്റെ ശരീരത്തിലേക്ക് സ്വാഭാവികമായ രക്തചംക്രമണം നടക്കുന്നതിനു അത്യന്താപേക്ഷിതമാണ്. അമ്മ നടക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ കുഞ്ഞു ഉറങ്ങുകയായിരിക്കും (തൊട്ടിലാട്ടുന്നത് പോലെ), അമ്മ കിടക്കുമ്പോള്‍ കുഞ്ഞുണര്‍ന്നു കളിക്കുകയും. രാത്രി അമ്മ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞു സര്‍ക്കസ് തുടങ്ങുന്നതും ഗര്‍ഭിണികള്‍ക്കും ഗര്‍ഭണന്‍മാര്‍ക്കും അനുഭവമുണ്ടായിരിക്കുമല്ലോ...അത് തന്നെ കഥ...

ഗര്‍ഭിണി ഉറങ്ങിയാലും ഇല്ലെങ്കിലും പകല്‍ ഒരു വിധം കഴിയുമെങ്കില്‍ രണ്ടു മണിക്കൂറെങ്കിലും ഇടംചെരിഞ്ഞു കിടക്കണം..കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്..

മറ്റൊന്ന് ഇരുമ്പ്, കാത്സ്യം ഗുളികകളാണ്.പാലും പാലുല്‍പ്പന്നങ്ങളും ഇഷ്ടമുള്ളവര്‍ ആണെങ്കില്‍ ഏറ്റവും നല്ലത്, കാത്സ്യം ആ വഴിക്ക് വന്നോളും.നന്നായി കഴിക്കുന്നെങ്കില്‍ പോലും ഈ ഗുളികകള്‍ ഒഴിവാക്കാത്തതാണ് നല്ലത്.

ഏറ്റവും പ്രധാനമായ ഒരു കാര്യം ഇവ കഴിക്കേണ്ട രീതിയാണ്. ഒരിക്കലും ഈ രണ്ടു ഗുളികകളും ഒന്നിച്ചു കഴിക്കരുത്.കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടയും. പാലിന്റെ കൂടെ ഇരുമ്പിന്റെ ഗുളിക കഴിക്കുന്നത്‌ ലോകമണ്ടത്തരമാണ്.ശ്രദ്ധിക്കണം. രണ്ടു നേരത്ത് കഴിക്കണം എന്ന് മാത്രമല്ല, ഇരുമ്പ് ഗുളിക ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ഭക്ഷണമൊന്നും കഴിക്കേണ്ടതില്ല, എന്നാല്‍ ദിവസവും ഏകദേശം ഇരുന്നൂറു കിലോകലോറി അധികം കഴിക്കേണ്ടതുണ്ട്.ഒരു നേരം കഴിക്കുന്ന ചോറ് പോലും മൂന്നൂറില്‍ അധികം കിലോകലോറി ഉണ്ടെന്നിരിക്കെ കാര്യമായ മാറ്റമൊന്നും ഭക്ഷണരീതിയില്‍ ആവശ്യമായി വരില്ല.പോരാത്തതിന് എല്ലാവരുടെയും ഊട്ടലും..ഗര്‍ഭാരംഭം മുതല്‍ പ്രസവം വരെ 10-12 കിലോ ഗര്‍ഭിണി സ്വാഭാവികമായി ഭാരം വര്‍ദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭിണി സന്തോഷവതിയായിരിക്കണം, പ്രസന്നയായിരിക്കണം,അവളും കുഞ്ഞും കൂടിയുള്ള യാത്ര പത്ത് മാസവും തുടര്‍ന്നും മനോഹരമായിരിക്കണം...കുഞ്ഞിന്റെ കൂടെ ജനിക്കുന്ന അമ്മയും അച്ഛനും കുഞ്ഞുവാവയും ചേര്‍ന്നുള്ള വളര്‍ച്ച അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്...

ദൈവകൃപയാല്‍ എന്റെ പേരിനു മുന്നിലേക്ക്‌ Dr. എന്ന് ചേരാന്‍ ഇനിയുള്ളത് മാസങ്ങള്‍ മാത്രമാണ്..ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ കുഞ്ഞുവാവയ്ക്ക് വേണ്ടി മാത്രം കൊടുക്കണം..വീണ്ടും പുസ്തകങ്ങളിലേക്ക്..

കൊതിച്ചു കാത്തിരിക്കുകയാണ്, വാവയുടെ കുഞ്ഞിച്ചിരിയും കിണുങ്ങലും കേള്‍ക്കാനും കൊതിതീരുവോളം കുഞ്ഞിച്ചുണ്ടില്‍ ഉമ്മ വെക്കാനും...
ഞങ്ങളുടെ മാലാഖക്കുഞ്ഞു ഈ സെപ്റ്റംബര്‍ മങ്ങിത്തീരും മുന്നേ കൈവെള്ളയില്‍ എത്തും..ഇന്ഷാ അല്ലാഹ്..

പ്രാര്‍ഥനകളുണ്ടാകുമല്ലോ...

ദൈവം സഹായിച്ചു എന്റെ കൂട്ടുകാര്‍ക്കിടയില്‍, അധ്യാപകര്‍ക്കിടയില്‍ കിടന്നു യാതൊരു കുഴപ്പവുമില്ലാതെ ഗര്‍ഭിണിയില്‍ നിന്നും അമ്മയും കുഞ്ഞുമായി സിസേറിയന്റെ മയക്കത്തില്‍ നിന്ന് ഞങ്ങള്‍ ഈ അക്ഷരങ്ങളിലൂടെ തിരിച്ചു വരണം...
പോയ്‌വരാം...

കഥ പറയാന്‍ നിങ്ങള്‍ക്കിടയിലേക്ക് വരുന്ന ആ ദിവസം സ്വപ്നം കണ്ടുകൊണ്ട് നിര്‍ത്തട്ടെ...










Thursday, January 15, 2015

നമുക്കിന്നു പുറത്തൂന്നു കഴിച്ചാലോ?

അങ്ങനെ എംബിബിഎസിന്റെ മൂന്നാം വര്‍ഷവും ചരിത്രത്തില്‍ ലയിച്ചു..മൂന്നാം വര്‍ഷത്തെ പരീക്ഷ തുടങ്ങും മുന്നേ കോളേജുകാര് നാലാം വര്‍ഷത്തെ ക്ലാസും തുടങ്ങുന്നു..

 ഒന്ന് റസ്റ്റ്‌ എടുക്കാന്‍ പോലും സമ്മതിക്കാത്ത കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രാകിപ്പറഞ്ഞു ഇരുന്ന  എന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ടാകാം രാത്രിഭക്ഷണം പുറത്തു നിന്ന് ആക്കാമെന്ന് കെട്ട്യോന്‍ പറഞ്ഞു.

'എന്നാല്‍ പിന്നെ പോയേക്കാം' എന്നും പറഞ്ഞു ഡ്രസ്സ്‌ ഇസ്തിരിയിടാന്‍ പോയ എന്റെ കണ്മുന്നിലെക്കാണ് സോനു ഒരു പാക്കെറ്റ് ക്രീം ബിസ്കറ്റും കൊണ്ട് 'ഒണ്‍ലി ഓറിയോ' എന്നും പറഞ്ഞു കേറി വരുന്നത്...

വെറുതെ ആ പാക്കെറ്റില്‍ പിടികൂടിയതും, അവന്‍ അവന്റെ ഡെയിഞ്ചര്‍ സൈറന്‍ മുഴക്കിയതും ഒരുമിച്ചായിരുന്നു-പുത്രന്‍ കാറിക്കൂവി നിലവിളി തുടങ്ങി.ഞാന്‍ അത് തിന്നു തീര്‍ക്കും എന്നാണു അവന്റെ ടെന്‍ഷന്‍.

സത്യത്തില്‍,  ചക്കപ്പുഴുക്ക് തിന്നുന്ന പോലെ അവന്‍ ആ ബിസ്കറ്റ് പാക്കറ്റിനെ ആക്രമിക്കുന്നത് കണ്ടാണ്‌ ഞാന്‍ അത് പിടിച്ചു വാങ്ങിയത്.ഒരു ഇടത്തരം പുട്ടുകുറ്റിയുടെ സൈസ് ഉള്ള ബിസ്ക്കറ്റ് പാക്കറ്റ് അവന്‍ ഒറ്റയ്ക്ക് കാലിയാക്കിയിട്ട്, പിന്നെ പുറത്തു നിന്നുള്ള ഭക്ഷണം കൂടിയായാല്‍ അവന്റെ വയറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും !

അതിലെ കണ്ടെന്റ് നോക്കാന്‍ കുഞ്ഞുറുമ്പിന്റെ വലിപ്പമുള്ള അക്ഷരങ്ങള്‍ കണ്ണിനു നേരെ പിടിച്ച എന്നോട് വീട് വിട്ടു പൊയ്ക്കോളാന്‍ ആജ്ഞാപിച്ച് എന്റെ കൈക്ക് നല്ല ഒരു കടിയും തന്നു അവന്‍ ആ പാക്കറ്റുമായി സ്റ്റാന്റ് വിട്ടു. പറഞ്ഞിട്ടെന്തു കാര്യം, കുഞ്ഞിനെ സ്നേഹിച്ചു വേണ്ടാത്ത സാധനം വാങ്ങിക്കൊടുത്ത അനിയനെ പറഞ്ഞാല്‍ മതിയല്ലോ..ഇവിടെ സ്ഥിരം ഞാന്‍ കലാപം ഉണ്ടാക്കുന്ന വിഷയമാണ് ഈ പറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത്.

കഴിവതും ക്രീമും കളറും ഫ്ലേവറും വാരിത്തൂവിയ സാധനങ്ങള്‍ വാങ്ങിച്ചു കൊടുക്കാറില്ല..പക്ഷെ മിക്കവീടുകളിലും ഇന്ന് സ്ഥിതി മറിച്ചാണ്.

ദിവസവുമുള്ള ബസ്‌ യാത്രകളില്‍ ഏറെ വേദനയോടെ ഞാന്‍ കാണാറുള്ള കാഴ്ചയാണ് കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൌമാരക്കാര്‍ വരെയുള്ളവരുടെ കയ്യിലെ ലെയ്സ്, കുര്‍ക്കുറെ പോലുള്ള നിറമുള്ള പാക്കെറ്റുകള്‍.

മിക്കവരുടെയും വളര്‍ച്ച അവരുടെ പ്രായത്തിനു ആനുപാതികമായി ഉണ്ടാകില്ല..പോഷകക്കുറവിന്റെ എല്ലാ ലക്ഷണങ്ങളും ആ കുഞ്ഞുങ്ങളില്‍ ഉണ്ടാകും..എന്നാലും വിലക്കുറവോ രുചിക്കൂടുതലോ എന്താണെന്നറിയില്ല, എല്ലാര്‍ടേം കയ്യില്‍ കണ്ണില്‍കുത്തുന്ന കളറില്‍ ഉള്ള  ഒരു ചിപ്സ് പാക്കെറ്റ് ഉണ്ടാകും. വീട്ടിലെത്താന്‍ പോലും ക്ഷമയില്ലാതെ ആ കുഞ്ഞുങ്ങള്‍ അത് കഴിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നും.അജിനോമോട്ടോയും ( Monosodium Glutamate) വേറെ അനേകം 'ഫ്ലേവര്‍ എന്‍ഹാന്‍സറുകളും' നിറഞ്ഞ രുചികരമായ വിഷക്കൂട്ടുകളുടെ ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നതേ ഇല്ല..

എന്തിനു പറയുന്നു, ഡോക്ട്ടര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ ഒഴിവില്ലാത്ത എന്റെ കാമ്പസില്‍ പോലും ഈ സാധനം തിന്നുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെയെങ്കിലും കാണാത്ത ദിവസം ഇല്ല. സെയിഫ് അലി ഖാന്‍ ചിപ്സ് തിന്നുകാണിച്ചു ഏറ്റവും 'അണ്‍സെയിഫ്' ആയ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹത്തെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത്.

കാന്‍സര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ മാറുന്ന ഭക്ഷണശീലങ്ങള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്. കാന്‍സറിനു പുറമേ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി പെണ്‍കുട്ടികളില്‍ യാതൊരു ദയയുമില്ലാതെ കടന്നു പിടിക്കുന്ന PCOD-Poly Cystic Ovarian Disease തുടങ്ങിയ കുറെയേറെ രോഗങ്ങള്‍ നമ്മള്‍ കാശ് കൊടുത്തു വാങ്ങുന്നതാണ്.



 വലിയൊരു ശതമാനം സ്ത്രീകളില്‍ കാണുന്ന പിസിഓഡി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ സകലമേഖലയെയും ഒരു പോലെ ബാധിച്ചു മനസ്സമാധാനം കളയുന്ന ഒരു അവസ്ഥാവിശേഷമാണ്.

ക്രമം തെറ്റിയ മാസമുറ, അമിതവണ്ണം, മുഖക്കുരു എന്ന് തുടങ്ങി പ്രത്യുല്‍പ്പാദനശേഷിയില്ലായ്മ, എന്‍ഡോമെട്രിയം കാന്‍സര്‍ വരെ ചെന്നെത്താവുന്ന ഈ അസുഖത്തെ ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്-ഭക്ഷണനിയന്ത്രണം, വ്യായാമം എന്നീ കാര്യങ്ങള്‍ മാത്രം.

ആധുനികപഠനസാഹചര്യങ്ങളും, ജോലിക്കിടയില്‍ ആകെ കിട്ടുന്ന ഭക്ഷണം 'ജങ്ക് ഫുഡ്‌' ആണ് എന്നതും, വീട്ടമ്മമാര്‍ ജോലിക്ക് പോകുന്നതും തുടങ്ങി നിരത്താന്‍ കാരണങ്ങള്‍ ഏറെയുണ്ട് ഈ ഭക്ഷ്യസംസ്കാരത്തിന് കുട പിടിക്കാന്‍.

എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഇത്തരം കാര്യങ്ങള്‍ അറിയാമെങ്കില്‍ പോലും എന്ത് കൊണ്ടോ നമ്മള്‍ മുന്നില്‍ കാണുന്ന വിഷബാധിതപദാര്‍ഥങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മടിക്കുന്നു.

എന്നും രാവിലെ പഫ്സ് കിട്ടിയില്ലെങ്കില്‍ ശ്വാസം കിട്ടാത്ത എന്റെ സുന്ദരിയായ ബാച്ച്മെയിറ്റ് മുതല്‍ കണ്ണ് തെറ്റിയാല്‍ ലെയ്സ് വാങ്ങിത്തിന്നു ആമാശയത്തിലേക്ക് പെപ്സി കോരിഒഴിച്ചു ദുരന്തം പൂര്‍ത്തീകരിക്കുന്ന എന്റെ സ്വന്തം സഹോദരന്‍ വരെ മുന്നില്‍ കുറെയേറെ ഉദാഹരണങ്ങള്‍ ഉണ്ട്.

ലഘുഭക്ഷണവും പാനീയങ്ങളും മാത്രമല്ല ഈ മാറ്റങ്ങള്‍ക്കു പിന്നില്‍.'ഡൈന്‍ ഔട്ട്‌' സംസ്കാരം ക്രമാതീതമായി മലയാളിയെ പിടികൂടിയിട്ടുണ്ട് എന്നത് വൈകുന്നേരങ്ങളില്‍ ഹോട്ടലുകളില്‍ കാണുന്ന തിരക്ക് വിളിച്ചോതുന്നുണ്ട്.വീട്ടിലെ ഒരു റൂമില്‍ നാല് പേര്‍ നാല് മോബൈലുകളിലായി 'സാമൂഹ്യജീവിതം' നയിക്കുന്ന അവസ്ഥയില്‍ കുടുംബത്തിന്റെ സന്തോഷത്തിനു ഇടക്കൊരു ഔട്ടിംഗ് നല്ലത് തന്നെ .

പക്ഷെ, വീട്ടിലെ അടുക്കളയില്‍ ആണ്ടിനും സംക്രാന്തിക്കും മാത്രം തീ പുകയുകയും കുടുംബനാഥന്‍ ഉണ്ടാക്കിക്കൊണ്ട് വരുന്നതില്‍ പകുതി തുക ഹോട്ടല്‍ മുതലാളി സ്വന്തം വീട്ടിലേക്കു അരി വാങ്ങാന്‍ എടുക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പതനം തുടങ്ങുന്നത്.

പോഷകാഹാരക്കുറവു എന്നാല്‍ ഭക്ഷണം കഴിക്കാതെ ഉണ്ടാകുന്നതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ആവശ്യമുള്ള പോഷകാംശം ആവശ്യത്തില്‍ കുറവോ കൂടുതലോ കഴിക്കുന്നത്‌ കൊണ്ട് ശരീരത്തില്‍ ഉണ്ടാകുന്ന ക്രമരാഹിത്യം ആണ് യഥാര്‍ത്ഥപ്രശ്നം.

ഇതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കുഞ്ഞുങ്ങളെ സ്നേഹിച്ചു ചോറും കഞ്ഞിയും ആവശ്യത്തിലേറെ കഴിപ്പിക്കുന്ന അമ്മമാര്‍.കുഞ്ഞിനെ മടിയില്‍ കിടത്തി വായിലേക്ക് കഞ്ഞിയൊഴിച്ചു ഫെഡറല്‍ ബാങ്കിന്റെ ഏറ്റിഎം മെഷീന്‍ കാര്‍ഡ്‌ എടുക്കുന്നത് പോലെ അവര്‍ ഇഷ്ടമില്ലാതെ ഭക്ഷണം വിഴുങ്ങുന്നത് കണ്ടു സായൂജ്യമടയുന്ന അമ്മമാര്‍ !!

കൂടെക്കഴിക്കേണ്ട കറികള്‍ അവര്‍ കഴിച്ചില്ലെങ്കിലും അവര്‍ മൂന്നു നേരം കഴിക്കേണ്ട ചോറും കഞ്ഞിയും ഒരു നേരം കൊണ്ട് കഴിച്ചാല്‍ അമ്മമാര്‍ ഹാപ്പി...!

ആവശ്യത്തിനു പച്ചക്കറി (ഇപ്പോഴത്തെ പച്ചക്കറിയെക്കാള്‍ നല്ലത് സയനൈഡ് ആണെന്നത് വേറെ കാര്യം..ഒറ്റയടിക്ക് വടിയായിക്കോളുമല്ലോ !!) കുഞ്ഞു കഴിക്കുന്നില്ല എന്ന പരാതിക്ക്, അത് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്തു കൊടുക്കുകയേ മാര്‍ഗം ഉള്ളൂ..

ഭക്ഷണം കഴിക്കുന്നില്ല, ബിസ്ക്കറ്റും കേക്കും തികയുന്നുമില്ല എന്നൊക്കെ പറയുമ്പോള്‍ ഒന്നോര്‍ക്കണം, കുഞ്ഞുങ്ങള്‍ തനിയെ പോയി വാങ്ങിക്കൊണ്ടു വരുന്നതല്ലല്ലോ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും, വീട്ടുകാര്‍ വാങ്ങിക്കൊടുത്തിട്ടല്ലേ അവര്‍ അതിന്റെ രുചി പരിചയിക്കുന്നത്‌, അവരത് കഴിക്കുന്നത്‌..

ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരാണ്...
അവര്‍ക്ക് ആവശ്യമുള്ളത് അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ വല്ല കട്ട്ലെറ്റോ സമോസയോ പുലാവോ ആക്കി കൊടുത്താല്‍ അവരതും കഴിച്ചു മിണ്ടാതെ ഒരു മൂലക്കിരുന്നോളും. വീട്ടിലേക്കു വാങ്ങിക്കൊണ്ടു വന്ന വിഷം കുട്ടികള്‍ കഴിക്കുന്നതിനു ഒരു അറുതി വരും.

ഇതിനു പുറമേ ഇടയ്ക്കവരെ പുറത്തെ മണ്ണിലും മഴയിലും കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ വിടാന്‍ ഉള്ള മനസ്സ് കൂടി രക്ഷിതാക്കള്‍ കാണിച്ചാല്‍ ടെമ്പിള്‍ റണ്ണിലെ ഗോറില്ലക്കും ആംഗ്രി ബേര്‍ഡ്സിലെ ഹോഗുകള്‍ക്കും അപ്പുറമുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്നു അവര്‍ മനസ്സിലാക്കും.

ആവശ്യത്തിനു വ്യായാമം ഇല്ലായ്മയും പുറംലോകവുമായുള്ള സകലബന്ധങ്ങളും വലിച്ചെറിയുന്ന മൊബൈലും ടാബും ലാപ്ടോപ്പും പുത്തന്‍ഭക്ഷണശീലങ്ങളും ചേരുമ്പോള്‍ ജീവിക്കാന്‍ കെല്‍പ്പില്ലാത്ത, വെയില്‍ കൊണ്ട ചേമ്പിന്‍താള് പോലുള്ള ഒരു ജനതയാണ് നമുക്ക് മുന്നിലേക്ക്‌ വളര്‍ന്നു വരുന്നത്.

 വലിയ കുട്ടികള്‍ പുറത്തു നിന്ന് ഏതായാലും കാണുന്നതൊക്കെ വാങ്ങിക്കഴിക്കും. വീട്ടില്‍ ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഈ അവസ്ഥയ്ക്കും മാറ്റമാകും.

മാറ്റം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നുമാണ്, കുടുംബമാണ് സമൂഹത്തിന്റെ ആരോഗ്യം തീരുമാനിക്കുന്നത്‌. സമയമില്ലായിരിക്കാം, രോഗം വരുമ്പോള്‍ നഷ്ടപ്പെടുന്ന സമയത്തില്‍ നിന്നും അല്പം ഇങ്ങോട്ട് മറിച്ചാല്‍ മതി...കുറച്ചു മെനക്കെട്ടാലും ദൈവം തന്ന ചെറിയ ആയുസ്സില്‍ സുഖവും സ്വസ്ഥതയും നിലനിര്‍ത്താമല്ലോ..ഒരു മിനുട്ടേ, ഫോണ്‍ ബെല്‍ അടിക്കുന്നു...

ഇവിടുന്നു പെട്ടിയും പ്രമാണവുമായി കപ്പല്‍നിര്‍മാണം പഠിക്കാന്‍ ക്യുസാറ്റിലേക്ക് വണ്ടി കയറിയ ചെക്കനാണ് വിളിക്കുന്നത്‌...

''ശിമ്മുത്താ''

''എന്താടാ, ഞാന്‍ ഇവിടെ ബ്ലോഗ്ഗിക്കൊണ്ടിരിക്ക്വാ''

''ഇങ്ങള് അവിടെ കഥയും പറഞ്ഞു ഇരിക്ക്..എനിക്കിവിടെ മിണ്ടാനും വയ്യ, തിന്നാനും വയ്യ''

''എന്തേ?''

''വായ നിറച്ചും പുണ്ണ്‍''

''ബി കോംപ്ലെക്സ്  ഗുളിക വാങ്ങി കഴിക്ക്''

''ഞാന്‍ ബി കോംപ്ലെക്സ് വാങ്ങി ലാഭത്തിലായ മെഡിക്കല്‍ഷോപ്പുകാരന്‍ പുതിയ വീട് വരെ വാങ്ങി''

''അയാള്‍ക്കെങ്കിലും നിന്നെക്കൊണ്ട് ഒരു കാര്യം ഉണ്ടായല്ലോ.അതിരിക്കട്ടെ, ഇന്നലെ രാത്രിയെന്താ കഴിച്ചേ?''

"ഗ്രില്‍ഡ്‌ ചിക്കന്‍''

''ഉച്ചക്കോ?"

" ചില്ലി ചിക്കനും പൊറോട്ടയും''

''നന്നായി, നീ പച്ചക്കറി ഒന്നും കഴിച്ചു വയറു ചീത്തയാക്കുന്നില്ലല്ലോ..പുണ്ണ് മാറാന്‍ മസാലയും ചിക്കനും ഒക്കെ ബെസ്റ്റാ..ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നല്ലോ അല്ലെ കൂടെ?''

"പിന്നെ, ട്രീറ്റ്‌ അല്ലായിരുന്നോ, ഇന്നും ഉണ്ട് രണ്ടു ട്രീറ്റ്‌''

''മെഡിക്കല്‍ഷോപ്പുകാരന്‍ മറൈന്‍ ഡ്രൈവ് തന്നെ വാങ്ങിയാലും അത്ഭുദപ്പെടാന്‍ ഇല്ല മോനെ ''

അവന്‍ കാള്‍ കട്ട്‌ ചെയ്തു പോയി !!














Wednesday, November 26, 2014

സോഷ്യല്‍ മീഡിയയിലെ "മാരകരോഗി"കള്‍ !

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടല്ലോ എന്ന ഓര്‍മ്മ പോലും മനസ്സിലേക്ക് കയറി വരുന്നത്. പഠിക്കാനുള്ളത് ഇരുതലയും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ല. അതിനിടയിലാണ് അപ്രതീക്ഷിതമായി അസിയുടെ ബാപ്പ ഞങ്ങളോട് വിടപറഞ്ഞത്. സംഭവബഹുലമായിരുന്നു എഴുതാതിരുന്ന കുറച്ചുമാസങ്ങള്‍. പരീക്ഷയെക്കുറിച്ച് പറഞ്ഞു എനിക്കും കേട്ട് നിങ്ങള്‍ക്കും മടുത്തു കഴിഞ്ഞതാണല്ലോ. അത് കൊണ്ട് ഇനിയത് മിണ്ടൂല. ഇന്നിപ്പോള്‍ ഇവിടെ കഥ പറയാന്‍ വന്നതിനു കാരണമുണ്ട്.

പലരീതിയില്‍ അര്‍ബുദം പിടിമുറുക്കിയ ഒരു കുടുംബമാണ് എന്റേത്. ഉപ്പയുടെ ഉപ്പാക്ക് വയറ്റില്‍ കാന്‍സര്‍ ആയിരുന്നു. നാല് വര്‍ഷം മുന്‍പ് എന്റെ ഉമ്മയുടെ ഉമ്മ എല്ലിലെ പ്രത്യേകതരം കോശങ്ങള്‍ക്ക് ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ വന്നു മരിച്ചു.ഇടയ്ക്കു 'വെറുതെയിരിക്കുമ്പോള്‍ വിറച്ചിരിക്കുക' എന്ന് പറഞ്ഞ പോലെ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതിരുന്ന ഉമ്മയുടെ അനിയത്തി, എന്റെ മേമ തൊണ്ടയിലെ കാന്‍സര്‍ അതിജീവിച്ചു വന്നു.ഒടുവില്‍, മൂന്നാഴ്ച മുന്നേ എന്റെ ഭര്‍തൃപിതാവ് ശ്വാസകോശാര്‍ബുദത്തിനു കീഴടങ്ങി.. (ഇന്നാലില്ലാഹ്)

കുറെയേറെ നല്ല സുഹൃത്തുക്കളെയും എനിക്ക് ഈ രോഗത്തിനാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഷാക്കിറ എന്നൊരു പ്രിയസ്നേഹിതയെ എനിക്ക് നഷ്ടമായത് രക്താര്‍ബുദം നിമിത്തമായിരുന്നു.

ആ രോഗത്തിന്റെ ഭീകരത ആയുസ്സിന്റെ മൂന്നു പതിറ്റാണ്ട് തികയുംമുന്നേ ആവോളം കണ്ടറിഞ്ഞത്‌ കൊണ്ട് തന്നെ കാന്‍സര്‍ എന്ന് കേള്‍ക്കുന്നത് പോലും എന്നില്‍ ഭീതി ഉളവാക്കുന്ന ഒന്നാണ്.കാന്‍സറും തുടര്‍ചികിത്സയും മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ത്ത കുറെയേറെ ജന്മങ്ങളെ കണ്ടു നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ ധൈര്യവും ദൈവാനുഗ്രഹവും തന്നെയാണ് ഏറ്റവും വലിയ മരുന്ന്.

പണ്ടത്തെ പോലെ കാന്‍സര്‍ എന്നാല്‍ മരണമല്ല. അത് ജീവിതത്തിലേക്ക് മരണമെന്ന ഇടനാഴിയിലൂടെയുള്ള ഒരു തിരിച്ചുവരവാണ്. മിക്ക കാന്‍സറുകളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ മരുന്നുകള്‍ക്ക് കീഴടങ്ങുന്നുണ്ട്.

ജീവിതത്തിന്റെ കഴുത്തില്‍ ഞണ്ട് ഇറുക്കുന്നത് പോലെ പിടി മുറുക്കുന്ന ഈ രോഗത്തെക്കുറിച്ച് ഇന്നെന്നെ ഓര്‍മിപ്പിച്ചത് ഒരു ഫോട്ടോയാണ്. രാവിലെ കോളെജിലേക്ക് പോകുന്ന വഴി പതിവു പോലെ വാട്ട്‌സ്സപ് തുറന്നപ്പോഴാണ് നടന്‍ ജിഷ്ണുവിന്റെ വളരെ ദയനീയമായ ആ ചിത്രം മുന്നില്‍ തെളിഞ്ഞത്.
ഐസിയു ആണ് രംഗം എന്നത് വ്യക്തം..കൃത്രിമശ്വാസം നല്‍കാന്‍ കഴുത്തില്‍ ദ്വാരമുണ്ടാക്കി (tracheostomy ) അത്രയേറെ അവശനായൊരു രോഗിയെ ഒരിക്കലും റൂമില്‍ കിടത്തില്ല..ബന്ധുക്കളെപ്പോലും വളരെ പരിമിതമായേ സന്ദര്‍ശിക്കാന്‍ അനുവദിച്ചു കാണൂ..


എന്ത് തന്നെയായാലും, ആ മനുഷ്യന്‍ ഒരു സിനിമാനടന്‍ ആണെന്നതിന്റെ പേരില്‍ അതീവഗുരുതരാവസ്ഥയില്‍ പോലും അദേഹത്തിന്റെ സ്വകാര്യതക്ക് നേരെ ക്യാമറ ചലിപ്പിക്കുന്ന മ്ലേച്ഛചിന്താഗതി ഒരു പക്ഷെ മലയാളിക്ക് മാത്രം സ്വന്തമായിരിക്കും...എന്നിട്ടൊരു അടിക്കുറിപ്പും..'പുകയില ഇയാളുടെ ജീവിതം തകര്‍ത്തു' !! അദേഹം മരണാസന്നനാണെന്ന് വരുത്തി തീര്‍ത്തത് പോരാഞ്ഞിട്ട് പിറകില്‍ നിന്നുള്ള ഒരു ചവിട്ടും !

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നു ഫെയിസ്ബുക്ക്‌ തുറന്നു സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഫെയിസ്ബുക്കില്‍ നല്ല പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരിക്കുന്ന, വളരെ ആക്റ്റീവ് ആയ ഒരു വ്യക്തിയെയാണ് മരണത്തോട് മല്ലടിക്കുന്നവനായി ചിത്രീകരിച്ചിരിക്കുന്നത് ! അദേഹം ഈ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്ന രീതിയിലെ മാന്യത മാത്രം മതി കുപ്രചാരണം നടത്തി ആളാകാന്‍ ശ്രമിച്ച 'ഫോട്ടോഗ്രാഫര്‍'ക്ക് മനസ്സാക്ഷിയുടെ മുന്നില്‍ തല തല്ലിച്ചാകേണ്ട ഗതി വരാന്‍..

അന്യന്റെ കാര്യത്തില്‍ തലയിട്ടു ചളമാക്കി കുളമാക്കുന്ന രീതി മലയാളിയുടെ ട്രേഡ്മാര്‍ക്ക്‌ സ്വഭാവം ആണെന്നത് എല്ലാവര്‍ക്കും അറിയാം.അയല്‍ക്കാരന്റെ അടുക്കളയിലേക്കു കൂര്‍പ്പിച്ചു വെച്ച കാതുമായി എരിവും പുളിയും ചേര്‍ന്ന വാര്‍ത്തകളുടെ നടുക്കുന്ന ഹാര്‍ഡ്ഡിസ്കുകള്‍ ആയ കുറേ മനുഷ്യരാല്‍ അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് !

ഇത്രയും കാലം  ചലച്ചിത്രതാരങ്ങളുടെ പ്രണയം, വിവാഹം, ആദ്യരാത്രി, മധുവിധു, പ്രസവം എന്ന് തുടങ്ങി വിവാഹമോചനത്തില്‍ ഒടുങ്ങുന്ന കഥകളെ കേട്ടിരുന്നുള്ളൂ..ഇന്ന് കണ്ടത് സോഷ്യല്‍ മീഡിയയുടെ അധപതനത്തിന്റെ പാരമ്യതയാണ്. മുന്‍പ് സലിംകുമാറിന് എന്തോ മാരകരോഗമാണെന്ന് പ്രചരണം വന്നിരുന്നെന്നു കേട്ടിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് തന്റെ ഒരു അഭിമുഖത്തില്‍ വളരെ വേദനയോടെ പങ്കു വെച്ച ഒരു അനുഭവമുണ്ട്...

വളരെ അപ്രതീക്ഷിതമായി മരണപ്പെട്ട സ്വന്തം അനിയന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ആശുപത്രിയില്‍ കാത്തു നില്‍ക്കുമ്പോള്‍ 'ചേട്ടാ, എന്താ ഇവിടെ നില്‍ക്കുന്നത്..ഒരു തമാശയൊക്കെ പറഞ്ഞെ,നമുക്കൊന്ന് ചിരിക്കാല്ലോ' എന്ന് പറഞ്ഞു മുന്നില്‍ വന്നു നിന്ന ആരാധകന്റെ സാമാന്യബോധത്തെക്കുറിച്ചു നിറകണ്ണുകളോടെ വിവരിച്ച ആ മനുഷ്യന്‍ ഒരു നിമിഷം മനസ്സിന്റെ തേങ്ങലായി മാറാതിരുന്നില്ല.

നാല് പേര്‍ക്ക് അറിയാവുന്ന ഒരു വ്യക്തിയുടെ രോഗവും മരണവും പോലും ആഘോഷമായി മാറ്റുന്നതിനെ ന്യായീകരിക്കാന്‍ യാതൊരു പഴുതും കാണുന്നില്ല.
മേല്‍ പറഞ്ഞ എല്ലാ കാര്യങ്ങളെക്കാളും എന്നില്‍ ലജ്ജ ഉളവാക്കുന്നത് മറ്റൊരു വസ്തുതയാണ്. ജിഷ്ണു കിടന്നിരുന്ന ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശനമുള്ള ഏതോ ഒരു സ്റ്റാഫ്‌ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്.ബന്ധുക്കള്‍ക്ക് ഇതു കൊണ്ട് നഷ്ടമല്ലാതെന്തു നേട്ടം !

ഐസിയുവിലെ കിടുങ്ങുന്ന തണുപ്പില്‍ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് അറിയാം അതിനുള്ളിലെ ഭീകരത.മരണത്തിന്റെ ഗന്ധമാണ് ആ മുറിക്കു, വല്ലാത്തൊരു മൂകത, വിചിത്രജീവികളെ പോലുള്ള കുറെ ഉപകരണങ്ങള്‍, അസെപ്ട്ടിക് പ്രികോഷന്‍ എന്ന പേരില്‍ ഡോക്ടറും നേഴ്സ്മാരും കാട്ടിക്കൂട്ടുന്ന  കുറെ പരാക്രമങ്ങള്‍, ഒറ്റപ്പെടല്‍...അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന രോഗികള്‍ക്ക് വരുന്ന ഐസിയു സൈകൊസിസ് എന്നൊരു മാനസികാവസ്ഥ തന്നെയുണ്ട്‌. തീവ്രരോഗാവസ്ഥയില്‍ പ്രിയപ്പെട്ടവര്‍ അടുത്തില്ലാതാകുന്ന ദുരവസ്ഥ സൃഷ്ടിക്കുന്ന വിഷാദരോഗം.

അതീവവേദനാജനകമായ രോഗം അനുഭവിക്കുന്നത് ചലച്ചിത്രതാരമായാലും വഴിയരികിലെ യാചകനായാലും അയാള്‍ ബഹുമാനിക്കപ്പെടെണ്ടതാണ്, അയാളുടെ വേദനയുടെ ഒരു കണികയെങ്കിലും കുറക്കാനായാല്‍ അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം.

രോഗം സൌഖ്യപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവര്‍  തന്നെ അദേഹത്തെ ബോധമില്ലാത്ത അവസ്ഥയില്‍ ചൂഷണം ചെയ്തതു രോഗശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ അപമാനകരമാണ്.പ്രസവം ചിത്രീകരിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടി വന്ന ഡോക്ടര്‍മാരെക്കുറിച്ചും വലിയ വേദനയോടെയാണ് കഴിഞ്ഞ മാസം പത്രത്തില്‍ വായിച്ചത്.

ഞങ്ങള്‍ പഠനാവശ്യത്തിനു വേണ്ടി രോഗിയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ പോലും പലതും മൂടി വെച്ചാണ് സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ പോലും പ്രതികരിക്കുക. വിശദവിവരങ്ങള്‍ പറയാന്‍ അവര്‍ക്ക് മടിയാണ്.ഓരോ വ്യക്തിക്കും സ്വന്തമായ ഒരു ലോകമുണ്ട്, അതില്‍ അവന്റെ/ അവളുടേത്‌ മാത്രമായ ചില കാര്യങ്ങളും.ഏതൊരു മനുഷ്യന്റെയും അടിസ്ഥാനഅവകാശങ്ങളില്‍ ഒന്നാണ് സ്വകാര്യത എന്നത് വ്യക്തം.

'ഡോക്ടറോട് കള്ളം പറയരുത്' എന്ന ചൊല്ല് പോലും ഒരു പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉടലെടുത്തതാകാം.. എന്തു തന്നെയായാലും, ആ സഹോദരന്റെ രോഗത്തെ അദേഹം ഒരിക്കലും ആഗ്രഹിക്കാത്ത രീതിയില്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച സുഹൃത്തെ, താങ്കള്‍ പഠിച്ച പുസ്തകങ്ങളില്‍ നിന്നും താങ്കള്‍ വായിച്ചെടുക്കാന്‍ മറന്നു പോയ ദയയുടെയും സാമൂഹ്യബോധത്തിന്റെയും പാഠങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ബോധമുള്ളവര്‍ സമൂഹ്യമാധ്യമങ്ങളില്‍ എഴുതി ചേര്‍ക്കുന്ന സഭ്യമായതും അല്ലാത്തതുമായ വരികളില്‍ നിന്നും കൂട്ടി വായിക്കാന്‍ ശ്രമിക്കുക..വരുത്തി വെച്ച വിനയാണല്ലോ!

ഇനിയെങ്കിലും, മറ്റുള്ളവന്റെ വേദനയില്‍ നിന്നും ലഭിക്കുന്ന ആത്മരതി, താങ്കള്‍ പഠിച്ച മുഴുവന്‍ അക്ഷരങ്ങളെയും അറിവിനെയും താങ്കള്‍ ചിത്രീകരിച്ച കാന്‍സറിനേക്കാള്‍ വേഗം കാര്‍ന്നു തിന്നുന്നത് കണ്ടു നില്‍ക്കാന്‍ അനുവദിക്കാതെ കൈവിട്ട സംസ്കാരത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുക..

നമ്മള്‍ വേദനിപ്പിക്കാനുള്ളവരല്ല, വേദന മാറ്റാന്‍ ഉള്ളവരാണ്...ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നവന്റെ ചിത്രം പകര്‍ത്താന്‍ ഉണ്ടായ 'ചങ്കൂറ്റം' ഒരു മനുഷ്യന് അനുയോജ്യമാണോ എന്ന് ആത്മപരിശോധന നടത്തുന്നതും നന്നായിരിക്കും..

ഐസിയു ആ മനുഷ്യന് മാത്രം കേറിക്കിടക്കാന്‍ ഉള്ള ഇടമല്ലല്ലോ, അവിടെ നാളെ നിങ്ങള്‍ക്കുള്ള ഇടം കൂടിയാകില്ലെന്നു ആര് കണ്ടു.ഇപ്പോള്‍ ദൈവവും സ്പോട്ട് ഡെലിവറിയുടെ ആളാണെന്നു ഓര്‍മിക്കുന്നതും നന്ന് !

സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ ഇരയുടെ ഒഫീഷ്യല്‍ പേജ് ഇന്ന് നോക്കിയപ്പോള്‍ ഒരു പാട് വ്യക്തികളുടെ നല്ല വാക്കുകള്‍ അവിടെ കണ്ടു...വിവേകമുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നല്ലോ...സന്തോഷം !

ജിഷ്ണുവിനേറ്റ അപമാനം നമ്മില്‍ ഓരോരുത്തരുടെയും കരണത്ത് കൊണ്ട പ്രഹരമാണ്.രോഗം ആരുടേയും സ്വകാര്യസ്വത്തല്ല എന്ന ബോധ്യമാണ് നമുക്ക് വേണ്ടത്. നമ്മളെ കുറിച്ച് മറ്റുള്ളവര്‍ പറയരുത് എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതെന്തും മറ്റുള്ളവരെ കുറിച്ച് നമ്മളും പറയാതിരിക്കുക. 

സോഷ്യല്‍ മീഡിയ അന്യനെ പച്ചക്ക് തിന്നാന്‍ ഉപയോഗിക്കുന്നതിനു പകരം നല്ല കാര്യങ്ങള്‍ക്കു ഉപയോഗിച്ചെങ്കില്‍! ആരെയും പരിഹസിക്കാനും ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഉള്ള യോഗ്യത നമുക്കില്ല...ആരുടെയെങ്കിലും കുറവുകള്‍ ചികയുന്നതിനു മുന്‍പ് അവനവന്റെ 'പൂര്‍ണതയിലെ അപൂര്‍ണതയും' ഉള്‍ക്കൊള്ളുക. ഉള്ള നേരം നമുക്ക് ചിരിയും സന്തോഷവും സ്നേഹവും പങ്കു വെക്കാമല്ലോ..

​എന്റെയോ നിങ്ങളുടെയോ കാരണംകൊണ്ട് ഒരാളുടെയും സ്വകാര്യതയ്ക്ക് ഭംഗം വരില്ലെന്ന് ​ഉറപ്പുവരുത്തണം. ഒരു ചിത്രമോ വാര്‍ത്തയോ കൈമാറ്റം ചെയ്യുംമുന്‍പ് ഒരാവര്‍ത്തിയെങ്കിലും ചിന്തിക്കാം, ഈ വാര്‍ത്ത/ചിത്രം സത്യമാണോ വ്യാജമാണോ എന്ന്. പൊതുസമൂഹത്തില്‍ നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ചെയ്യുന്ന ഈ 'ആര്‍ത്തി'യെങ്കിലും നമുക്ക് ഉപേക്ഷിച്ചുകൂടെ? ഏറ്റവും ഒടുവില്‍ ദൈവസന്നിധിയില്‍ ഹാജരാവേണ്ട നീര്‍ക്കുമിളകള്‍ തന്നെയല്ലേ നമ്മളും? ഈ അപരാധങ്ങള്‍ക്ക് എങ്ങനെയാണ് നാം മാപ്പ് ചോദിക്കേണ്ടത്‌? ആരോടാണ് അത് ചോദിക്കേണ്ടത്‌? അല്ലെങ്കില്‍ ആരാണ് നമുക്ക് മാപ്പ് തരിക..!!??

Sunday, April 6, 2014

രാഷ്ട്രീയമോ, അതെന്താ???

ദേ, എന്നെയിങ്ങനെ കൊല്ലരുത്ട്ടോ. ഞാനൊരു പാവം വീട്ടമ്മയല്ലേ. പോരാത്തതിന് തടിയന്‍ പുസ്തകങ്ങള്‍ അരച്ചുകലക്കി കുടിക്കാന്‍ വിധിക്കപ്പെട്ട ഒരു പഠിതാവും. എന്താ കാര്യോന്നല്ലേ. പറയാം.

'ഇന്നത്തെ പത്രം'  വായിച്ചിട്ട്  നാല് ആഴ്ച  ആയല്ലോ എന്ന് നെടുവീർപ്പിട്ടു രാവിലെ പത്രം എടുത്ത ഞാൻ, ചിരിച്ചു മയ്യത്താകാത്തത്  ഭാഗ്യം !

വോട്ട് , വിനയം, വീരവാദം, വെറുപ്പിക്കൽ. ആകെ ഗോമഡിയോട് ഗോമഡി!. ബാർ അടപ്പിക്കുന്നു, നിവേദനം നടപ്പിലാക്കുന്നു, പെട്രോളിന് ശതമാനം കണക്കാക്കി വിലകുറക്കുന്നു. സ്ഥാനാര്‍ഥികള്‍ മംഗല്യവീടുകളിലും മരണ വീടുകളിലും ഇളിച്ചുകൊണ്ട്‌ കയറിയിറങ്ങുന്നു. ഇതൊക്കെ കണ്ടും കേട്ടും ചിരിച്ചു ചിരിച്ചു സോയിൽ കപ്പി പത്രത്തിന്‍റെ നടുപ്പേജിലെത്തിയപ്പോ 'പിടികിട്ടാപ്പുള്ളി പിടിയിൽ'  എന്ന്  മറ്റൊരു വാര്‍ത്ത. കോമഡി ഷോയിലെ ആര്‍ട്ടിസ്റ്റുകള്‍ പത്രങ്ങളിലെ എഡിറ്റര്‍മാരായാല്‍ ഇങ്ങനെയാവും ഫലം! 'ഗലിഗാലം' എന്നല്ലാതെ മറ്റെന്തു പറയാന്‍. 'ബോബനും മോളിയു'മൊക്കെ കണി കാണാൻ കൂടി കിട്ടാത്തത് വെറുതെയല്ല !

പിന്നെ ഇവിടെ ഒരു വിശേഷമുള്ളത് രണ്ടാം വർഷത്തെ തിയറി പരീക്ഷ കഴിഞ്ഞു എന്നതാണ്. മാസാവസാനം നാല് പ്രാക്ടിക്കൽ പരീക്ഷകൾ ബാക്കി കിടപ്പുണ്ട്..ഞായറാഴ്ചപോലും പരീക്ഷ വെച്ച ഞങ്ങടെ ചക്കര യുനിവേര്സിട്ടിക്കു  നല്ലത് മാത്രം വരുത്തണേ പടച്ചോനെ എന്ന ആത്മാർത്ഥമായ പ്രാർഥനയോടെ  ഇരിക്കുന്നു. (ഈ കൊല്ലം കാലമാടന്മാർ എന്റെ ബർത്ത്ഡേയും അതിന്റെ കൂട്ടത്തിൽ മുക്കി) എത്ര സ്ഥലത്ത് ഭൂമി കുലുങ്ങുന്നു.. എവിടൊക്കെ സുനാമി ഉണ്ടാകുന്നു..

പരീക്ഷക്ക്‌  പഠിക്കാൻ ഉറക്കമൊഴിച്ചും തിന്നാതെയും ഒരു സോമാലിയൻ ലുക്ക്‌ കൈവന്നതല്ല്ലാതെ ദൈവം സഹായിച്ച് എന്നുംപറയുന്നതുപോലെ പരിഭവിക്കാന്‍ ഒരു ലോഡ് അസുഖങ്ങൾ ഒന്നും ഇത്തവണ ഇല്ല.

എന്നാലും ഒരു ആശുപത്രി മണം ഇല്ലാതെ നമുക്ക് നില്ക്കാൻ പറ്റുമോ?ഇപ്പോൾ  ഞാൻ കോഴിക്കോട് ബേബി മെമ്മോറിയൽ  ആശുപത്രിയുടെ നാലാം നിലയിൽ  ഇരുന്നു ലോകവീക്ഷണം നടത്തുകയാണ്. ഭർതൃപിതാവിന്റെ ഒരു ടെസ്റ്റ്‌ സംബന്ധിച്ച്  ഞാനും ഇവിടെ 'അഡ്മിറ്റ്‌' ആണ്. അടങ്ങി ഇരിക്കാൻ വയ്യായ്ക എന്ന അസുഖം കടുത്ത രീതിയിൽ ബാധിച്ചിട്ടുള്ളതിനാൽ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..

വനിത ,ഗൃഹലക്ഷ്മി തുടങ്ങിയ പ്രബുദ്ധപ്രസിദ്ധീകരണങ്ങൾ വായിച്ചു തീർത്തു കഴിഞ്ഞു. ചുറ്റുമുള്ള റൂമുകളിൽ ഉള്ള ഇത്തമാർ എന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു  നാദാപുരം ഭാഷയിൽ സ്നേഹം ചൊരിയുന്നു. നിഷ്കളങ്കതയുടെ ആൾരൂപങ്ങൾ.. എനിക്കാണെങ്കിൽ ഒരു വക മനസ്സിലാകുന്നുമില്ല. പാവം പെണ്‍കുട്ടി ഒറ്റയ്ക്ക് ഇരികുകയാണല്ലോ എന്ന് കരുതിയാകും.

കുറെ നേരം റോഡിലൂടെ  മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ്എണ്ണി ഇരുന്നു. കൂട്ടത്തിൽ തലങ്ങും വിലങ്ങും പായുന്ന തെരഞ്ഞെടുപ്പുപ്രചരണവാഹനങ്ങളും...കൈയും താമരയും അരിവാളും, ഒക്കെ തൂത്ത് വാരി ഓടയിൽ കളയാൻ എന്ന മട്ടിൽ ചൂലും പല രൂപഭാവങ്ങളിൽ പേറി കാവ്യാത്മകപാരഡികൾ കോഴിക്കോടിനെ ഉൽബുദ്ധർ ആക്കുന്ന കാഴ്ച. കഴിഞ്ഞ ദിവസം വാട്സാപ്പിൽ കിട്ടിയ ഫോട്ടോ ആണ് ഓർത്തത്‌.



പഴകിപ്പൊളിഞ്ഞ ഒരാചാരം പോലെ ടാക്സി ആയി  പോലും ഓടിക്കാൻ കൊള്ളാത്ത ജീപ്പും മീൻലോറിയുമെല്ലാം ആടയാഭരണങ്ങൾ അണിഞ്ഞു വിലസി നടക്കുന്നു.ഒരാൾ പോലും ഇത് ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.പാരഡി നന്നായതിന്റെ പേരില് ഞാൻ ഇന്ന് വരെ  വോട്ട് ചെയ്തിട്ടില്ല. ആരും  ചെയ്യുമെന്നും തോന്നുന്നില്ല. സത്യത്തിൽ പല പാട്ടുകളും കേട്ട് കഴിഞ്ഞാൽ അതിന്റെ യഥാർത്ഥ രചയിതാവും സംഗീതസംവിധായകനും ചങ്കു പൊട്ടി ചാകും. (ഉദാഹരണം എഴുതാത്തത് ഇരുട്ടടി പേടിച്ചിട്ടാണ്).

പത്രവും ഫെയിസ്ബുക്കും ദിവസവും ഒരു വാർത്തയും ശീലമാണ്.കഴിഞ്ഞ ഒരു മാസമായിട്ടു അത് പോലും നിർത്തി വെച്ചത് പഠിച്ചു മാർക്ക് വാങ്ങാൻ ഉള്ള ശുഷ്കാന്തി കൊണ്ടൊന്നുമല്ല.ഈ പ്രഹസനരാഷ്ട്രീയം സഹിക്കാൻ വയ്യ .

ഞാൻ രാഷ്ട്രീയവിരോധി അല്ല. ഒരു സാധാരണ വീട്ടമ്മയെക്കാൾ വിവരം എനിക്ക് ഈ വിഷയത്തിൽ ഇല്ല. കേന്ദ്രമന്ത്രിസഭയിൽ എനിക്കാകെ അറിയാവുന്നത് വിലകൂട്ടി എന്ന് പറയാൻ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രിയെയും പിന്നെ പ്രതിരോധവകുപ്പ് മന്ത്രിയെയുമാണ് .കൂടുതൽ അറിയാൻ ഒട്ടു താല്പര്യവും ഇല്ല. പെരുന്നാള്‍ വന്നാലും  നോർമൽ ഡെലിവറി കഴിഞ്ഞാലും  കോയക്കാക്ക്  ബിരിയാണി പേപര്‍ പ്ലെയിറ്റില്‍ എന്നത് പോലെയാണ് കാര്യങ്ങൾ.

അഞ്ചു കൊല്ലം കണ്ടിട്ട് കൂടിയില്ലാത്തവരുടെ അനുകമ്പ, സ്നേഹം,സഹാനുഭൂതി..അല്ലെങ്കിൽ ഇനി അഞ്ചു കൊല്ലത്തേക്ക് നാട്ടിൽ നില്ക്കാൻ പ്ലാൻ ഇല്ലാത്തവരുടെ യാത്ര പറച്ചിൽ, അങ്ങനെയാണ് ഞാനിതിനെ കാണുന്നത്. ഒരു സ്ഥാനാർഥിയുടെയും മുന്നിൽ ഇന്നുവരെ ഭാഗ്യത്തിന് പെട്ടിട്ടില്ല. എനിക്ക് ചിരി വരും ! ജനങ്ങളെ ആവശ്യം ഉള്ളപ്പോൾ മാത്രം ഉള്ള ഈ ശാസ്ത്രീയമായ ഒലിപ്പീരു പൊതുജനത്തെ കഴുതയായി പോലുമല്ല, കുതിരയും കഴുതയുമല്ലാത്ത കോവർകഴുത ആയാണ് രാഷ്ട്രീയക്കാർ കാണുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഭർത്താവായാലും ഉപ്പയായാലും ആവശ്യത്തിനു കാശ് കയ്യിൽ തരിക എന്നല്ലാതെ പൊതുവെ ഒന്നും വാങ്ങി തരാറില്ല. അത് കൊണ്ട് തന്നെ എനിക്കൊന്നറിയാം..പേഴ്സ് മെലിഞ്ഞു മെലിഞ്ഞു സീറോ സൈസ് ആകാൻ ഇപ്പോൾ പണ്ടത്തേക്കാൾ എളുപ്പമാണെന്ന്. ഒരു വിശ്വവിഖ്യാതപിശുക്കി ആണ് ഇത് പറയുന്നത് എന്ന് കൂടി ചേർത്ത് വായിക്കുക.

സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഏതെങ്കിലും  പാർട്ടിക്കാരൻ വന്നാൽ  വിപ്ലവാത്മകമാക്കി മാറ്റും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം എനിക്കില്ല..ഇതെന്റെ മാത്രം സമീപനമാണ്. വിമർശിക്കാം, പാർട്ടിനയങ്ങൾ നിരത്താം, സംവാദം നടത്താം, കയ്യാങ്കളി വരെ ആകാം..ലോകപരിജ്ഞാനം ഇല്ലാത്ത ഒരു മണ്ടിയുടെ വീക്ഷണമായി വായിക്കാം, വിരോധം ഇല്ലേയില്ല. പക്ഷെ  വലിയൊരു ശതമാനം എന്നോട് അനുകൂലിക്കും എന്ന് തോന്നുന്നു . സമീപകാലരാഷ്ട്രീയസംഭവവികാസങ്ങൾ കുടുംബത്തോടെ ന്യൂസും പത്രവും പങ്കു വെക്കാൻ ആകില്ല എന്നതിൽ വരെ സംഗതിയുടെ സ്ഥിതിഗതികൾ കൊണ്ടെത്തിച്ചിരിക്കുന്നു. കഷ്ടമാണ് !

ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങി മാവൂര് റോഡിലൂടെ നടക്കുകയായിരുന്നു.പോസ്‌റ്ററിലെ ആപ് സ്ഥാനാർഥിയെ നോക്കി 'ചെക്കൻ കൊള്ളാല്ലോ' എന്ന് ആത്മഗതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  എതിർവശത്ത് കൂടി നടന്നു വരുന്ന ഒരുത്തിയെ നോക്കി കെട്ട്യോന്‍ എന്നോട്  പറയാ..  നല്ല സുന്ദരി അല്ലേ എന്ന്! കൊടുത്താല്‍ കോഴിക്കോടും കിട്ടുമെന്ന് അപ്പോൾ മനസിലായി! ഏതായാലും ആപ് ഒരു  ന്യൂ ജനറേഷൻ പനി കണക്കിന് പടർന്നു പിടിക്കുന്നുണ്ട്..അവർ ഇനി വല്ലതും ഉണ്ടാക്കുമോ എന്ന് കണ്ടറിയണം..

ഭാര്യക്കും ഭർത്താവിനും ഒരു പോലെ വായിൽ നോക്കാൻ സാധിക്കുന്ന കോഴിക്കോട്! അതായിരുന്നോ ഗാന്ധിജി കണ്ട സ്വപനം എന്ന് ചിന്തിക്കവേ, എന്റെ രാഷ്ട്രീയനിരീക്ഷകൻ ആപ്പനെ നോക്കി തന്റെ ഏറ്റവും പുതിയ നയം വ്യക്തമാക്കി..നാട്ടിലെ തെരഞ്ഞെടുപ്പിൽ ആപ്പ് വെക്കാൻ ആളുണ്ടായിരുന്നെങ്കിൽ ഒരു ഹരം വന്നേനെ എന്ന്..അതാണ്‌ സംഗതി, ഹരം ! ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന് ഒന്നോ രണ്ടോ മാസത്തേക്ക് ഒരു ആവേശവും ഹരവും..പിന്നെ എന്ത് വാഗ്ദാനം എന്ത് നിവേദനം ! ഹമാരാ കാം ഹം തന്നെ ചെയ്യണം..ഒരാളും വരൂല..അത് തന്നെ !

ഇവിടെ റോഡ്‌ നന്നാക്കാൻ ഫണ്ട്‌ ഇറക്കേണ്ട എം പി മുതൽ രാഷ്ട്രീയ-അന്താരാഷ്ട്രീയ കാര്യങ്ങൾ നോക്കേണ്ട പ്രധാനമന്ത്രി വരെ ഓൾ ആർ മാത്തെമാറ്റിക്സ്.

ഒരാൾക്ക്‌  ക്രിമിനൽ പശ്ചാത്തലം,മറ്റൊരാളുടെ കുടുംബജീവിതം കട്ടപ്പൊക, വർഗീയത, പാരമ്പര്യം.. വ്യകതിഹത്യയുടെ അത്യന്തം നീചമായ തലങ്ങളിൽ എത്തുന്നു പല വിമർശനങ്ങളും. അണികളുടെ രോഷപ്രകടനം കാണുമ്പോൾ ഫെയിസ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു ഓടിരക്ഷപ്പെട്ടാലോ എന്ന് പോലും തോന്നി പോകും. നരേന്ദ്ര മോഡിയെ മോടി കൂട്ടി കൂട്ടി ആൾ ഇപ്പൊ കോമഡി കഥാപാത്രമായി മാറിയ മട്ടാണ്.സോണിയ ഗാന്ധി തട്ടമിട്ടു നില്പ്പുണ്ട് ജങ്ങ്ഷനിൽ. എല്ലാവരും അവനവനാൽ കഴിയും വിധം വിഡ്ഢിവേഷം കേട്ടുന്നുണ്ട്. പറഞ്ഞിട്ടെന്താ!

കൂടി പോയാൽ ഒരു മാസത്തെ പൊലിമ, അതാണ്‌ വിജയിക്കുള്ള 'മധുവിധുകാലം'..പിന്നെ ജനങ്ങളെ ഓർക്കുന്നത് അഞ്ചു വർഷം കഴിഞ്ഞായിരിക്കും.ഇതെല്ലാം അറിഞ്ഞിട്ടും ഈ പ്രക്രിയയിൽ ഉള്ള ജനകീയപങ്കാളിത്തം എന്നെ അതിശയിപ്പിക്കുന്നു. ഏറ്റവും വലിയ ജനാധിപത്യത്തിൽ വിശ്വാസം അർപ്പിക്കുന്ന ഭാരതീയസമൂഹത്തിന്റെ ചിന്താഗതി അഭിനന്ദനാർഹം തന്നെയാണ്..

ഏതായാലും, പണ്ട് മെഡിക്കൽ എന്ട്രൻസ് പരീക്ഷ എഴുതി കൊണ്ടിരുന്ന കാലത്ത് മൾടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കൊടുവിൽ  ഉണ്ടാകാറുള്ള ഒരു ഓപ്ഷൻ ഉണ്ടായിരുന്നു.'none of the above'..(NOTA) ആ ഓപ്ഷൻ ഒരിക്കലും ചതിച്ചിട്ടില്ല.വോട്ട് പരസ്യപ്പെടുത്തരുത് എന്നാണ്. പക്ഷെ തെരഞ്ഞെടുപ്പിന് ഇത്രയും ദിവസങ്ങള്ക്ക് മുൻപേ ഞാൻ പരസ്യപ്പെടുത്തുന്നു, ഉളുപ്പില്ലാത്ത രാഷ്ട്രീയത്തിന്റെ ഇരട്ടമുഖത്തേക്ക് വലിച്ചെറിയുന്ന എന്റെ നിഷേധം. വോട്ട് ചെയ്യൽ എന്റെ കടമയാണ്..അത് ആർക്കും നൽകാതിരിക്കൽ എന്റെ  തീരുമാനവും. ഒരു മാറ്റവും അത് കൊണ്ടുണ്ടാകില്ല..പക്ഷെ എനിക്കെന്റെ മനസ്സാക്ഷിയെ വഞ്ചിക്കാതിരിക്കാമല്ലൊ..